ADVERTISEMENT

കൊല്ലം∙ ‘വിഷുക്കാലമല്ലേ, പാടാതിരിക്കാനാകില്ലല്ലോ....’ വിഷുപ്പക്ഷിയുടെ ശബ്ദമല്ല. അഞ്ചു തവണ നാടക ഗാനാലാപനത്തിന് സംസ്ഥാന അവാർഡ് നേടിയ ഗായിക കരുനാഗപ്പള്ളി ഇടക്കുളങ്ങര ദേവവിലാസത്തിൽ ശുഭ രുഘനാഥാണ് പറയുന്നത്. കഴിഞ്ഞ വർഷം മാർച്ചിലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ശുഭയ്ക്കു നഷ്ടമായത് പാട്ടിന്റെ ലോകം. ഗാനലോകത്തേക്കു തിരിച്ചു കൊണ്ടുവന്നത് ഗായകരുടെ സംഘവും. ശ്രീചിത്ര ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞാണ് കൃത്യമായ സ്വരസ്ഥാനത്തിനു പാടാൻ കഴിയുന്നില്ലെന്നു ശുഭയും കുടുംബവും തിരിച്ചറിഞ്ഞത്. ഉച്ചസ്ഥായിയിലുള്ള ശബ്ദവീചികൾ കേൾക്കാൻ കഴിയുന്നില്ലെന്നതായിരുന്നു പ്രശ്നം.

പ്രത്യേക വിദേശ നിർമിത ശ്രവണ സഹായി ഉപയോഗിച്ച് ശ്രവണശേഷി വീണ്ടെടുക്കാനാകുമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഏകദേശം ഏഴു ലക്ഷം വിലവരുന്ന ശ്രവണസഹായി വാങ്ങി നൽകിയതും ശുഭയെ കൊണ്ടു വീണ്ടും പാടിച്ചതും സിനിമ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ ആണ്. സമം ഭാരവാഹികൾ കരുനാഗപ്പള്ളി ശ്രീരാഗ് റെക്കോർഡിങ് സ്റ്റുഡിയോയിൽ തിങ്കളാഴ്ച ശ്രവണ സഹായി കൈമാറി. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ശുഭ വീണ്ടും പാടി. ‘കായാമ്പൂവർണാ നിന്നോടക്കുഴൽ വിളി കാതിൽ ഞാൻ കേൾക്കുവതെന്നോ...’ എന്നു തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം. ഈ ഗാനം 20 പിന്നണി ഗായകരുടെ ഫെയ്സ്ബുക് പേജുകളിലൂടെ സമത്തിന്റെ യൂട്യൂബ് ചാനലിൽ വിഷുദിനമായ 14ന് റിലീസ് ചെയ്യും.

25 വർഷമായി നാടക ഗാന രംഗത്ത് സജീവമാണ് ശുഭ. ഇതിനിടെ 2010, 2016, 2017,2018, 2022 എന്നീ വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. 2 സിനിമകളിലും പാടിയിട്ടുണ്ട്. പന്തളം ബാലന്റെ സംഘത്തിനൊപ്പവും പത്തനംതിട്ട സാരംഗ് ട്രൂപ്പിലും ഗാനമേളകളിൽ സജീവമായിരുന്നു ശുഭ. ഹംസധ്വനി എന്ന സംഗീത വിദ്യാലയവും നടത്തുന്നുണ്ട്. ബുദ്ധിമുട്ട് അനുഭവിച്ച സമയത്തു കൂടെ നിന്ന സമം ഭാരവാഹികൾക്കും കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി, സിങ്ങിങ് ആർട്ടിസ്റ്റ് അസോസിയേഷൻ കൂട്ടായ്മകൾക്കും ഭർത്താവ് രഘുനാഥ്, മകൻ ദേവ്ദർശൻ, ഗായികയും സംഗീത അധ്യാപികയുമായ കെ.എസ്.പ്രിയ തുടങ്ങി സംഗീത ലോകത്തേക്ക് തന്നെ തിരികെ കൊണ്ടുവന്ന എല്ലാവർക്കുമാണ് ഈ വിഷു ഗാനം ശുഭ സമർപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com