ADVERTISEMENT

തിരുവനന്തപുരം ∙ പ്രിൻസിപ്പലിനെയും അധ്യാപകരെയും 12 മണിക്കൂർ തടഞ്ഞു വയ്ക്കുകയും അധ്യാപികയെ ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ആ ദിവസത്തെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു സൂക്ഷിച്ചിട്ടില്ലെന്നു  കോളജ് അധികൃതർ പൊലീസിനെ അറിയിച്ചു.  പ്രിൻസിപ്പലിന്റെ മുറിയോടു ചേർന്നുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ സ്റ്റാഫ് കൗൺസിൽ  പരിശോധിച്ചെന്നും ആ ക്യാമറകൾക്കു ലൈവ് റെക്കോർഡിങ് സൗകര്യമില്ലെന്നു കണ്ടെത്തിയെന്നുമാണ് അധ്യാപകർ പറഞ്ഞത്. ഓഫിസിലെ ക്യാമറകൾക്കു ലൈവ് സ്ട്രീമിങ് സൗകര്യം മാത്രമേയുള്ളൂവെന്ന് പ്രിൻസിപ്പൽ എഴുതി നൽകിയതായി മ്യൂസിയം എസ്എച്ച്ഒയും  അറിയിച്ചു. ക്യാംപസിലെ മറ്റു ക്യാമറകളിൽ  റെക്കോർഡിങ് സൗകര്യമുണ്ട്.

മ്യൂസിയം പൊലീസാണ്  ലോ കോളജിലെത്തി തെളിവെടുപ്പു നടത്തിയത്. പ്രിൻസിപ്പലിന്റെ മൊഴിയും ശേഖരിച്ചു. ക്യാംപസിലെ മറ്റു ക്യാമറകളുടെ ദൃശ്യങ്ങൾക്കു പൊലീസ് വീണ്ടും അപേക്ഷ നൽകിയേക്കും. സംഭവ സമയത്തു വിഡിയോ റെക്കോർഡ് ചെയ്ത അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ഇവ ശേഖരിക്കാനും ശ്രമിക്കുമെന്നാണ് പൊലീസ് പറയുന്നത്. 

ക്യാംപസിനു പുറത്തു നിന്നെത്തിയവർ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ടാണ് കോളജ് പരാതി നൽകിയതെന്നും മർദനമേറ്റ അധ്യാപികയുടെ പരാതി പ്രത്യേകമായി നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ ആർ.ബിജുകുമാർ പറഞ്ഞു.  ഇന്നലെ വിദ്യാർഥി യൂണിയൻ പ്രതിനിധികളുമായി കോളജ് അധികൃതർ സമവായ ചർച്ച നടത്തി. 

രമ്യതയിൽ പ്രവർത്തിക്കാൻ  ഇരു യൂണിയനുകളും തയാറാണെങ്കിൽ റഗുലർ ക്ലാസ് തുടങ്ങാനും  തീരുമാനമായി.  ചില കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഇന്ന് ഉച്ചയ്ക്കു 2.30 ന് വീണ്ടും വിദ്യാർഥി പ്രതിനിധികളുടെ യോഗം ചേരുമെന്നു പ്രിൻസിപ്പൽ അറിയിച്ചു. സംഘർഷമില്ലാത്ത അവസ്ഥയിലേക്കു ക്യാംപസ് മടങ്ങിയെത്തിയ ശേഷമേ റഗുലർ ക്ലാസുകൾ ആരംഭിക്കൂ.സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 60 എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com