ADVERTISEMENT

കുറുപ്പന്തറ ∙ കടവ് തോട്ടിലേക്ക് ദിശ തെറ്റി വാഹനങ്ങൾ പതിക്കുന്നത് ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ വർഷം രോഗികളുമായി വന്ന വാഹനം തോട്ടിൽ പതിച്ചിരുന്നു. അന്നും യാത്രക്കാരെ രക്ഷപ്പെടുത്തിയത് നാട്ടുകാരാണ്.  ഇവിടെ അപകടവളവിന്റെയോ തോടിന്റെയോ സൂചനാ ബോർഡുകളോ അപകട മുന്നറിയിപ്പുകളോ റോഡിൽ ഇല്ല. കഴിഞ്ഞ വർഷം അപകടം ഉണ്ടായപ്പോൾ കടവിൽ ചങ്ങല സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ കാണാനില്ല. കടവിൽ വാഹനങ്ങൾ കഴുകാനെത്തുന്നവരാണ് ഇതു മാറ്റിയതെന്ന് വ്യാപാരികൾ പറഞ്ഞു.

ഈ ഭാഗത്ത് അപകടസൂചന കൃത്യമായി സൂചിപ്പിക്കുന്ന ബോർഡുകളോ ഇരുമ്പ് വേലിയോ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.  20 വർഷം മുൻപ് ഒരു ചലച്ചിത്രനടനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം ഇതേ രീതിയിൽ തോട്ടിൽ പതിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് ഇത്തരം അപകടങ്ങൾക്കു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ശക്തമായ മഴ പെയ്താൽ തോട്ടിൽ നിന്നു വെള്ളം റോഡിലെത്തും.  റോഡിലും വെള്ളം നിറയുന്നതോടെ റോഡ് ഏതെന്ന് അറിയാതെ വാഹനങ്ങൾ തോട്ടിലേക്ക് പതിക്കും. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർക്കാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത്.

കാർ തോട്ടിൽ വീണു മുങ്ങി; വിനോദസഞ്ചാരികൾ രക്ഷപ്പെട്ടു 
കുറുപ്പന്തറ ∙ ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിൽ വീണു. കുത്തൊഴുക്കിൽ 200 മീറ്ററോളം ഒഴുകി മുങ്ങിത്താഴ്ന്ന കാറിൽ നിന്നു യുവതിയടക്കം 4 വിനോദസഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഹൈദരാബാദ് സ്വദേശികളായ തൗസീഫ് ഹഫീസ്, (22), സുപ്രിയ (21), മഥൻ (21), യശ്വന്ത് (23) എന്നിവരാണു രക്ഷപ്പെട്ടത്.

ഇന്നലെ പുലർച്ചെ മൂന്നോടെ കുറുപ്പന്തറക്കടവ് തോട്ടിലാണ് അപകടം. സംഘം മൂന്നാർ സന്ദർശിച്ച ശേഷം ഗൂഗിൾ മാപ്പ് നോക്കി കമ്പം – ചേർത്തല മിനി ഹൈവേയിലൂടെ ആലപ്പുഴയിലേക്കു പോകുന്നതിനിടെയാണു ദിശ തെറ്റി കുറുപ്പന്തറക്കടവ് തോട്ടിലേക്കു കാർ പതിച്ചത്. യശ്വന്ത് ആണു കാർ ഓടിച്ചിരുന്നത്. മറ്റുള്ളവർ മയക്കത്തിലായിരുന്നു. കുറുപ്പന്തറ ഭാഗത്തു നിന്ന് എത്തിയ കാർ കുറുപ്പന്തറക്കടവ് ഭാഗത്ത് എത്തിയപ്പോൾ വളവു തിരിയാതെ നേരെയുള്ള റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ച് തോട്ടിൽ പതിക്കുകയായിരുന്നു.

തോട്ടിൽ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. കാറിന്റെ ചില്ല് ഉയർത്തിയിരുന്നതിനാൽ സാവധാനമാണു കാറിനുള്ളിലേക്കു വെള്ളം എത്തിയത്. പകുതി മുങ്ങി ഒഴുകിപ്പോകുകയായിരുന്ന കാർ സമീപത്തെ തിട്ടയിലിടിച്ചതോടെ കാറിലുണ്ടായിരുന്നവർ കാറിന്റെ ചില്ലു താഴ്ത്തി സമീപത്തെ പാടത്തിന്റെ പുറംബണ്ടിൽ പിടിച്ചു കയറി. ഉടൻ തന്നെ കാർ പൂർണമായി വെള്ളത്തിൽ താഴുകയും കാണാതാകുകയും ചെയ്തു. രക്ഷപ്പെട്ട യാത്രക്കാർ അറിയിച്ചതിനെത്തുടർന്നു കടുത്തുരുത്തിയിൽ നിന്നു പൊലീസ് സംഘമെത്തി. പിന്നീട് പൊലീസ് ഇവരെ സമീപമുള്ള ലോഡ്ജിലെത്തിച്ചു.

രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണു കടവിൽ നിന്ന് 200 മീറ്റർ അകലെ പൂർണമായും മുങ്ങിയ കാർ കണ്ടെത്തിയത്. നാട്ടുകാരും പരിസരവാസികളും രണ്ടര മണിക്കൂറോളം പണിപ്പെട്ട് കയർ കെട്ടി വലിച്ച് കാർ കടവ് ഭാഗത്ത് എത്തിച്ചു. പിന്നീട് ക്രെയിൻ എത്തിച്ച് ഉയർത്തിയാണു കാർ കരയ്ക്കു കയറ്റിയത്.ഒഴുകിപ്പോയ സർട്ടിഫിക്കറ്റുകളും വിലപിടിച്ച രേഖകളുമടങ്ങിയ പെട്ടി കണ്ടെത്തി.

കടുത്തുരുത്തിയിൽ നിന്നു പൊലീസും അഗ്നിരക്ഷാസേനയും റവന്യു വകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. തോമസ് ചാഴികാടൻ എംപി സ്ഥലത്ത് എത്തിയിരുന്നു. കുറുപ്പന്തറക്കടവ് ഭാഗത്ത് ദിശ തെറ്റി വാഹനങ്ങൾ തോട്ടിൽ പതിക്കുന്നതു പതിവാണ്. ഇവിടെ സുരക്ഷാസംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com