ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് അർബൻ സഹകരണ സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ സംഘർഷം. പൊലീസ് ലാത്തി വീശി. 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും സിഐ അടക്കം രണ്ടു പൊലീസുകാർക്കും വോട്ട് ചെയ്യാനെത്തിയ സ്ത്രീക്കും പരുക്കേറ്റു. തിര‍ഞ്ഞെടുപ്പ് തുടങ്ങിയ നേരം മുതൽ അവസാനം വരെ സംഘർഷാന്തരീക്ഷമായിരുന്നു. തിരഞ്ഞെടുപ്പിൽ‍ യുഡിഎഫ് പാനൽ വിജയിച്ചു. 

kasargod-hospital
തിരഞ്ഞെടുപ്പ് സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, കൃഷ്ണലാൽ തോയമ്മൽ, വൈസ് പ്രസിഡന്റ് എച്ച്.ആർ.വിനീത്.

യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ (30), വൈസ് പ്രസിഡന്റ് എച്ച്.ആർ.വിനീത് (33), കൃഷ്ണലാൽ തോയമ്മൽ, ചിറ്റാരിക്കാൽ സിഐ: ര‍ഞ്ജിത്ത് രവീന്ദ്രൻ, സിപിഒ: അജിത്ത്, വോട്ട് ചെയ്യാനെത്തിയ ദൈനബി എന്നിവർക്കാണു പരുക്കേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് തിര‍ഞ്ഞെടുപ്പ് നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കാഞ്ഞങ്ങാട് ഡിവൈഎസ്പി: പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ആരംഭിച്ച സമയം മുതൽ ഉന്തും തള്ളും വാക്കേറ്റവും തുടങ്ങി. തിരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്ന എച്ച്.ആർ.വിനീതിന് സ്കൂളിന് അകത്ത് വച്ചാണ് മർദനമേറ്റത്. ഷിബിൻ ഉപ്പിലിക്കൈയ്ക്ക് സ്കൂളിന് പുറത്തെ ഗേറ്റിൽ വച്ചും മർദനമേറ്റു. മൊബൈലിൽ‍ ഫോട്ടോ എടുത്തതിന്റെ പേരിലാണ് കൃഷ്ണലാലിനെ മർദിച്ചത്.

തിരഞ്ഞെടുപ്പ് അവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോഴായിരുന്നു ഈ സംഘർഷം. കൃഷ്ണലാലിനെ വളഞ്ഞിട്ട് മർദിക്കുന്നത് കണ്ട് ഇടപെട്ട പൊലീസിനു നേരെയും അക്രമികൾ തിരിഞ്ഞു. സംഘർഷ രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ഈ സംഘർഷത്തിലാണ് സിഐയ്ക്കും പൊലീസുകാരനും പരുക്കേറ്റത്. വോട്ട് ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിലാണ് ദൈനബിക്ക് പരുക്കേറ്റത്. സൊസൈറ്റി രൂപീകരണം മുതൽ തിരഞ്ഞെടുപ്പ് ഇല്ലാതെ ആണ് യുഡിഎഫ് ഭരണസമിതിയെ കണ്ടെത്തിയിരുന്നത്.

എന്നാൽ ഇത്തവണ സിപിഎം നിയന്ത്രണത്തിലുള്ള പാനലും മത്സരരംഗത്ത് വന്നതോടെ മത്സരം ശക്തമായി. ഭരണം പിടിക്കാൻ സൊസൈറ്റിയുടെ മുൻ പ്രസിഡന്റും സിഎംപി നേതാവുമായിരുന്ന ബി.സുകുമാരന്റെ മകളെ ഉൾപ്പെടെ രംഗത്ത് ഇറക്കിയുള്ള നീക്കമാണ് സിപിഎം നടത്തിയത്. ഇരുനൂറോളം ആളുകളെ അംഗങ്ങളായി ചേർക്കുകയും ചെയ്തിരുന്നു. 

എം.വി.രാഘവൻ സഹകരണ മന്ത്രിയായ കാലത്ത് ആണ് കേരളത്തിൽ സിഎംപിയുടെ നേതൃത്വത്തിൽ അർബൻ സഹകരണ സൊസൈറ്റികൾ രൂപീകരിച്ചത്. സിഎംപി നേതാവായിരുന്ന ബി.സുകുമാരൻ ആയിരുന്ന ഏറെക്കാലം കാഞ്ഞങ്ങാട് സൊസൈറ്റിയെ നയിച്ചത്. ഇദ്ദേഹത്തിന്റെ മരണശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പ് ആണിത്. 

ആകെ 11 സീറ്റുകളാണുള്ളത്. ഇതിൽ സംവരണ സീറ്റിലേക്ക് പത്രിക നൽകിയ നിലവിലെ പ്രസിഡന്റ് ഡോ. വസന്ത മുരുകേശിന്റെ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതോടെ എതിർ സ്ഥാനാർഥിയായ കൊവ്വൽ സ്റ്റോറിലെ എം.രവി തിരഞ്ഞെടുക്കപ്പെട്ടു. അവശേഷിപ്പിക്കുന്ന 10 സീറ്റിലേക്ക് ആണ് മത്സരം നടന്നത്. പത്തിലും യുഡിഎഫ് പാനൽ വിജയിച്ചു. 

പി.കമലാക്ഷ, എം.കുഞ്ഞിക്കൃഷ്ണൻ, എം.മാധവൻ, മൊയ്തു പുഞ്ചാവി, പി.വി.രമ്യ, കെ.ഷംസുദ്ദീൻ, എം.ആർ.ഗിരിജ കുമാരി, നവനീത മാവില, കെ.ശ്രീദേവി, കെ.പി.ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട പാനൽ ആണ് വിജയം നേടിയത്. വിജയത്തിൽ സന്തോഷം പ്രകടപ്പിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ആക്രമണത്തിൽ പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com