നാട്ടുകാരെ വീട്ടിലിരുത്തി അധികൃതരുടെ റോഡ് ‘പണി’; വീടുകളിലേക്കുള്ള പ്രവേശനപാത വെട്ടിത്താഴ്ത്തി
Mail This Article
മണ്ണനാൽ തോട് ∙ റോഡ് ടാർ ചെയ്തു പൂർത്തിയാക്കിയപ്പോൾ നാട്ടുകാർക്കു പുറത്തിറങ്ങാൻ വഴിയില്ലാതായി. മണ്ണൂർപ്പള്ളി – മഞ്ഞാമറ്റം – പൂവത്തിളപ്പ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം നാട്ടുകാർക്കു കൂട്ടിലടച്ച പക്ഷിയുടെ അവസ്ഥയാണ്. മണ്ണൂർപ്പള്ളി മുതൽ മണ്ണനാൽ തോട് വരെയുള്ള ഭാഗത്ത് സ്ഥിരതാമസക്കാരായ ആളുകളുടെ വീടുകളിലേക്കുള്ള പ്രവേശനപാതയോടു ചേർന്ന് വെട്ടിത്താഴ്ത്തിയ നിലയിലാണ്. ഇതുമൂലം വീട്ടിലേക്ക് കയറുന്നതിനുള്ള വഴി നഷ്ടപ്പെട്ടു.
പൊടിശല്യത്തെ തുടർന്നാണ് ടാർ ചെയ്യണമെന്ന ആവശ്യം ശക്തമായത്. ടാറിങ് ആരംഭിച്ചപ്പോൾ വശങ്ങളിലെ മണ്ണ് എടുക്കുകയും വീടുകളിലേക്ക് വാഹനം പ്രവേശിക്കുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ ടാറിങ് പണി പൂർത്തിയായപ്പോൾ വീടിന്റെ പ്രവേശനപാതയിൽനിന്നു റോഡിലേക്ക് 3 അടി താഴ്ചയായി. വീടുകളിലേക്ക് വാഹനം കയറാനോ, ഇറക്കാനോ കഴിയില്ല. സംഭവവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ല. എല്ലാം ശരിയാക്കി തരാമെന്ന് വാക്കാൽ പറഞ്ഞവരുടെ പൊടി പോലുമില്ല.
റോഡരികിൽ താമസിക്കുന്ന 15 കുടുംബങ്ങളിലുള്ളവർ 70 വയസ്സിനു മുകളിലുള്ളവരാണ്. ചിലർ ഡയാലിസിസ് ചെയ്യുന്ന രോഗികൾ. ആശുപത്രിയിൽ പോകണമെങ്കിൽ രോഗികൾക്കു പോലും റോഡ് ചാടിക്കടക്കേണ്ട ഗതികേടാണ്. മഴ പെയ്താൽ വെള്ളം ഇരച്ചെത്തി സമീപത്തെ മതിലിന്റെ മണ്ണ് ഇളക്കിക്കൊണ്ടു പോകുമോയെന്നതും ആശങ്കയായി. അധികൃതർ ഇടപെട്ട് വാഹനങ്ങൾ വീട്ടിലേക്കു കയറുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.