ADVERTISEMENT

പാലക്കാട് ∙ വീൽചെയറിൽ നിസ്സഹായനായി ഇരുന്ന സാക്ഷിയെ കേൾക്കാൻ നീതിപീഠം താഴേക്കിറങ്ങി വന്നു. പാലക്കാട് കോടതി കോംപ്ലക്സിലാണ് മസ്കുലർ ഡിസ്ട്രോഫിയും അപകടത്തിലേറ്റ പരുക്കും വലച്ച സാക്ഷിക്കു വേണ്ടി ഒന്നാം നിലയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സിജെഎം) കേ‍ാടതി താഴത്തെ നിലയിലേക്കു വന്നത്. 2015ൽ വലിയങ്ങാടി മത്സ്യമാർക്കറ്റിലുണ്ടായ വാഹനാപകടത്തിൽ സാക്ഷി പറയാനാണു പേഴുങ്കരയിലെ പി.എസ്.മുഹമ്മദ് റഫീഖ് (51) വീൽചെയറിൽ കോടതിവളപ്പിലെത്തിയത്. ടിപ്പർ ലോറി നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ ഒരാ‍ൾ മരിച്ചു, മുഹമ്മദ് റഫീഖ് അടക്കം 5 പേർക്കു പരുക്കേറ്റു.

മസ്കുലർ ഡിസ്ട്രേ‍ാഫി രേ‍ാഗമുണ്ടായിരുന്ന റഫീഖിന്റെ മുട്ടിനാണു ഗുരുതരപരുക്ക്. ചികിത്സയ്ക്കിടയിൽ രേ‍ാഗം കൂടിയതോടെ വീൽചെയറിലാണു ജീവിതം. വിചാരണയ്ക്കു പലപ്പേ‍ാഴായി സമൻസ് കിട്ടിയെങ്കിലും ബുദ്ധിമുട്ട് കേ‍ാടതിയെ അറിയിച്ചു. എന്നാൽ, ഹാജരായില്ലെങ്കിൽ വാറന്റാകുമെന്ന് അറിഞ്ഞാണ് ഇന്നലെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ എത്തിയത്. 

ഉച്ചയ്ക്ക് ഒന്നരയായിട്ടും കേസ് വിളിക്കാതായതേ‍ാടെ വിവരം അഭിഭാഷകനെ അറിയിച്ചു മടങ്ങാൻ ഒരുങ്ങുമ്പേ‍ാഴാണു സാക്ഷി വിഷമിക്കുന്ന വിവരം ഡപ്യൂട്ടി ഡയറക്ടർ ‍ഒ‍ാഫ് പബ്ലിക് പ്രേ‍ാസിക്യൂഷൻ (ഡിഡിപി) പി.പ്രേംനാഥ് കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. മറ്റ് അഭിഭാഷകരും ഇടപെട്ടു. ലിഫ്റ്റില്ലാത്തതിനാൽ എടുത്തു മുകളിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

അപ്പേ‍ാഴേക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി.ശ്രീജ താഴെയുള്ള മൂന്നാം നമ്പർ കോടതി മുറിയിലെത്തി വിസ്താരം നടത്തി. പ്രതിഭാഗം അഭിഭാഷകൻ സത്യപ്രകാശും കാര്യങ്ങളിൽ സഹായിച്ചു. കാത്തിരിപ്പിനിടെ, റഫീഖ് ശുചിമുറിയിൽ പേ‍ാകാൻ ശ്രമിച്ചെങ്കിലും അതിനു സംവിധാനമില്ലായിരുന്നു. ക്രിമിനൽ കേസിൽ വിസ്താരം നടക്കാതെ സാക്ഷി മടങ്ങിയാൽ തുടർനടപടിക്കു മജിസ്ട്രേട്ടിനെ കമ്മിഷനായി നിയമിക്കുമെങ്കിലും അതിനു സമയമെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com