ADVERTISEMENT

തിരുവനന്തപുരം ∙ കിരീടം പാലം കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര വികസനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നടൻ മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്നലെ ‘ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം’ എന്ന പേരിൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണ് മന്ത്രി പ്രഖ്യാപനം ആവർത്തിച്ചത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2021 സെപ്റ്റംബറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് നേമം മണ്ഡലത്തിൽ ഉൾപ്പെടുന്ന വെള്ളായണിയിലെ കിരീടം പാലം ടൂറിസം കേന്ദ്രമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 27 ന് മന്ത്രിയുടെ ഫെയ്സ്ബുക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.

തിരുവനന്തപുരം വെള്ളായണിയിലെ കിരീടം പാലം.
തിരുവനന്തപുരം വെള്ളായണിയിലെ കിരീടം പാലം.

‘നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്’ എന്നായിരുന്നു അന്നു മന്ത്രി കുറിച്ചത്. എന്നാൽ, പിന്നെയും പലതവണ പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും നടപടിയായില്ല. അതിനു ശേഷമുള്ള ബജറ്റുകളിലും പദ്ധതി ഉൾപ്പെട്ടു. 2023 ഒക്ടോബർ 14 ന് ആണ് ‘സിനി ടൂറിസം പ്രോജക്ട്– കിരീടം പാലം അറ്റ് വെള്ളായണി’ എന്ന പദ്ധതിയായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്.

1.22 കോടി രൂപയാണ് പദ്ധതി നടപ്പാക്കാൻ വകയിരുത്തുകയും ചെയ്തു. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഉത്തരവിറങ്ങി 7 മാസം കഴിഞ്ഞിട്ടും ഫയൽ ജോലികൾക്കപ്പുറം പദ്ധതിയിൽ ഒന്നുമായിട്ടില്ല. പദ്ധതി ഒന്നുമില്ലെങ്കിലും കിരീടം പാലത്തിൽ സന്ദർശകർക്കു കുറവില്ല. ആൽബം ചിത്രീകരിക്കാനും മറ്റുമായി ഒട്ടേറെപ്പേരാണു ദിവസവും എത്തുന്നത്. മറ്റു പ്രദേശങ്ങളിൽ നിന്ന് ഇവിടേക്ക് എത്താനുള്ള വഴികളാകട്ടെ, കുണ്ടും കുഴിയും വെള്ളക്കെട്ടുമായി തകർന്നു കിടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com