ADVERTISEMENT

ചെറുവത്തൂർ∙ അജൈവ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച് ചെറുവത്തൂർ കൈതക്കാടെ യു.കെ.കുഞ്ഞബ്ദുല്ല മുന്നേറ്റം തുടരുന്നു.  കർഷകനായ കുഞ്ഞബ്ദുല്ല പ്ലാസ്റ്റിക് ശേഖരണത്തിന് ഇറങ്ങിയത് ചരിത്രം. കഴിഞ്ഞ 14 വർഷമായി മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന മഹ്യൂബ എന്ന സ്ഥാപനത്തിന്റെ എംഡിയും സിഇഒ യുമാണ് ഈ 40കാരൻ. 

വാഴക്കൃഷിയിൽ  തുടക്കം
ബികോം ഡിഗ്രിയുമെടുത്ത് പുസ്തക വിൽപനശാലയുമായി കഴിയുന്നതിനിടയിലാണ് വാഴക്കൃഷി ആരംഭിച്ചത്. ഒരു വർഷകാലത്തെ പെരുമഴയിൽ വാഴത്തോട്ടത്തിൽ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് കൃഷി നശിച്ചു. അന്നു മുതലാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളിലേക്ക് ഇദ്ദേഹത്തിന്റെ ശ്രദ്ധ തിരിയുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ പരിസ്ഥിതിക്ക് എത്രമാത്രം ആഘാതമേൽപ്പിക്കുന്നു എന്ന ഗാഢമായ ചിന്തയിൽ നിന്നാണ് പ്ലാസ്റ്റിക് ശേഖരിക്കുകയും പുനരുപയോഗം സാധ്യമാക്കുകയും ചെയ്യുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി എന്ന നിഗമനത്തിലെത്തിയത്. 

ചെറുവത്തൂർ കൈതക്കാടുള്ള മഹ്യൂബയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിൽ നിന്ന് മാലിന്യങ്ങൾ തരം തിരിക്കുന്നതിന് എംഡി യു.കെ.കുഞ്ഞബ്ദുല്ല നിർദേശം നൽകുന്നു.
ചെറുവത്തൂർ കൈതക്കാടുള്ള മഹ്യൂബയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിൽ നിന്ന് മാലിന്യങ്ങൾ തരം തിരിക്കുന്നതിന് എംഡി യു.കെ.കുഞ്ഞബ്ദുല്ല നിർദേശം നൽകുന്നു.

പെരുകിയ പ്ലാസ്റ്റിക്  വിജയവഴിയിലേക്ക്
തുടർന്ന് ഈ ലക്ഷ്യവുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യമൊന്നും ഇദ്ദേഹത്തെ ചെവിക്കൊള്ളാൻ ആരും തയാറായില്ല. എന്നാൽ പെരുകുന്ന മാലിന്യങ്ങൾ നാടിനെയും നഗരത്തെയും കീഴടക്കുകയും, പ്ലാസ്റ്റിക് അടക്കമുള്ളവ കത്തിച്ച് പരിസ്ഥിതിക്ക് വൻ ആഘാതമേൽപിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ് അധികാരികൾ ഉണർന്നത്. ഇതോടെ മാലിന്യശേഖരണ സംസ്കരണ സംരംഭകരെത്തേടി അധികാരികൾ പരക്കം പാഞ്ഞു തുടങ്ങി.  

മഹ്യൂബ മാലിന്യ  സംസ്‌കരണ പ്ലാന്റ്
14 വർഷങ്ങൾക്ക് അപ്പുറത്ത് നിന്ന്  നോക്കുമ്പോൾ കുഞ്ഞബ്ദുള്ളയ്ക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ചും മാലിന്യ ശേഖരണത്തിന്റെ നാൾവഴി കണക്ക് പുസ്തകത്തിലെ താളുകളെക്കുറിച്ചും ഓർത്തെടുക്കുമ്പോൾ ആധികാരികതയോടെ ഉറച്ച സ്വരത്തിൽ തന്നെ പലതും പറയാനുണ്ട്. 

മനുഷ്യരുടെ ജീവിതം വഴിമുട്ടിക്കുകയും, പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യത്തെ നാടുകടത്തിയും സംസ്‌കരിച്ചും നാടിനെ മാലിന്യമുക്തമാക്കുന്നതിനു വിപ്ലവകരമായ പങ്കുവഹിക്കുന്ന മഹ്യൂബ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ അമരക്കാരന് മാലിന്യ സംസ്കരണ രംഗത്തെ മാന്ത്രികവിദ്യയെക്കുറിച്ചു പറയുമ്പോൾ നൂറു നാവാണ്. 

ഇക്കഴിഞ്ഞ കാലയളവിനുള്ളിൽ ഏതാണ്ട് 10 ലക്ഷത്തോളം ടൺ മാലിന്യങ്ങളാണ് മഹ്യൂബയിലൂടെ നാടുകടന്നതും സംസ്കരിക്കപ്പെട്ടതും. ഏതാണ്ട് ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.  ചെറുവത്തൂർ, കൈതക്കാട്, മഞ്ചേശ്വരം പ്ലാന്റുകൾ കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ എറണാകുളം, തണ്ടേക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. 

സീറോ  വേസ്റ്റിലേക്കുള്ള  യാത്ര
അജൈവമാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ചും സംസ്‌കരിച്ചും വിവിധ സംസ്ഥാനങ്ങളിലെ 30ഓളം പ്ലാന്റുകളിലേക്കും.  സിമന്റ്, സ്റ്റീൽ കമ്പനികളിലേക്കുമാണ് കയറ്റി അയയ്ക്കുന്നത്. പുനരുൽപാദനം സാധ്യമാവുന്ന തരത്തിൽ നൂറിലധികം അസംസ്കൃത മാലിന്യങ്ങളാണ് കയറ്റി അയക്കുന്നതിൽ ഉൾപ്പെടുന്നത്. റീസൈക്കിൾ പ്ലാന്റിനുള്ള ആശയം തേടി ഈറോഡ്, കോയമ്പത്തൂർ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലൊക്കെ സന്ദർശനം നടത്തിയ കുഞ്ഞബ്ദുള്ള ഈ രംഗത്ത് തന്റേതായ വഴി തുറന്ന ആത്മവിശ്വാസത്തിൽ ഇനിയും വിശ്രമിക്കാൻ തയാറല്ല. 

ഹരിതകേരള മിഷന്റെ ഹരിതസഹായ സ്ഥാപനം, ക്ലീൻ കേരള കമ്പനിയുടെ എംപാനൽ ഏജൻസി, ശുചിത്വമിഷന്റെയും, കേരള എൻവയോൺമന്റ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ്  എന്നിവയുടെ സേവന ദാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. മഹ്യ‌ൂബ ഓൺലൈൻ രംഗത്ത് മിസ്റ്റർ ബിൻ എന്ന ആപ്ലിക്കേഷനിലൂടെ ഓൺലൈനായി മാലിന്യ ശേഖരണത്തിന് ദാതാക്കളെ കണ്ടെത്താൻ ഒരുങ്ങുകയാണ്. സീറോ വേസ്റ്റ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് കുഞ്ഞബ്ദു‌ള്ള ഇപ്പോൾ. 

ജില്ലാ വ്യവസായ കേന്ദ്രവുമായി സഹകരിച്ച് പത്തേക്കർ സ്ഥലത്ത് എല്ലാ മാലിന്യങ്ങളും ശേഖരിച്ച് സംസ്ക്‌കരിക്കാനും പുനഃരുപയോഗം ചെയ്യാനുമുള്ള എല്ലാ സജ്ജീകരണങ്ങളോടെയുള്ള ഒരു പ്ലാന്റ് എന്ന സ്വപ്നം സാക്ഷാൽകരിക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞബ്ദുല്ല. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽനിന്നും നീക്കം ചെയ്ത് അവിടെ വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്ന ‘ഗോ ഗ്രീൻ’ പദ്ധതിയും ഇദ്ദേഹം വിഭാവനം ചെയ്യുന്നുണ്ട്.  പദ്ധതിയുടെ  ഉദ്ഘാടനം കാസർകോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ. സജിത്ത്കുമാർ അടുത്തിടെ നിർവഹിച്ചിരുന്നു. അതോടൊപ്പം ചെടിച്ചട്ടി, ഗ്രോബാഗ്, കരകൗശല വസ്തു എന്നിവയുടെ നിർമാണവും കുഞ്ഞബ്ദുല്ലയുടെ ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com