ADVERTISEMENT

സീതത്തോട്∙ ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം തുടരുന്നു, വാഹനം എത്താത്തതിനാൽ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുട്ടികൾക്കു ഇന്നലെയും സ്കൂളിൽ പോകാനായില്ല.  ജില്ലാ ഭരണകൂടം അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ആദിവാസി കുടുംബങ്ങൾ ആവശ്യപ്പെട്ടു. കോളനിയിൽ നിന്ന് 16 കുട്ടികളാണ് ആങ്ങമൂഴിയിലുള്ള രണ്ട് സ്കൂളുകളിലായി പഠിക്കുന്നത്.

ആങ്ങമൂഴി സ്വദേശിയുടെ വാനിലാണ് ഇവർ സ്കൂളിൽ എത്തിയിരുന്നത്. കഴിഞ്ഞ അധ്യയന വർഷത്തിലെയടക്കം 5 മാസത്തെ വാഹനക്കൂലി മുടങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച വാഹന ഉടമ ഓട്ടം അവസാനിപ്പിച്ചു. ഇന്നലെയും വാഹനമെത്തുന്നതു പ്രതീക്ഷിച്ച് ഏറെ സമയം കുട്ടികൾ റോഡിൽ കാത്തിരുന്നു.

സ്കൂളിൽ ഉച്ചഭക്ഷണം ലഭിക്കുന്നതിനാൽ കുട്ടികൾ പകൽ സമയം പട്ടിണിയില്ലാതെ പോകും. അധ്യയനം മുടങ്ങിയതോടെ കുട്ടികളിൽ പലരും ഇന്നലെ പകൽ പട്ടിണിയായിരുന്നു. വാഹനക്കൂലി ലഭിക്കാതെ മുന്നോട്ടു പോകാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്നു വാഹന കരാർ ഉടമ സുനിൽ മോടിയിൽ പറഞ്ഞു. 

ഇതിനോടകം പലരിൽ നിന്നും വായ്പ വാങ്ങിയാണ് വാഹനം ഓടിച്ചത്. ഡീസൽ അടിച്ചതിന്റെയടക്കം വലിയ തുക പമ്പിൽ കൊടുക്കാനുണ്ട്. വാഹനം ഓടിക്കാൻ സ്കൂൾ അധികൃതർ ഇന്നലെയും കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു.

കുട്ടികൾ സ്കൂളിൽ പോകാതെ വന്നാൽ രക്ഷിതാക്കൾക്കൊപ്പം വനവിഭവങ്ങൾ തേടി കാടുകയറും.  വിവിധ സന്നദ്ധ പ്രവർത്തകരുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് കുട്ടികൾ മുടങ്ങാതെ സ്കൂളിൽ പോകാൻ തയാറായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com