ADVERTISEMENT

പെരുവെമ്പ് ∙ പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളത്തിന് അർഹമായ വെള്ളം നൽകുന്നതിൽ തമിഴ്നാടിനു വിമുഖത. അർഹമായ വെള്ളം ലഭിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നു കാണിച്ചു സംസ്ഥാനാന്തര നദീജല വിഭാഗം ചീഫ് എൻജിനീയർ സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തു നൽകി. ഒക്ടോബർ 1 മുതൽ 15 വരെ സെക്കൻഡിൽ 540 ക്യുസെക്സ് വെള്ളമാണു സംസ്ഥാനത്തിനു ലഭിക്കേണ്ടത്. എന്നാൽ, 185 ക്യുസെക്സ് വെള്ളം മാത്രമാണ് ഇന്നലെ ലഭിച്ചത്. ചൊവ്വാഴ്ച ഇതു 260 ക്യുസെക്സ് ആയിരുന്നു. ആളിയാർ അണക്കെട്ടിൽ വെള്ളമില്ലെന്നാണു തമിഴ്നാട് ചൂണ്ടിക്കാട്ടുന്നത്. 

എന്നാൽ, പറമ്പിക്കുളം അണക്കെട്ടുകളിൽ നിന്ന് ആളിയാറിലേക്കു വെള്ളം എത്തിക്കാതെ കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേക്കു തമിഴ്നാട് വെള്ളം കൊണ്ടു പോകുകയാണ്. അതുകൊണ്ടാണ് ആളിയാർ അണക്കെട്ടിലെ ജലനിരപ്പ് അടിത്തട്ടിലായിരിക്കുന്നത്. 3864.41 ദശലക്ഷം ഘന അടി സംഭരണ ശേഷിയുള്ള ആളിയാർ അണക്കെട്ടിൽ ഇന്നലെ 679.44 ദശലക്ഷം ഘന അടി വെള്ളം മാത്രമാണുള്ളത്. പറമ്പിക്കുളത്തെ തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളിലെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയോടടുത്തു നിൽക്കുമ്പോഴാണ് ആളിയാർ അണക്കെട്ടിൽ വെള്ളമില്ലാതിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

557 ദശലക്ഷം ഘനയടി സംഭരണ ശേഷിയുള്ള തൂണക്കടവ് അണക്കെട്ടിൽ 555.18 ദശലക്ഷം ഘനയടിയും 620 ദശലക്ഷം അടി സംഭരണ ശേഷിയുള്ള പെരുവാരിപ്പള്ളം അണക്കെട്ടിൽ 617.97 ദശലക്ഷം ഘനയടി വെള്ളവും ഇന്നലെയുണ്ട്. ഇവിടെ നിന്നു വെള്ളം സർക്കാർപതിയിൽ എത്തിച്ചു വൈദ്യുതി ഉൽപാദനത്തിനു ശേഷം ആളിയാർ അണക്കെട്ടിലെത്തിക്കുകയാണു പതിവ്. 

ഇവിടെനിന്നു മണക്കടവ് വിയർ വഴി കേരളത്തിനു വെള്ളം നൽകണം. ഇതിനു വിരുദ്ധമായി തമിഴ്നാട് തിരുമൂർത്തി അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. പറമ്പിക്കുളം അണക്കെട്ടുകളിൽ വെള്ളം എത്തിച്ചതിനാൽ 1935.25 ദശലക്ഷം ഘനയടി സംഭരണ ശേഷിയുള്ള തിരുമൂർത്തി അണക്കെട്ടിൽ ഇന്നലെ 1400 ദശലക്ഷം ഘനയടി വെള്ളമായി.

കേരളം–തമിഴ്നാട് യോഗം ഉടൻ
പറമ്പിക്കുളം–ആളിയാർ ജലക്രമീകരണ ബോർഡ് യോഗം ഉടൻ ചേർന്നേക്കും. ആളിയാർ അണക്കെട്ടിൽ കൂടുതൽ ജലം സംഭരിച്ചു സംസ്ഥാനത്തിന് അർഹമായ വെള്ളം ഉറപ്പാക്കണമെന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥർ നിരന്തരം ആവശ്യപ്പെട്ടിട്ടും അതു കണ്ടില്ലെന്നു നടിച്ചാണു തിരുമൂർത്തി അണക്കെട്ടിലേക്കു തമിഴ്നാട് വെള്ളം കൊണ്ടു പോയത്. എന്നാൽ, സംസ്ഥാനത്തിന് അർഹമായ വെള്ളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തു നൽകുകയും ജലക്രമീകരണ ബോർഡ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

English Summary: Tamil Nadu's Reluctance to Provide Water to Kerala Sparks Urgent Call for Intervention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com