ADVERTISEMENT

കോഴിക്കോട് ∙ കലോത്സവത്തിനു തിരശീല വീഴാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഇന്നലെ മുഴുവൻ വേദികളിലും കലാസ്വാദകരുടെ വൻ തിരക്കായിരുന്നു. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും കലോത്സവം കാണാനായി ഡിപിഐയുടെ നിർദേശ പ്രകാരം അവധി നൽകിയതും കലോത്സവ വേദിയിലേക്ക് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒഴുകിയെത്താൻ കാരണമായി. വേദികളിൽ ആയിരങ്ങൾ തടിച്ചുകൂടിയിട്ടും കാര്യമായ ബഹളങ്ങളൊന്നുമില്ലാതെ കുട്ടികളുടെ കലയെ ആസ്വദിച്ചും പ്രോത്സാഹിപ്പിച്ചും കലാസ്വാദകർ കോഴിക്കോടിന്റെ മഹിതമായ സാംസ്കാരിക പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ചു. 

ഹയർ സെക്കൻഡറി വിഭാഗം തിരുവാതിരക്കളിയും ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും അരങ്ങേറിയ മുഖ്യവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനത്തും ഹൈസ്കൂൾ വിഭാഗം നാടകം അരങ്ങേറിയ തളി സാമൂതിരി സ്കൂളിലും കാലുകുത്താൻ സ്ഥലം ഇല്ലാത്ത രീതിയിൽ ജനനിബിഡമായിരുന്നു. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യവും ഹൈസ്കൂൾ ആൺകുട്ടികളുടെ നാടോടിനൃത്തവും അരങ്ങേറിയ തളി സാമൂതിരി സ്കൂൾ മൈതാനത്തും ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകം അരങ്ങേറിയ പ്രോവിഡൻസ് സ്കൂൾ ഓഡിറ്റോറിയത്തിലും ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുഡിയും ഹൈസ്കൂൾ വിഭാഗം പരിചമുട്ടും അരങ്ങേറിയ ബീച്ചിലെ ഗുജറാത്ത് സ്കൂളിലെ ഹാളിലുമെല്ലാം ആസ്വാദകർ തിങ്ങിനിറഞ്ഞു.

സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ചെണ്ട–തായമ്പക, ഇംഗ്ലിഷ് സ്കിറ്റ് എന്നിവയും ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിൽ അരങ്ങേറിയ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കേരള നടനം ആസ്വദിക്കാനും വൻ ജനക്കൂട്ടം എത്തി. മൂകാഭിനയം, മാപ്പിളപ്പാട്ട് എന്നിവ അരങ്ങേറിയ ടൗൺഹാളിന്റെ അകത്തും പുറത്തും ആസ്വാദകരുടെ വൻ തിരക്കായിരുന്നു. തുള്ളൽ, വയലിൻ എന്നിവ അരങ്ങേറിയ സെന്റ് വിൻസെന്റ് കോളനി സ്കൂൾ ഓഡിറ്റോറിയത്തിലും പുതിയറ എസ്.കെ.പാർക്കിലെ ഹാളിലുമെല്ലാം കലാപ്രേമികൾ തിങ്ങി നിറഞ്ഞു. കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങളിൽ മിക്കതും ഇന്നലെ സമാപിക്കുമെന്നതും കലോത്സവ വേദികളിലേക്കുള്ള വൻ തിരക്കിനു കാരണമായി.

സമാപന ദിവസമായ ഇന്ന് മുഖ്യവേദിയായ വിക്രം മൈതാനത്ത് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്തവും തളി സാമൂതിരി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തവുമാണ് അരങ്ങേറുക. ബീച്ചിലെ ഗുജറാത്തി ഹാളിൽ ഹയർ സെക്കൻഡറിയുടെ പരിചമുട്ടും ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ കേരളനടനവും അരങ്ങേറും. കലോത്സവത്തിന്റെ ഊട്ടുപുരയിൽ ഇന്നലെ ഭക്ഷണം കഴിച്ചത് 26,000 പേർ. കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പേർ ഭക്ഷണം കഴിക്കാൻ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com