ADVERTISEMENT

ചെറുകോൽപുഴ ∙ ശബരിമല ക്ഷേത്രം ലോകത്തിലെ തന്നെ അത്ഭുത പ്രതിഭാസമാണെന്നും അയ്യപ്പ സേവാ സംഘവും സമാജവും ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കുന്നുണ്ടെന്നും ഗുരുവായൂർ ദേവസ്വം ബോർഡംഗം മനോജ് ബി.നായർ. ഹിന്ദുമത പരിഷത്തിലെ അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസം, ആചാരം എന്നിവ കൂട്ടിയോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാൻ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് മുൻകൈ എടുക്കണം. വളർന്നു വരുന്ന തലമുറയെ ആചാരങ്ങളും ആധ്യാത്മിക കാര്യങ്ങളും മനസ്സിലാക്കാൻ ഈ സമ്മേളനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ നവോത്ഥാനത്തിന്റെ കേന്ദ്രമായി ഹിന്ദുമത പരിഷത്ത് മാറണമെന്ന് അധ്യക്ഷത വഹിച്ച യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. എല്ലാവരും ഒന്നായി ജാതിവ്യവസ്ഥ ഇല്ലാത്ത, രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതെ എല്ലാവരെയും സഹോദര്യത്തോടെ കാണുന്ന, സമർപ്പണത്തോടു കൂടിയുള്ള ശബരിമല ദർശനം സാധ്യമാകുന്ന ദിനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്കാരത്തെ, പൈതൃകത്തെ പുഷ്ടിപ്പെടുത്തുക എന്നതാണ് നമ്മുടെ ധർമമെന്ന്  മുഖ്യപ്രഭാഷണം നടത്തിയ ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ അധ്യക്ഷൻ വി.കെ.വിശ്വനാഥൻ പറഞ്ഞു. ലോകം മുഴുവൻ കലുഷിതമായ അന്തരീക്ഷമാണിന്ന്. ശാന്തിയും സമാധാനവും ഉണ്ടാകണമെങ്കിൽ അയ്യപ്പധർമം മനസ്സിലാക്കണം. അതു സനാതനധർമം തന്നെയാണ്.

വിശ്വാസം പൂർണമായും സാക്ഷാത്കരിക്കുന്ന പുണ്യ സങ്കേതമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരത അയ്യപ്പസേവാസമാജം ദേശീയ സെക്രട്ടറി ഡി.വിജയകുമാർ, പി.ആർ.ഷാജി, ടി.പി.ഹരിദാസൻ പ്രസംഗിച്ചു. 

ഹിന്ദുമത പരിഷത്തിൽ  ഇന്ന് 
വിഷ്ണുസഹസ്രനാമം  6.00.
ഭാഗവതപാരായണം 7.00.
സമ്പൂർണ നാരായണീയ പാരായണം 8.30. 
സൗന്ദര്യലഹരി പാരായണം 2.30.
പൂർവസൈനികസഭ 4.00.
ആരതി 6.20.
ഭജന 6.30.
പ്രഭാഷണം 7.30.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com