ADVERTISEMENT

കോട്ടയം ∙  കോട്ടയത്തെ കോടിയേരി ബാലകൃഷ്ണന് എന്നും ഇഷ്ടമായിരുന്നു. കോട്ടയത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ജില്ലയെ വിനോദസഞ്ചാര സർക്യൂട്ടായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം തേടി മുന്നിട്ടിറങ്ങിയതും ടൂറിസം മന്ത്രിയായിരിക്കെ കോടിയേരിയാണ്. കായൽപ്രകൃതിസൗന്ദര്യം വിനോദസഞ്ചാര മേഖലയ്‌ക്കു പ്രയോജനപ്പെടുത്താൻ കോട്ടയം ജില്ലയെ കായൽ ടൂറിസത്തിന്റെ ‘ഗേറ്റ് വേ’ ആയി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

മൂന്നാർ, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടുവരുന്നവർക്ക് ആലപ്പുഴയുടെയും കോട്ടയത്തിന്റെയും കായൽ സൗന്ദര്യം കാണുന്നതിന് ഉതകുന്ന വിധമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ അദ്ദേഹം ഉദ്യോഗസ്ഥരോടു നിർദേശിച്ചിരുന്നു. മന്ത്രിയായിരിക്കെ കോട്ടയത്ത് എത്തിയാൽ താമസം നാട്ടകം ഗെസ്റ്റ് ഹൗസിലായിരുന്നു. ഇവിടെയെത്തിയാൽ അദ്ദേഹത്തിനു ചില ആവശ്യങ്ങളുണ്ടായിരുന്നു എന്നു ഗെസ്റ്റ് ഹൗസിലെ ജീവനക്കാർ ഓർമിക്കുന്നു.

രണ്ടു ഫ്ലാസ്കിൽ ചൂടുവെള്ളം മുറിയിൽ വയ്ക്കണം. ചായയും കാപ്പിയും വേണ്ട. ‌രാവിലെ അരിയാഹാരം വേണ്ട. റാഗിപ്പുട്ടും ചെറുപയർ കറിയും മതി. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം കോട്ടയം ടിബിയിലും താമസിക്കാനെത്തുമായിരുന്നു.  വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖലാ ഓഫിസ് കോട്ടയത്തു വന്നത് കോടിയേരി ആഭ്യന്തര വകുപ്പ് ഭരിച്ചിരുന്ന കാലത്താണ്.

കെ.എം.മാണി അന്തരിച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു വേണ്ടി പ്രചാരണത്തിനെത്തിയപ്പോൾ പാലായിൽ താമസിച്ചിരുന്നു. സിപിഎം നിർമിച്ച 100 വീടുകളുടെ താക്കോൽ സമർപ്പണച്ചടങ്ങിനായി കഴിഞ്ഞ ഡിസംബർ 27നാണു കോടിയേരി അവസാനമായി കോട്ടയം നഗരത്തിലെത്തിയത്. തിരുനക്കരയിലായിരുന്നു ചടങ്ങ്. നീണ്ടൂരിലെ രക്തസാക്ഷി അനുസ്മരണത്തിലും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com