ADVERTISEMENT

പാലക്കാട് ∙ സേവന പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തലത്തിൽ വനിതാ പ്രാതിനിധ്യത്തോടെ ചുരുങ്ങിയത് 100 പേരടങ്ങിയ യൂണിറ്റ് രൂപീകരിക്കാൻ സേവാഭാരതി സംസ്ഥാന സേവാസംഗമത്തിൽ തീരുമാനം. ഇത്തരം പ്രവർത്തനം വഴി സംഘടനയുടെ സാമൂഹിക സമ്പർക്കം 15ൽ നിന്ന് 50% ആക്കി ഉയർത്തും. പാരമ്പര്യ ചികിത്സാ സമ്പ്രദായത്തെക്കൂടി ഉൾപ്പെടുത്തി ആരോഗ്യ സംസ്കാരം വീണ്ടെടുക്കാനും പദ്ധതിരേഖ തയാറാക്കി.

സേവാ യൂണിറ്റുകൾ വഴി ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ആശയവും സമൂഹത്തിനു മുന്നിലെത്തിക്കും.ലഹരിമുക്ത ഗ്രാമം, നഗരം പദ്ധതികൾ നടപ്പാക്കും. ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതു വനിതകളായതിനാൽ അവർക്ക് അർഹമായ പ്രാധാന്യം ഉറപ്പാക്കും. രക്തദാന സേന വിപുലീകരിക്കും.

അടുത്ത 5 വർഷത്തെ പദ്ധതിപ്രവർത്തനങ്ങൾ നടപ്പാക്കാൻ ജില്ലാ, യൂണിറ്റ് തലങ്ങളിൽ സംവിധാനമൊരുക്കും. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ പഞ്ചായത്ത് തലത്തിൽ ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ ആരംഭിച്ചുള്ള സേവനത്തിനും സംഗമം നിർദേശിച്ചു. സമാപനസഭ രാഷ്ട്രീയ സേവാ ഭാരതി പ്രസിഡന്റ് പനലാൽ ബൻസാലി ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് അഖില ഭാരതീയ സഹസേവാ പ്രമുഖ് രാജ്കുമാർ മഠാലെ സേവാസന്ദേശം നൽകി. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി അധ്യക്ഷനായി.

അവഗണിക്കപ്പെടുന്നവർക്ക് ആശ്രയമാകണം: മഠാലെ 

പാലക്കാട് ∙ സാമ്പത്തികമായും അല്ലാതെയും പിന്നാക്കാവസ്ഥയിലുള്ളവർ, ട്രാൻസ്ജെൻഡർ, രോഗികൾ, അംഗപരിമിതർ, നാടോടികൾ തുടങ്ങി എല്ലാവരെയും ചേർത്തു നിർത്തിയുള്ള സംരക്ഷണ, സേവന പ്രവർത്തനങ്ങൾക്കു സേവാഭാരതി ഊന്നൽ നൽകണമെന്ന് ആർഎസ്എസ് അഖില ഭാരതീയ സഹസേവാ പ്രമുഖ് രാജ്കുമാർ മഠാലെ പറഞ്ഞു. സേവാഭാരതി സംസ്ഥാന സേവാസംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ആവശ്യം അറിഞ്ഞുള്ള സേവനം എല്ലാവരിലേക്കും എത്തണം. സേവനം കടമയും ധർമവുമാണ്. സമൂഹം മാറ്റി നിർത്തുന്നവരെയും അവഗണിക്കുന്നവരെയും കൈവെടിയരുത്. അവർക്കു താങ്ങാകാൻ സേവാഭാരതിക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര, വനവാസി മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നടപ്പാക്കണമെന്നു രാഷ്ട്രീയ സേവാഭാരതി പ്രസിഡന്റ് പനലാൽ ബൻസാലി സമാപന സഭ ഉദ്ഘാടനത്തിൽ പറഞ്ഞു.

സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി.വിജയൻ, വൈസ് പ്രസിഡന്റ് ഡോ.ശ്രീരാം ശങ്കർ, ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ, പ്രാന്തീയ സഹസേവാ പ്രമുഖ് യു.എൻ.ഹരിദാസ്, പ്രാന്ത സേവാ പ്രമുഖ് എം.സി.വത്സൻ, രാഷ്ട്രീയ സേവാ ഭാരതി വൈസ് പ്രസിഡന്റ് അമിത ജെയിൻ, രാജേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com