ADVERTISEMENT

ഇൻക്വിലാബ് സിന്ദാബാദ്.. ഞങ്ങടെ ഓമന ഐസക്കേ, അങ്ങേയ്ക്കായിരം അഭിവാദ്യങ്ങൾ, മെഴുവേലിയുടെ അഭിവാദ്യങ്ങൾ..’ ഉറക്കെ മുദ്രാവാക്യം വിളിച്ച് എൽഡിഎഫ് പ്രവർത്തകർ ഡോ. ടി.എം.തോമസ് ഐസക്കിന്റെ തുറന്ന ജീപ്പ് ‘വളഞ്ഞു’. ഒന്നര മണിക്കൂർ വൈകിത്തുടങ്ങിയ ആറന്മുള മണ്ഡല പര്യടനത്തിന്റെ ആവേശം മെഴുവേലി ജം‌ക്‌ഷനിലെത്തിയപ്പോൾ ടോപ് ഗീയറിലായി! പ്രായം 75 പിന്നിട്ട മുൻ എംഎൽഎ കെ.സി.രാജഗോപാലൻ പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ ഐസക്കിനൊപ്പം പ്രചാരണ വാഹനത്തിൽ.

‘30 വർഷങ്ങൾക്കു മുൻപു ജനകീയാസൂത്രണത്തെപ്പറ്റി പഠിക്കാൻ മെഴുവേലിയിൽ വന്നു താമസിച്ചപ്പോൾ എല്ലാ സഹായങ്ങളും ചെയ്തുതന്നത് അന്നു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.സി.ആറാണ്‌ട്ടാ,’ കെ.സി. രാജഗോപാലനെ ചേർത്തുപിടിച്ചുള്ള ഐസക്കിന്റെ ‘ഇൻട്രോയ്ക്ക്’ പ്രവർത്തകരുടെ കയ്യടി. ‘നിങ്ങൾ മാത്രം സഹായിച്ചാൽ പോരാ, പരിചയക്കാരോടെല്ലാം പറഞ്ഞു വോട്ട് അനുകൂലമാക്കണം. എന്നാൽ ഫോണുകളെടുത്ത് വിളിച്ചു തുടങ്ങുകയല്ലേ?’ പരമാവധി വോട്ടുകൾ പെട്ടിയിലെത്തിക്കാനുള്ള ആഹ്വാനം ചുരുങ്ങിയ വാക്കുകളിൽ വോട്ടർമാരിലെത്തിച്ച് ഐസക് നയം വ്യക്തമാക്കി. പിന്നാലെ പ്രചാരണവാഹനം നീങ്ങിത്തുടങ്ങി, അടുത്ത സ്റ്റോപ് കിടങ്ങന്നൂരിൽ.

തോമസ് ഐസക്കിന് മെഴുവേലിയിൽ നൽകിയ സ്വീകരണം.
തോമസ് ഐസക്കിന് മെഴുവേലിയിൽ നൽകിയ സ്വീകരണം.

 പ്രചാരണത്തിന് അതിവേഗം
മുൻകൂട്ടി നിശ്ചയിക്കാത്ത പരിപാടിയിൽ പങ്കെടുക്കേണ്ടിവന്നതിനാൽ 7.30നു തുടങ്ങാൻ നിശ്ചയിച്ചിരുന്ന മണ്ഡല പര്യടനം തുടങ്ങിയപ്പോൾ സമയം 9.15. ചൂടുകൂടിയതോടെ ഇലവുംതിട്ട ജംക്‌ഷനിലെ അരയാൽ മരത്തിനു താഴെ സജ്ജീകരിച്ച വേദിക്കു മുന്നിലിട്ട കസേരകളിൽ നിന്നെണീറ്റ പ്രവർത്തകർ സമീപമുള്ള കടകളുടെ ഓരങ്ങളിലേക്കു ചേക്കേറി നിൽക്കുമ്പോഴാണ് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഐസക്കിന്റെ വരവ്. ഉദ്ഘാടന യോഗത്തിനു കാത്തിരുന്നു മുഷിഞ്ഞവരോട് ക്ഷമ പറഞ്ഞാണ് ഐസക് സംസാരിച്ചു തുടങ്ങിയത്.

‘ആകെ വിയർത്തല്ലോ മാത്യു ടി,’ യോഗം ഉദ്ഘാടനം ചെയ്തതിനു ശേഷം അരമണിക്കൂറോളം കാത്തുനിന്ന മാത്യു ടി.തോമസിന്റെ താടി തടവിക്കൊണ്ട് ഐസക്കിന്റെ കുസൃതിചോദ്യം. മാത്യു ടി. മറുപടി പുഞ്ചിരിയിലൊതുക്കി. വൈകിത്തുടങ്ങിയതിനാൽ ഓടിപ്പിടിക്കണമെന്ന് ഐസക്കിന്റെ മുഖവുര.

‘പത്തനംതിട്ടയുടെ സുസ്ഥിര വികസനത്തിനും ജനവിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റിലെ ഉറച്ച ശബ്ദമാകുന്നതിനും ഡോ. ടി.എം. തോമസ് ഐസക്കിനു വോട്ടുചെയ്യുക..’ മൈക്ക് അനൗൺസ്മെന്റ് മുഴങ്ങിയതോടെ സ്ഥാനാർഥിയുടെ മണ്ഡല പര്യടനത്തിനു തുടക്കം. ഇലവുംതിട്ടയിൽനിന്നു മെല്ലത്തുടങ്ങിയ പര്യടനത്തിന്റെ ഭാവം എൽഡിഎഫ് ശക്തികേന്ദ്രമായ മെഴുവേലി വരെയുള്ള 2 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അടിമുടി മാറിയത്.

വലിച്ചെറിഞ്ഞ് സ്വീകരിക്കല്ലേ
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.പത്മകുമാർ, കെ.ആർ.അജയകുമാർ എന്നിവർ മേൽനോട്ടം ഏറ്റെടുത്തതോടെ പര്യടനം അതിവേഗം നീങ്ങിത്തുടങ്ങി. സ്വീകരണത്തിനു ശേഷമുള്ള മറുപടി പ്രസംഗം നിലത്തിറങ്ങാതെ വാഹനത്തിൽനിന്നുതന്നെ നടത്തി ഐസക്കും ഒപ്പം പിടിച്ചു. പൈവഴിയിലെ സ്വീകരണ വേദിയിലേക്ക് മന്ത്രി വീണാ ജോർജ് ഐസക്കിനെ സ്വാഗതം ചെയ്തു. നിലത്തിറങ്ങാത്തതിലുള്ള ദേഷ്യം വാഹനത്തിൽ നിൽക്കുന്ന തനിക്കു നേരെ പൂക്കൾ വലിച്ചെറിഞ്ഞു ചിലർ തീർക്കുകയാണെന്നു തമാശരൂപേണ ഐസക്. തിരഞ്ഞെടുപ്പു വിജയിച്ചു വരുമ്പോൾ ഇവിടെ പൂമാലയിട്ടു സ്വീകരിക്കുമെന്നു വീണാ ജോർജ് തിരിച്ചടിച്ചതോടെ കൂട്ടച്ചിരി.

രാഷ്ട്രീയത്തിൽ നോ കോംപ്രമൈസ്
‘ഇവിടെ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. അനിൽ കെ. ആന്റണി ചിത്രത്തിൽത്തന്നെ ഉണ്ടെന്നു തോന്നുന്നില്ല’– പര്യടനം കുളനടയിലേക്കു നീങ്ങുന്നതിനിടെ ചുവന്ന ജീപ്പിനു പിന്നിൽ സജ്ജീകരിച്ച കസേരയിലിരുന്ന് ഐസക് രാഷ്ട്രീയം പറഞ്ഞു തുടങ്ങി. ‘പത്തനംതിട്ടയിൽ എനിക്ക് കുറച്ചു വോട്ടുകളുണ്ട്. മാറ്റം ആഗ്രഹിക്കുന്നവരുടെ വോട്ടുകളാണ്. കിഫ്ബി, ഇ.ഡി അന്വേഷണം തുടങ്ങിയ കാര്യങ്ങളിലെ എൽഡിഎയുടെയും യുഡിഎഫിന്റെയും വിമർശനങ്ങൾ എനിക്ക് അനുകൂലമായാണ് വരുന്നത്.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ വിമർശിക്കാൻ പാർലമെന്റിൽ ഉറച്ച ഇടതു ശബ്ദം ഉയർന്നു വരേണ്ടത് അനിവാര്യമാണ്. 15 വർഷം മണ്ഡലത്തിനായി ഒന്നും തന്നെ ചെയ്യാനാകാത്ത പ്രതിനിധി എംപിയായി തുടരണോയെന്നു വോട്ടർമാർ തീരുമാനിക്കട്ടെ.’ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും മണ്ഡല വികസനത്തെപ്പറ്റിയുമാണ് സ്വീകരണ വേദികളിലും ഐസക്കിന്റെ ചർച്ച.

കൊടും ചൂടിലും വിടാത്ത ആവേശം
തോമസ് ഐസക്കിന്റെ ചിത്രമുള്ള ബലൂണുകൾ വീർപ്പിക്കുന്ന തിരക്കിലായിരുന്നു ചെന്നീർക്കരയിലെ സ്വീകരണ വേദിക്കു സമീപം നിന്ന 7 വയസ്സുകാരി ആമി. പര്യടനം നഗര ഹൃദയത്തോടു ചേർന്നുള്ള അഴൂരിലെത്തിയപ്പോൾ സമയം 12.45. തീച്ചൂടിനും തളർത്താനാകാത്ത ആവേശത്തോടെ റോഡിന് ഇരുവശത്തും പ്രവർത്തകർ.

മന്ത്രി വീണാ ജോർജും നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈനും പ്രചാരണ വാഹനത്തിൽ ഐസക്കിന്റെ ഇടതും വലതുമായുണ്ട്. ജീപ്പിന്റെ ചവിട്ടുപടിയിൽനിന്നുകൊണ്ട് സിഐടിയു ജില്ലാ കമ്മിറ്റി അംഗം അനിതാ ലക്ഷ്മി ഐസക്കിന്റെ തലയിൽ ചുവന്ന തലപ്പാവണിയിച്ചു. നട്ടുച്ച നേരത്തും വിശ്രമമില്ല, അഴൂർ പിന്നിട്ട് പര്യടനം കുലശേഖരപതിയും കുമ്പഴയും പിന്നിട്ടു മുന്നോട്ട്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com