വേനലിൽ കണ്ണിന് കുളിരായി സൂര്യകാന്തിപ്പാടം; സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി സിദ്ദീഖ്
Mail This Article
പെരിന്തൽമണ്ണ ∙ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏലംകുളത്തെ പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പാടം. ഏലംകുളം പാറയ്‌ക്കൽമുക്കിലെ ആറങ്ങോടൻ അബൂബക്കർ സിദ്ദീഖ് (42) എന്ന യുവ കർഷകനാണ് കത്തുന്ന വേനലിൽ കണ്ണിനും മനസ്സിനും കുളിർമയേകുന്ന പൂപ്പാടത്തിന്റെ ഉടമ. രണ്ടര ഏക്കറിലേറെ സ്ഥലത്താണ് പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. മരക്കച്ചവടവും മരംവെട്ടുമാണ് സിദ്ദീഖിന്റെ തൊഴിൽ.
എന്നാൽ കൃഷിയാണ് സിദ്ദീഖിന്റെ ജീവിതം. വിവിധ പച്ചക്കറികളും തണ്ണിമത്തനും വാഴയുമെല്ലാം സിദ്ദീഖ് കൃഷി ചെയ്യുന്നുണ്ട്. ഇത്തവണത്തെ ഹൈലൈറ്റ് സൂര്യകാന്തിയാണ്. 20 വർഷത്തോളമായി കാർഷിക രംഗത്ത് സജീവമാണ്. ഏലംകുളം പഞ്ചായത്ത് കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് തോണിക്കടവ് ഭാഗത്ത് 2.67 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് സൂര്യകാന്തി കൃഷിയിറക്കിയത്.
സൂര്യകാന്തിക്ക് ഇടയ്ക്ക് ചെണ്ടുമല്ലിക്കൃഷിയുമുണ്ട്. ബെംഗളൂരുവിൽ നിന്നാണ് സൂര്യകാന്തിയുടെ ഹൈബ്രിഡ് വിത്തും ചെണ്ടുമല്ലി തൈകളും എത്തിച്ചത്. മനോഹരമായ സൂര്യകാന്തിപ്പാടം കാണാനും പാടത്തു നിന്നൊരു സെൽഫിയെടുക്കാനും ദിവസവും ഏറെ പേരാണ് ഏലംകുളത്തെത്തുന്നത്. അടുത്ത വർഷം പത്തേക്കർ സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് സിദ്ദീഖ്.