മാഹി – തലശ്ശേരി ദേശീയപാത വികസനം: സ്ഥലമെടുത്തു കൊടുത്തവരെ സർക്കാർ പറഞ്ഞു പറ്റിച്ചു
Mail This Article
കോഴിക്കോട് ∙ മാഹി – തലശ്ശേരി ദേശീയപാത പൂർത്തീകരണവുമായി ബന്ധപ്പെട്ടു റോഡ് നിർമാണ പദ്ധതികളിലും വികസന പ്രവർത്തനങ്ങളിലും പങ്കാളികളാകുകയും ജോലിയിൽ കൃത്യനിഷ്ഠ പാലിക്കുകയും ചെയ്ത റവന്യു വിഭാഗം എൽഎ – എൻഎച്ച് ഉദ്യോഗസ്ഥർക്കു ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഫയലിൽ തന്നെ.
അതേസമയം, നവകേരള സദസ്സുമായി ബന്ധപ്പെട്ടു ജില്ലയിൽ ക്രമസമാധാനപാലനത്തിൽ പങ്കെടുത്ത അറുനൂറിലേറെ പൊലീസുകാർക്ക് ആഭ്യന്തര വകുപ്പിന്റെ ഗുഡ് സർവീസ് എൻട്രി നവകേരള സദസ്സു കഴിഞ്ഞ ഉടനെ ലഭിക്കുകയും ചെയ്തു. പൊതുമരാമത്തു വകുപ്പിന്റെ നിർദേശത്തിൽ ജില്ലയിൽ നിന്നു നൽകിയ നൂറിലേറെ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ആണ് അനുമതി കാത്തു കിടക്കുന്നത്.
വടകര, തലശ്ശേരി, കോഴിക്കോട് കലക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് മാഹി – തലശ്ശേരി ദേശീയപാത പ്രവൃത്തിയിൽ കൃത്യതയോടെ പ്രവർത്തിച്ചു സമയബന്ധിതമായി പണി പൂർത്തീകരിച്ചത്. പരാതികളില്ലാതെ സ്ഥലം ഏറ്റെടുത്തു നൽകുകയും പ്രവൃത്തിക്കു വേണ്ട സ്ഥലത്തിന്റെ ലഭ്യത അനുസരിച്ചു നടപടികൾ പൂർത്തിയാക്കുകയും ചെയ്തതിനാൽ പെട്ടെന്നു റോഡ് തുറന്നു കൊടുക്കാൻ കഴിഞ്ഞു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചിരുന്നു. ഈ പദ്ധതിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെ വിവരം തിരുവനന്തപുരത്തു നിന്നു ആവശ്യപ്പെടുകയും 117 പേരുടെ വിവരം കോഴിക്കോട് ജില്ലാ ഭരണകൂടം കൈമാറുകയും ചെയ്തു. റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും തുടർ നടപടികളില്ല.