ADVERTISEMENT

ചട്ടഞ്ചാൽ ∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രൗഢിയും ശക്തിയും വിളിച്ചോതി കാസർകോട് മാലിക് ദീനാർ നഗറിൽ നടന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം. നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷി നിർത്തിയാണു സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു സമ്മേളനത്തിലെ പ്രതിനിധികൾ. 

നൂറാം വാർഷികത്തോടനുബന്ധിച്ച് സമസ്ത രൂപം നൽകുന്ന വിവിധ പദ്ധതികൾ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. രാജ്യത്തെ മതനിരപേക്ഷതയും ഐക്യവും ശക്തിപ്പെടുത്താനും ന്യൂനപക്ഷ വിഭാഗങ്ങളെയും പാർശ്വവൽകൃത ജനതയെയും സ്വയംപര്യാപ്തമാക്കാനും തീവ്രവാദ-മതപരിഷ്കരണ-മതനിരാസ സമീപനങ്ങളെ ചെറുക്കാനുമുള്ള കർമ പദ്ധതികൾ വരുന്ന മൂന്നു വർഷത്തിനകം സമസ്ത നടപ്പിലാക്കും.

സമസ്ത സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസല്യാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, വൈസ് പ്രസിഡന്റ് റഹ്മത്തുല്ല സഖാഫി എളമരം തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

  കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ നൂറാം വാർഷിക വിഷൻ അവതരിപ്പിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശത്തിലോ മൂല്യങ്ങളിലോ തരിമ്പും വ്യത്യാസമില്ലാതെ വരുംനാളുകളിലും സമൂഹമധ്യേയുണ്ടാവുമെന്നു സമ്മേളനം വിളംബരം ചെയ്തു.   1926ല്‍ ആണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിറവിയെടുത്തത്. വരക്കൽ  മുല്ലക്കോയ തങ്ങൾ മുൻകൈയെടുത്താണു സംഘടന രൂപീകരിച്ചത്. മുസ്‌ലിം സമുദായം പല നിലകളിൽ അരക്ഷിതാവസ്ഥ അഭിമുഖീകരിക്കുന്ന കാലത്താണു സമസ്തയുടെ രൂപീകരണമുണ്ടായത്. വരക്കൽ തങ്ങൾ തന്നെയായിരുന്നു പ്രഥമ പ്രസിഡന്റ്. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ സമസ്ത മുശാവറയിലേക്ക് കടന്നുവന്നതിന്റെ 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് പ്രസ്ഥാനത്തിന്റെ നൂറാം വാർഷിക പ്രഖ്യാപനം നടന്നത്. 

വിവാദങ്ങൾക്കുംതർക്കങ്ങൾക്കും 
ഇല്ലെന്ന് പ്രഖ്യാപനം
വിവാദങ്ങൾക്കും തർക്കങ്ങൾക്കും പിന്നാലെ പോകാനില്ലെന്നു വ്യക്തിമാക്കുന്നതു കൂടിയായി സമസ്തയുടെ 100ാം വാർഷിക പ്രഖ്യാപന സമ്മേളനം. വിവാദങ്ങൾക്കു പിറകെ പോയിരുന്നെങ്കിൽ ഇക്കാണുന്ന നേട്ടങ്ങളൊന്നും കേരളീയ സമൂഹത്തിനോ രാജ്യത്തെ മറ്റു മേഖലകളിലെ ജനങ്ങൾക്കോ ഉണ്ടാകില്ലായിരുന്നുവെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ തന്നെ പ്രസംഗത്തിൽ വ്യക്തമാക്കി.

‘തർക്കങ്ങളും വാഗ്വാദങ്ങളുമല്ല സമസ്തയുടെ പ്രവർത്തന രീതി. ആത്മീയമായ ഔന്നിത്യവും ക്ഷേമോന്മുഖമായ ജീവിതവും കൈവരിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്ന വലിയ ലക്ഷ്യമാണു സമസ്തയുടേത്. അതു പൂർത്തീകരിക്കാൻ വേണ്ടി പ്രവർത്തിക്കുക എന്നതാണ് എന്റെയും പ്രസ്ഥാനത്തിന്റെയും ലക്ഷ്യം.’–കാന്തപുരം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com