റോഡിന് ഉദ്ദേശിച്ച അത്ര സ്ഥലം കൊടുത്തില്ല; വീട്ടുമതിലും ഗേറ്റും സിപിഎം പ്രവർത്തകർ തകർത്തതായി പരാതി
![complaint-cpm-activists-broke-the-house-attack complaint-cpm-activists-broke-the-house-attack](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
മാങ്ങാട്ടിടം ∙ റോഡിന് ഉദ്ദേശിച്ച അത്ര സ്ഥലം കൊടുത്തില്ല എന്ന് ആരോപിച്ച് അർധരാത്രി മണ്ണുമാന്തി യന്ത്രവുമായി എത്തി വീട്ടു മതിലും ഗേറ്റും സിപിഎം പ്രവർത്തകർ തകർത്തതായി പരാതി. ചൊവ്വാഴ്ച അർധരാത്രി 12.45-ഓടെ വീട്ടു മതിലും ഗേറ്റും തകർത്തതായി കാണിച്ച് കൂളിക്കടവിന് സമീപം തഫ്‌സീല മൻസിലിലിൽ പി.കെ.ഹാജിറ ആണ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മതിൽ പൊളിക്കുന്ന സമയത്ത് വീട്ടിലുള്ളവർ പുറത്ത് ഇറങ്ങാതിരിക്കാൻ വീട്ടിലെ മൂന്ന് ഗ്രിൽസ് കമ്പി കഷണം ഉപയോഗിച്ച് പൂട്ടിയിട്ടു.
കുളിമുറി വഴി കിണറിന് മുകളിൽ സ്ഥാപിച്ച ഗ്രിൽ വഴി പുറത്തിറങ്ങാതിരിക്കാൻ ഇത് മാറ്റിവയ്ക്കുകയും ചെയ്ത ശേഷമാണ് മതിൽ പൊളിച്ച് നീക്കിയത്. ശബ്ദം കേട്ട് പുറത്തിറങ്ങാൻ നോക്കിയപ്പോൾ മണ്ണുമാന്തി യന്ത്രവുമായി സംഘം രക്ഷപ്പെട്ടു. ഏറെ പണിപ്പെട്ട് ഗ്രിൽസ് തുറന്നതിനു ശേഷമാണ് മതിലും ഗേറ്റും തകർന്ന് വീണതായി കണ്ടത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മട്ടന്നൂർ മുനിസിപ്പാലിറ്റി - മാങ്ങാട്ടിടം പഞ്ചായത്ത് തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിക്കടവിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി ഹാജിറയുടെ വീടിന്റെ മുൻവശത്ത് റോഡ് നവീകരിക്കുന്നുണ്ട്. ആവശ്യമായ സ്ഥലം വിട്ട് നൽകിയാണ് വീട്ടു മതിൽ നിർമിച്ചത്. എന്നാൽ വീണ്ടും സ്ഥലം വിട്ട് തരണമെന്ന് ആവശ്യമുയർന്നപ്പോൾ വേണ്ടത്ര സ്ഥലം ഉള്ളപ്പോൾ പുതുതായി നിർമിച്ച മതിലും ഗേറ്റും പൊളിച്ച് മാറ്റാൻ കഴിയില്ല എന്ന് ഇവർ വ്യക്തമാക്കി. ഇതേ തുടർന്ന് ഒരാഴ്ച മുൻപ് ഒരു സംഘം സിപിഎം പ്രവർത്തകർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സിപിഎം സംഘം മതിൽ പൊളിച്ചതെന്നും ഹാജിറ പറയുന്നു.