ADVERTISEMENT

ചട്ടഞ്ചാൽ (കാസർകോട്) ∙ ഉദുമ സ്വദേശിയായ 59 വയസ്സുകാരനെ ഹണിട്രാപ്പിൽ കുടുക്കി സ്വകാര്യചിത്രം പകർത്തി 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികളടക്കം ഏഴംഗ സംഘം അറസ്റ്റിൽ. മീത്തൽ മാങ്ങാട്ടെ എം.അഹമ്മദ് ദിൽഷാദ് (40), മധുർ ഷിരിബാഗിലു കുളത്തിങ്കാൽ ഹൗസിൽ എൻ.സിദ്ദിഖ് (48), കോഴിക്കോട് പെരുമണ്ണ താഴം പറക്കോട്ടെ പി.ഫൈസൽ (37), ഭാര്യ കോഴിക്കോട് കുറ്റിക്കാട്ടൂർ ചാലിയറക്കൽ വീട്ടിൽ എം.പി.റൂബീന (29), മാങ്ങാട് താമരക്കുഴി മങ്കന്നപ്പള്ള വീട്ടിൽ അബ്ദുല്ലക്കുഞ്ഞി (32), പടന്നക്കാട് കരുവളത്തെ റഫീക്ക് മുഹമ്മദ് (50), മുട്ടത്തൊടി ബംബ്രാണി നഗർ  തൻസിയ മൻസിൽ  നഫീസത്ത് മിസ്‍‍രിയ (40) എന്നിവരെയാണ് രാജപുരം ഇൻസ്പെക്ടർ കെ.കൃഷ്ണൻ, മേൽപറമ്പിലെ എസ്ഐമാരായ എൻ.സുരേഷ്കുമാർ, അരുൺ മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 പഠനാവശ്യത്തിനായി ലാപ്ടോപ് വേണമെന്ന് പറഞ്ഞാണ് ലുബ്ന എന്ന വ്യാജപേരിൽ റൂബിന ഉദുമ സ്വദേശിയെ ഇക്കഴിഞ്ഞ 23ന് ഫോൺ വിളിച്ചത്. ഉയർന്ന സാമ്പത്തികസ്ഥിതിയുള്ള പരാതിക്കാരൻ പലരെയും സഹായിക്കുന്നയാളാണെന്നു തിരിച്ചറിഞ്ഞാണ് യുവതി വിളിച്ചത്. തുടർന്ന് 25ന് റൂബിന തന്റെ കൈവശമുള്ള പഴയ  ലാപ്ടോപ്പുമായി കാസർകോട് നഗരത്തിലെത്തി. കംപ്യൂട്ടർ കടയിൽ നൽകിയപ്പോൾ ഇതു നന്നാക്കാൻ സാധ്യമല്ലെന്ന് അറിയിച്ചു. പുതിയ ലാപ്ടോപ് വാങ്ങി തരുമോയെന്നു ചോദിച്ചപ്പോൾ നൽകാമെന്നു പരാതിക്കാരൻ മറുപടി നൽകി. മംഗളൂരുവിൽ പരിചയമുള്ള കടയുണ്ടെന്നു യുവതി പറഞ്ഞതനുസരിച്ച് കാറിൽ ഇരുവരും അവിടേക്കു പോയി. അവിടെ എത്തിയപ്പോൾ അൽപനേരം വിശ്രമിക്കാമെന്നു പറഞ്ഞു ഹോട്ടലിൽ മുറിയെടുത്തു. ഇതിനിടെ പരാതിക്കാരന്റെ  സ്വകാര്യ ചിത്രങ്ങൾ പകർത്തി. ഇരുവരും ഹോട്ടലിന്റെ പുറത്തേക്കിറങ്ങിയപ്പോൾ അവിടെ ഒളിച്ചിരുന്ന സിദ്ദിഖും റഫീഖും ഇവൾ തന്റെ സഹോദരിയാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും പരാതിക്കാരന്റെ കാറിൽ നാലുപേരും  കാസർകോട്ടേക്കു മടങ്ങുകയുമായിരുന്നു.

നഗരത്തിലെത്തിയപ്പോൾ 2 പേർ കൂടി കാറിൽ കയറി പടന്നക്കാട്ടെ ഒരു വീട്ടിലെത്തിച്ചു. അവിടെ വച്ച് പണം ആവശ്യപ്പെട്ടപ്പോൾ 10,000 രൂപ ഗൂഗിൾ പേ വഴി ചെയ്തു. 5 ലക്ഷം രൂപ തന്നില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും യുവതികളെ പീഡിപ്പിച്ചെന്നു പറഞ്ഞു പരാതി നൽകി ജീവിതം തകർക്കുമെന്നും പറഞ്ഞു. ആവശ്യപ്പെട്ട പണം പിറ്റേന്നു  തരാമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരനെ വിട്ടു അയച്ചു. പറഞ്ഞതു പ്രകാരം ആവശ്യപ്പെട്ട 5 ലക്ഷം രൂപയിൽ 49,0000 രൂപ സംഘത്തിനു പിന്നീടു കൈമാറി. എന്നാൽ, വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികൾ നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഫൈസലിനും റൂബിനയ്ക്കുമെതിരെ വിശ്വാസ വഞ്ചന നടത്തിയതിനു കോഴിക്കോട്ട് കേസുണ്ട്.  ഒന്നാം പ്രതി അഹമ്മദ് ദിൽഷാദ് ഒട്ടേറെ കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com