കേരളം പുരോഗതി കൈവരിച്ചത് പരിഷ്കർത്താക്കൾ ഉയർത്തിയ അടിത്തറയിൽ നിന്ന്: വി. മുരളീധരൻ
Mail This Article
കോഴഞ്ചേരി ∙ ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും യോഗക്ഷേമസഭ പോലുള്ള സംഘടനകളും സമൂഹത്തെ നവീകരിച്ചത് കേവലം ഹിന്ദു മതത്തിനുവേണ്ടി മാത്രമല്ല, മറിച്ച് കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിനും സനാതന ധർമം നേരിടുന്ന വെല്ലുവിളികൾ നേരിടാനുംകൂടി ആയിരുന്നെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. അയിരൂർ ചെറുകോൽപുഴ വിദ്യാധിരാജ നഗറിൽ ആരംഭിച്ച 111-ാമത് ഹിന്ദുമത പരിഷത്തിൽ വിദ്യാധിരാജ ദർശന പുരസ്കാര ജേതാവ് ഡോ.എഴുമറ്റൂർ രാജരാജ വർമയ്ക്ക് പുരസ്കാരം സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദിശങ്കരനിൽനിന്നു തുടങ്ങിയ പരിഷ്കരണം ഇന്ത്യയിൽ ഉടനീളം പ്രചരിച്ചു. പരിഷ്കർത്താക്കൾ ഉയർത്തിയ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളം പ്രബുദ്ധമായ പുരോഗതി കൈവരിച്ചത്. 110 വർഷങ്ങൾക്കു മുൻപ് നമ്മുടെ സമൂഹത്തിൽ നിലനിന്ന അനാചാരങ്ങളും അശാസ്ത്രീയ കാഴ്ചപ്പാടുകളും ഇല്ലാതാക്കാൻ ആരംഭിച്ച ഹിന്ദുമത പരിഷത്ത് നാടിനെ ഉണർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നൂറിലേറെ വർഷങ്ങൾ കൊണ്ട് പമ്പാ നദീതീരത്ത് നടന്നു വരുന്ന ഈ സത്സംഗംകൊണ്ട് ആയിരക്കണക്കിന് ആളുകളുടെ മനസ്സിലെ ഇരുളകറ്റാനും അവർക്ക് ആനന്ദം പകരാനും ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.
സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഓമല്ലൂർ ശങ്കരൻ, മഹാമണ്ഡലം സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള എന്നിവർ പ്രസംഗിച്ചു.
ട്രഷറർ ടി.കെ.സോമനാഥൻ നായർ, എം.അയ്യപ്പൻ കുട്ടി, ഉപാധ്യക്ഷരായ മാലേത്ത് സരളാദേവി, കെ.ഹരിദാസ്, ട്രഷറർ ടി.കെ.സോമനാഥൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ ഡി.രാജഗോപാൽ, അനിരാജ് ഐക്കര, സ്വീകരണ കമ്മിറ്റി കൺവീനർ ഇലന്തൂർ ഹരിദാസ്, ഛായാചിത്ര ഘോഷയാത്ര കൺവീനർമാരായ കെ.ജയവർമ, പ്രകാശ്കുമാർ ചരളേൽ, ശ്രീജിത് അയിരൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.