ADVERTISEMENT

എരമംഗലം ∙ ദീർഘ വീക്ഷണമില്ലാതെ ദേശീയപാത വികസനം വന്നതോടെ വെളിയങ്കോട്ടുകാർക്ക് ദുരിതത്തിന്റെ കാലമാണ് വരാനിരിക്കുന്നത്. കനോലി കനാലിന്റെയും കടലിന്റെയും മധ്യ ഭാഗത്തുള്ള വെളിയങ്കോട് പഞ്ചായത്തിന്റെ 9 വാർഡുകളിലുള്ളവരാണ് പുതിയ ദേശീയപാത നിർമാണം പൂർത്തികരിക്കുന്നതോടെ ഏറെ ബുദ്ധിമുട്ടിലാക്കുക.

സ്വന്തം പഞ്ചായത്ത് ഓഫിസിലേക്കും വില്ലേജ് ഓഫിസിലേക്കും പോകാൻ ഏറെ ചുറ്റിക്കറങ്ങേണ്ട ഗതികേടിലാണ് തീരദേശവാസികൾ. പുതുപൊന്നാനി പാലം മുതൽ വെളിയങ്കോട് അയ്യോട്ടിച്ചിറവരെ ഉള്ള ജനങ്ങൾക്ക് പുതിയ റോഡിലേക്ക് പ്രവേശിക്കാൻ കിലോമീറ്ററോളം ചുറ്റിത്തിരിയണം. സർവീസ് റോഡിലൂടെ യാത്ര ചെയ്ത് വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാത കടന്നുവേണം പഴയകടവ്, താവളക്കുളം മേഖലയിലുള്ളവർക്ക് പുതുപൊന്നാനിയിലേക്കും പൊന്നാനിയിലേക്കും എത്തിച്ചേരാൻ. വെളിയങ്കോട് അങ്ങാടിയിലുള്ളവർക്കും ഇതേ അവസ്ഥ തന്നെ.

ദേശീയപാതയും സർവീസ് റോഡും സംഗമിക്കുന്ന താവളക്കുളത്ത് യു ടേൺ സൗകര്യമില്ലാതെ വന്നതിനാൽ ദേശീയപാതയുടെ പടിഞ്ഞാറൻ മേഖലയിലുള്ള വിദ്യാർഥികൾ 7 കിലോമീറ്ററോളം വരുന്ന പൊന്നാനിയിൽ പോയി ബസ് മാറിക്കയറി വേണം താവളക്കുളത്തെ സ്കൂളിലേക്ക് എത്താൻ. ആനകത്തെ യുപി സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾക്കും ഇത്തരത്തിൽ കറങ്ങേണ്ടി വരും. വ്യാപാര സ്ഥാപനങ്ങളെ രണ്ട് ആക്കി വെളിയങ്കോട് അങ്ങാടിയിൽ മതിൽ പാലം വന്നതോടെ വീട്ടു സാധനങ്ങൾ വാങ്ങാനും നാട്ടുകാർ കിലോമീറ്ററുകൾ താണ്ടേണ്ടി വരും. ആസൂത്രണമില്ലാത്ത നിർമിച്ചതോടെ പഞ്ചായത്തിന്റെ 1, 2, 3, 13, 14, 15, 16, 17, 18 വാർഡുകളിലെ പതിനായിരക്കണക്കിനാളുകൾക്കു പുറമേ മത്സ്യത്തൊഴിലാളികളും ദുരിതം നേരിടേണ്ടിവരും.

പ്രധാന റോഡിലേക്ക് പ്രവേശിക്കാനുള്ള യു ടേൺ സംവിധാനം ഉണ്ടെങ്കിൽ മാത്രമേ വെളിയങ്കോട്ടുകാരുടെ യാത്രാ ദുരിതത്തിന് ചെറിയ പരിഹാരമാകുകയുള്ളെന്നാണ് നാട്ടുകാർ പറയുന്നത്. പാതയ്ക്കു പുറമേ റോഡിന്റെ ഇരുവശത്തും നിർമിച്ച കനാലുകളും മഴക്കാലത്ത് വില്ലനാകും. കനാലിന്റെ തുടക്കത്തിലും അവസാനിക്കുന്ന സ്ഥലത്തും പുഴയും തോടും ഇല്ലാത്തതിനാൽ മഴ പെയ്താൽ റോഡിന്റെ ഇരുവശത്തുമുള്ള വീടുകളിലേക്ക് വെള്ളം ഒഴുകി എത്തും. നാട്ടുകാരും പള്ളി കമ്മിറ്റിയും ഹൈക്കോ‍ടതിയെ സമീപിച്ചതോടെ 6 എണ്ണം അടയ്ക്കുവാൻ ജില്ലാ ഭരണകൂടം അനുമതി നൽകി.. ബാക്കിയുള്ള കാനകൾ അടയ്ക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ‍വാഹനങ്ങളുടെ പാർക്കിങ്ങും വലിയ പ്രതിസന്ധിയിലാണ്.

പാത വരുന്നതോടെ അങ്ങാടിയിൽ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ദേശീയ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതിയും ജനങ്ങളും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കാര്യമായ പരിഗണന നൽകാതെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com