ജാഗ്രത, ഇല്ലെങ്കിൽ ടയർ പൊട്ടിത്തെറിക്കും; ഭീഷണിയായി നിർമാണം പൂർത്തിയാകാത്ത പാലത്തിന്റെ അടിത്തറ
![kottayam-girders-of-the-bridge-thiruvathukkal-patinanchilkadavu-road തിരുവാതുക്കൽ–പതിനഞ്ചിൽക്കടവ് റോഡിലേക്ക് ഇറക്കി നിർമിച്ച പാലത്തിന്റെ ഗർഡറുകൾ.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കോട്ടയം ∙ 2 വർഷത്തിനിടെ പാലത്തിന്റെ അടിത്തറയിലിടിച്ചു പൊട്ടിത്തെറിച്ചത് 5 വാഹനങ്ങളുടെ ടയർ. സ്കൂൾ ബസുകളും കാറും ഇരുചക്രവാഹനങ്ങളുമാണു തിരുവാതുക്കൽ– പതിനഞ്ചിൽക്കടവ് റോഡിൽ പതിവായി അപകടത്തിൽപ്പെടുന്നത്. ആലപ്പുഴ–കോടിമത പുത്തൻതോട് പതിനഞ്ചിൽക്കടവ് ചുങ്കം–30ലെ നിർമാണം പൂർത്തിയാകാത്ത പാലത്തിന്റെ അടിത്തറയാണു പ്രദേശത്തെ വാഹന ഉടമകൾക്കും സ്കൂൾ ബസുകൾക്കും ഒരുപോലെ ഭീഷണിയാകുന്നത്. 18 വർഷം മുൻപ് പതിനഞ്ചിൽക്കടവിൽ നിന്ന് അക്കരയ്ക്ക് പാലം നിർമിക്കാൻ അധികൃതർ തീരുമാനിച്ചു. പാലത്തിന്റെ നിർമാണം തറപ്പണി വരെ പൂർത്തിയായപ്പോൾ കരാറെടുത്ത കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ പാലം നിർമാണം നിലച്ചു.
കമ്പനി ഇരുമ്പു ഗർഡറുകൾ ഉപയോഗിച്ചാണ് അടിത്തറ നിർമിച്ചത്. ഗർഡറുകളുടെ ഒരു ഭാഗം റോഡിലേക്ക് ഇറങ്ങിയ നിലയിലാണ്. ഈ ഭാഗമാണു വാഹന അപകടങ്ങൾക്കു കാരണമാകുന്നത്. 2 വർഷം മുൻപ് 2 സ്കൂൾ ബസുകളുടെ ടയർ പാലത്തിന്റെ അടിത്തറയിലിടിച്ചു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സ്കൂൾ കുട്ടികളുമായി വരുന്ന സമയത്തായിരുന്നു അപകടം. രണ്ട് അപകടങ്ങളിലും ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടു മാത്രമാണ് വലിയ അപകടം ഒഴിവായത്. 2 കാറുകളുടെയും ടയർ സമാനരീതിയിൽ പാലത്തിന്റെ ഗർഡറുകളിൽ തട്ടി പൊട്ടിത്തെറിച്ചിരുന്നു. ഒരു വൈദികന്റെ ബൈക്കും ഇവിടെ അപകടത്തിൽപെട്ടു. റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന പാലത്തിന്റെ ഭാഗം സ്കൂൾ തുറക്കുന്നതിനു മുൻപെങ്കിലും പൊളിച്ചുമാറ്റണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.