ADVERTISEMENT

ശാസ്താംകോട്ട ∙ വഴികളെല്ലാം പോരുവഴിയിലേക്കു നീളുന്ന ചരിത്ര പ്രസിദ്ധമായ മലക്കുട ഉത്സവം ഇന്നു നടക്കും. പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാഴ്ചയ്ക്കു ജനസഹസ്രങ്ങൾ സാക്ഷികളാകും. കത്തുന്ന മീനച്ചൂടിനു താഴെ കൂറ്റൻ കരക്കെട്ടുകൾ ആയിരം തോളുകളിലേറി വയലും തോടും കുന്നും കടന്നു മലയീശ്വരനെ വലംവയ്ക്കും.

അമ്പലത്തുംഭാഗം, കമ്പലടി, പനപ്പെട്ടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി കരകളുടെ അഭിമാനങ്ങളായ കൂറ്റൻ എടുപ്പുകുതിരകളും ഇടയ്ക്കാട് കരയുടെ വലിയ എടുപ്പുകാളയുമാണു പ്രധാന ആകർഷണം. ചെറുതും വലുതുമായ മൂന്നൂറോളം കെട്ടുകാളകളും ഉച്ചവെയിൽ ചായുന്നതോടെ വെൺകുളം ഏലായിൽ അണിനിരക്കും. മലയപ്പൂപ്പന്റെ പ്രതിപുരുഷനായ ഊരാളി കറുപ്പ് കച്ചയുടുത്ത് ഭാരമേറിയ മലക്കുടയേന്തി ഉറഞ്ഞുതുള്ളി മലയിറങ്ങും.

തുടർന്ന് ഓരോ കെട്ടുകാഴ്ചയും അനുഗ്രഹം ഏറ്റുവാങ്ങി കുന്നുകയറും. ദ്രാവിഡാചാരപ്പെരുമയിൽ രാത്രി ആൽത്തറയിൽ വായ്ക്കരിപൂജയും നടത്തും. മലനടയിൽ ഇന്നു രാവിലെ 5.15നു സ്വർണക്കൊടി ദർശനം, 8നു ഭാഗവതപാരായണം, വൈകിട്ട് 3നു ഗുരുക്കൾശേരിൽ കൊട്ടാരത്തിൽ നിന്നു ഭഗവതി എഴുന്നള്ളത്ത്, 3.30നു കടുത്താശേരി കൊട്ടാരത്തിൽ കച്ചകെട്ട്, 4നു മലക്കുട എഴുന്നള്ളത്തും കെട്ടുകാഴ്ചയും, 8നു തൂക്കം, 9.30നു മധു ബാലകൃഷ്ണൻ, ദിൽഷ പ്രസന്നൻ, തങ്കച്ചൻ വിതുര, മഹേഷ് കുഞ്ഞുമോൻ എന്നിവർ നയിക്കുന്ന മെഗാഷോ, 12നു വായ്ക്കരിപൂജ എന്നിവ നടക്കും.

 വാഹന പാർക്കിങ് നിയന്ത്രണം

ശാസ്താംകോട്ട ∙ മലക്കുട ഉത്സവത്തിനായി എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്ര പരിസരങ്ങളിലും റോഡുകളുടെ വശങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കം ചെയ്യും. എല്ലാ വാഹനങ്ങൾക്കും പാർക്കിങ്ങിനു സ്ഥലം ഏർപ്പെടുത്തിയതായി ശൂരനാട് പൊലീസ് പറഞ്ഞു.

 പാർക്കിങ് കേന്ദ്രങ്ങൾ

ശാസ്താംനട ഭാഗത്തു നിന്നും ചക്കുവള്ളി ഭാഗത്തു നിന്നും വരുന്നവർ കുറുമ്പകര ക്ഷേത്ര മൈതാനം, കുറ്റിക്കൽ ജംക്‌ഷനു സമീപമുള്ള ഇഷ്ടിക കമ്പനി എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. ചക്കുവള്ളി ഭാഗത്തു നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കൈതാമഠം ക്ഷേത്ര മൈതാനം ഉപയോഗിക്കണം. ഏഴാംമൈലിൽ നിന്നുള്ള വാഹനങ്ങൾ താഴത്തു മുക്കിനു സമീപത്തെ മൈതാനവും ഇടയ്ക്കാട് സ്കൂളിനു കിഴക്ക് വശത്തെ മൈതാനവും ഉപയോഗിക്കണം. കടമ്പനാട് ഭാഗത്ത് നിന്നുള്ളവർ ഇടയ്ക്കാട് ബവ്റിജസ് റോഡിലെ മൈതാനം ഉപയോഗിക്കണം. തെങ്ങമം, പള്ളിക്കൽ ഭാഗത്ത് നിന്നുള്ളവർ ഇടയ്ക്കാട് എബനേസർ സ്കൂൾ മൈതാനം ഉപയോഗിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com