ADVERTISEMENT

വണ്ടിത്താവളം∙ പ്ലാച്ചിമട കോക്ക കോള സമരസമിതി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ പ്ലാച്ചിമട വിജയനഗർ കോളനിയിൽ പരേതനായ കണ്ണന്റെ ഭാര്യ കന്നിയമ്മാൾ (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു വീട്ടിൽ ചികിത്സയിലിരിക്കെയാണു മരണം. കോള കമ്പനി പിടിച്ചെടുക്കൽ സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്ലാച്ചിമട സമരത്തിൽ മയിലമ്മയ്ക്കൊപ്പം സമരപ്പന്തലിൽ ഏറ്റവും കൂടുതൽ ദിവസം സത്യഗ്രഹം അനുഷ്ഠിച്ച പ്രവർത്തകയാണ്.

രാഷ്ട്രീയ സ്വാഭിമാൻ ആന്തോളൻ ഏർപ്പെടുത്തിയ 2017 സ്വാഭിമാൻ പുരസ്കാരം നേടിയിട്ടുണ്ട്. ആഗോളവൽക്കരണത്തിന്റെ 25ാം വാർഷികത്തോടനുബന്ധിച്ചു ഡൽഹിയിൽ നടന്ന ദേശീയ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അവർ സ്വാഭിമാൻ പുരസ്കാരം ഏറ്റുവാങ്ങിയത്. മക്കൾ: കന്തൻ, ഷൺമുഖൻ, കനകൻ, കിട്ടുച്ചാമി, പരമേശ്വരൻ, പരേതരായ കാളിയപ്പൻ, പൊന്നുചാമി, കാളിയമ്മ. മരുമക്കൾ: ദൈവാന, ശെൽവി, മാസിലാമണി, കവിത, സരസ്വതി.

കന്നിയമ്മാൾ സമരപ്പന്തലിൽ (ഫയൽ ചിത്രം).
കന്നിയമ്മാൾ സമരപ്പന്തലിൽ (ഫയൽ ചിത്രം).

പ്ലാച്ചിമടയുടെ ചരിത്രം പറയാൻ കന്നിയമ്മയില്ല...!

വണ്ടിത്താവളം∙ ‘കുടിക്കാനും കൃഷി ചെയ്യാനുമുള്ള ഞങ്ങളുടെ വെള്ളം മുഴുവനും ഊറ്റിക്കൊണ്ടുപോയി ഇവിടെ മരുഭൂമിയാക്കിയവരാണവർ. പോരാത്തതിന് ഇവിടത്തെ മണ്ണിൽ വിഷവും കലർത്തി. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഇപ്പോഴും നിത്യരോഗികളാണ്. കിണറുകളിലെയും കുളങ്ങളിലെയും വെള്ളം ഇന്നും കുടിക്കാൻ കഴിയില്ല. എല്ലാത്തിനും കാരണം കോള കമ്പനിയാണ്. അവരിൽ നിന്നുള്ള ഒരു സേവനവും ഔദാര്യവും ഞങ്ങൾക്ക് വേണ്ട. ഞങ്ങൾക്കു വേണ്ടതു നഷ്ടപരിഹാരമാണ്. അതു ഞങ്ങളുടെ അവകാശവുമാണ്’’

കോക്കകോള കമ്പനിയുടെ അമിത ജലചൂഷണം മൂലം മലിനമായ കിണറുകളും നശിച്ച കൃഷിയിടങ്ങളും ചൂണ്ടിക്കാട്ടി രോഷത്തോടെ പ്രതികരിച്ചിരുന്ന കന്നിയമ്മ എന്ന വീറുറ്റ സമര നായികയുടെ ജ്വലിക്കുന്ന വാക്കുകളാണിത്. എഴുത്തും വായനയും അറിയാത്ത കന്നിയമ്മയാണ് സമരനാളുകളിൽ കോക്കകോള വിരുദ്ധ സമരത്തെക്കുറിച്ച് ആഞ്ഞടിച്ചത്. പ്ലാച്ചിമട സമരത്തിന്റെ പ്രതീകമായിത്തീർന്ന മയിലമ്മയുടെ ഒപ്പവും മരണശേഷവും പ്ലാച്ചിമട സമരത്തിന്റെ മുന്നണിയിൽ കന്നിയമ്മയും ഉണ്ടായിരുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിന് അനുമതി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിലും കന്നിയമ്മ മുന്നണിപ്പോരാളിയായിരുന്നു.

പ്ലാച്ചിമട സമരസമിതി സംസ്ഥാനതലത്തിൽ നടത്തിയ ജലാധികാര യാത്രയിലും മറ്റു പ്രക്ഷോഭങ്ങളിലുമെല്ലാം സജീവസാനിധ്യമായിരുന്നു. 2012ൽ കോളക്കമ്പനി പിടിച്ചെടുക്കൽ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുകയും സ്വന്തം ജാമ്യത്തിൽ വിട്ടയക്കാൻ കോടതി ആവശ്യപ്പെട്ടപ്പോഴും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുകയും, 21 ദിവസം ജയിൽവാസം  അനുഭവിക്കുകയും ചെയ്ത ധീരയായ സമര നായികയാണ്. രാഷ്ട്രീയ സ്വാഭിമാൻ ആന്തോളൻ ഏർപ്പെടുത്തിയ 2017 സ്വാഭിമാൻ പുരസ്‌കാരത്തിന് അർഹയായിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com