ADVERTISEMENT

കൊല്ലം∙ നാളെയും എനിക്കു പരീക്ഷ എഴുതാൻ കഴിയില്ലേ? – നേരിയ വിഷമത്തോടെ  മൂന്നാം ക്ലാസിൽ പഠിക്കുന്ന ആ കുട്ടി ചോദിച്ചു. എന്നിട്ട് അവൾ അമ്മൂമ്മയോട് പറഞ്ഞു– ‘ടീച്ചറിന്റെ കയ്യിൽ നിന്നു ചോദ്യം വാങ്ങി ഉത്തരമെഴുതി കൊടുക്കാം. എഴുതുമ്പോൾ ആരും സഹായിക്കേണ്ട. ഞാൻ ഒറ്റയ്ക്ക് എഴുതാം’. അമ്മയെയും 2 അനുജൻമാരെയും വിഷം കുത്തിവച്ചു കൊന്ന പിതാവിന് കോടതി വിധിക്കുന്ന ശിക്ഷ കേൾക്കാൻ, ഇന്നലെ നടന്ന പരീക്ഷ ഒഴിവാക്കി എത്തിയതായിരുന്നു 8 വയസ്സുള്ള ആ കുട്ടി. കേസിൽ ഒന്നാം സാക്ഷിയാണ് കുട്ടി.

അമ്മ വർഷയെയും സഹോദരങ്ങളെയും പിതാവ് കൊലപ്പെടുത്തുമ്പോൾ,  5 വയസ്സ് ആയിരുന്നു കുട്ടിക്ക്. അവൾ സ്വയം ജീവിച്ചോളും എന്നു കരുതിയാണ് പിതാവ് കൊലപ്പെടുത്താതിരുന്നത്. മൂത്ത കുട്ടിയായ അവൾ കൊലയ്ക്ക് സാക്ഷിയായി. കോടതിയിൽ മൊഴി നൽകി. സംഭവത്തിന് ശേഷം ഒരു തവണ അവൾ പിതാവിനെ നേരിൽ കണ്ടിട്ടുണ്ട്. കണ്ടയുടൻ കുട്ടി ചോദിച്ചത് അമ്മയെയും അനുജൻമാരെയും പപ്പ കൊന്നത് എന്തിനെന്നായിരുന്നു. പിന്നെ വാവിട്ട് നിലവിളിച്ചു. അവളെയും കൊണ്ട് അമ്മൂമ്മ മടങ്ങി. പിന്നെ ഇന്നലെയാണ് കണ്ടത്. പരീക്ഷയ്ക്ക് പോകാതെയാണ് വന്നത്.

അന്തിമവാദം പൂർത്തിയായി; വധ ശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ 
കൊല്ലം∙ മൺറോതുരുത്തിൽ ഭാര്യയെയും രണ്ടു മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷ സംബന്ധിച്ച അന്തിമവാദം പൂർത്തിയായി. 30ന് ശിക്ഷാവിധി പ്രസ്താവിക്കും. വർഷ (26), മക്കളായ അലൻ (2), ആരവ് (മൂന്ന് മാസം) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി അജിയെന്ന് വിളിക്കുന്ന എഡ്വേഡ് (42) കുറ്റക്കാരനെന്ന് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി എസ്.സുഭാഷ് നേരത്തെ വിധിച്ചിരുന്നു. കേരളപുരം ഇടവട്ടത്ത് താമസിക്കുമ്പോൾ, 2021 മേയ് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പിഞ്ചു കുഞ്ഞുങ്ങളെയും ഭാര്യയെയും അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്കു വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കേസ് അപൂർവങ്ങളിൽ അത്യപൂർവമെന്ന് വിഭാഗത്തിൽ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിക്കു ജീവിക്കാനുള്ള ഒരു അവസരം കൂടി നൽകണമെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. ശിക്ഷ സംബന്ധിച്ച വാദം ഇന്നലെയും തുടർന്നു. പ്രതിയുടെ മാനസിക ആരോഗ്യം സംബന്ധിച്ച റിപ്പോർട്ടും തടവിലെ സ്വഭാവം സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എം.എസ്.ഷറഫുന്നിസ ബീഗം ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com