എത്രയോ പ്രണയങ്ങൾ പൂത്തുലഞ്ഞ ഇടം; ഒാരോ ബസ് കടന്നു വരുമ്പോഴുമുള്ള ആ പ്രതീക്ഷകൾ...
Mail This Article
കോട്ടയം ∙ എത്രയോ മണിക്കൂറുകൾ ആരെയൊക്കെയോ കാത്തിരുന്ന സ്ഥലമാണ്, എത്രയോ പ്രണയങ്ങൾ പൂത്തുലഞ്ഞ ഇടമാണ്. ഒാരോ ബസ് കടന്നു വരുമ്പോഴും പ്രതീക്ഷയുടെ നൂറുകണക്കിനു കണ്ണുകൾ അതിനെ തേടിച്ചെന്നിരുന്നു, അത് തനിക്കുള്ളതല്ല എന്നറിയുമ്പോൾ നിരാശയോടെ ആ കവാടത്തിലേയ്ക്ക് തന്നെ നോക്കി വീണ്ടും നിന്നിരുന്ന ഇടമാണ്. അക്ഷരങ്ങൾ പങ്കുവച്ചു തന്ന പുസ്തകക്കടകളും കാത്തിരിപ്പിനിടയിൽ അൽപം ഭക്ഷണം തന്നിരുന്ന ചായക്കടകളും നിരന്നിരുന്ന സ്ഥലമാണ്. ഇഞ്ചി മിഠായി മുതൽ ലോട്ടറിയും സേഫ്റ്റിപ്പിന്നും വരെ ഇവിടെ വിറ്റിരുന്നു.
ഒന്നു നിന്നു തിരിയാൻ ഇടയില്ലാത്ത ഇടമായ എസ്ടിഡി ബൂത്തുകളിൽ വിയർത്തൊലിച്ചുനിന്ന് ഒരുകാലത്ത് എത്ര രഹസ്യങ്ങൾ പങ്കുവച്ചിട്ടുണ്ടായിരുന്നു, ആളിറങ്ങുന്നതുനോക്കി ഉൗഴം കാത്ത് എത്ര നേരം അവിടെ ക്യൂ നിന്നിരുന്നു. ബസിലെ കണ്ടക്ടർ വിളിച്ചുപറയുന്നതുകേട്ട് പരിപ്പ്, ചെമ്പ്, ദേവലോകം, കല്ലറ, പന്നിമറ്റം, കടുവാക്കുളം, പട്ടിത്താനം, എരുമപ്പെട്ടി, മാൻവെട്ടം, പുലിക്കുട്ടിശേരി, തവളപ്പാറ, മോസ്കോ, വത്തിക്കാൻ, താഷ്കന്റ്, കാർഗിൽ, വിയറ്റ്നാം, മാറിടം, മണൽ, വാറ്റുപുര തുടങ്ങി എത്ര സ്ഥപ്പേരുകൾ പഠിച്ചിട്ടുണ്ട്!!
ആ സ്ഥലമാണ് ഇത്, കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ്. കെട്ടിടത്തിനു കാലപ്പഴക്കമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിനാലാണ് കെട്ടിടം പൊളിക്കുന്നത്.