ADVERTISEMENT

ആറന്മുള ∙ പമ്പയെക്കുറിച്ചും പമ്പയിൽ പിറന്നുവീണ പന്തളരാജനെക്കുറിച്ചും ഒട്ടേറെ ഗാനങ്ങൾ അവതരിപ്പിച്ച സംഗീതജ്ഞൻ കെ.ജി.ജയൻ പമ്പയുടെ ഓളങ്ങളിൽ സ്മ‍ൃതിയായി. കഴിഞ്ഞയാഴ്ച അന്തരിച്ച ജയന്റെ സഞ്ചയന ചടങ്ങുകൾ തൃപ്പൂണിത്തുറയിലെ വീട്ടിൽ പൂർത്തിയാക്കി ചിതാഭസ്മം ആറന്മുള സത്രക്കടവിൽ പമ്പ ഏറ്റുവാങ്ങി. മൂത്ത മകൻ ബിജു കെ.ജയൻ മൺകുടത്തിൽ നിറച്ച ചിതാഭസ്മവും ഇളയമകൻ മനോജ് കെ.ജയൻ പിണ്ഡവും ആറന്മുളേശനെ സ്മരിച്ച് തലയ്ക്കു മുകളിലൂടെ കാലത്തിന്റെ ഓളങ്ങളിലേക്കർപ്പിച്ചു. ജീവിതത്തിലും സംഗീതത്തിലും ഒറ്റ ജിവനായിരുന്ന ഇരട്ടകളിൽ കെ.ജി.വിജയൻ മരിച്ചപ്പോൾ ചിതാഭസ്മം പമ്പയിലെ ത്രിവേണീസംഗമത്തിലാണു നിമജ്ജനം ചെയ്തത്. 

1988ലെ മകരവിളക്കുകാലത്തായിരുന്നു അത്. മൂന്നര പതിറ്റാണ്ടിനുശേഷം ജയനും അതേ പമ്പയിൽ ലയിച്ചു ചേർന്നു. ജയവിജയന്മാരുടെ ഇളയ സഹോദരൻ രാജഗോപാൽ, കെ.ജി.വിജയന്റെ മക്കളായ മനു വിജയൻ, മഞ്ജു വിജയൻ, ബിജുവിന്റെ മകൻ അദ്വൈത്, മരുമകൻ അർജുൻ, മനോജ് കെ.ജയന്റെ ഭാര്യ ആശാ മനോജ്, ഇവരുടെ മകൻ അമൃത് കെ.ജയൻ തുടങ്ങി കുടുംബത്തിലെ നാലാം തലമുറക്കാരനും ബിജു കെ.ജയന്റെ കൊച്ചുമകനുമായ ഒരു വയസുള്ള ആശ്രയ് വരെ ചടങ്ങിൽ പങ്കെടുത്തു. കരയിൽ പ്രാർഥനയോടെ മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com