യുവതിയുടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവം ഇനി അന്വേഷണം പൊലീസിന്; പരാതിക്കാരിക്ക് 2 ലക്ഷം രൂപ

scissors-on-stomach
ഹർഷിന, വയറ്റിൽ നിന്ന് ലഭിച്ച കത്രിക.
SHARE

തിരുവനന്തപുരം∙കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നു വച്ചുവെന്ന പരാതി അന്വേഷിക്കാൻ ആഭ്യന്തരവകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ശസ്ത്രക്രിയാ ഉപകരണം ഏത് അവസരത്തിലാണു വയറ്റിൽ കുടുങ്ങിയതെന്ന് ആരോഗ്യവകുപ്പിന്റെ 2 അന്വേഷണത്തിലും കണ്ടെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം ആഭ്യന്തരവകുപ്പിനു  കൈമാറുന്നത്. ഏതു തലത്തിലുള്ള പൊലീസ് അന്വേഷണമാണു വേണ്ടതെന്നു ഡിജിപി തീരുമാനിക്കും. പരാതിക്കാരിയായ കോഴിക്കോട് പന്തീരങ്കാവ് മലയിൽകുളങ്ങര കെ.കെ.ഹർഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ നൽകാനും മന്ത്രിസഭ തീരുമാനിച്ചു. 

മെഡിക്കൽ കോളജ് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നേരത്തേ അന്വേഷണം നടത്തിയെങ്കിലും, കത്രിക മറന്നു വച്ചത് ഏതവസരത്തിലാണെന്നു കണ്ടെത്താനായിരുന്നില്ല. 2017ൽ ആണു യുവതിക്കു ശസ്ത്രക്രിയ നടത്തിയത്. കത്രിക നഷ്ടപ്പെട്ടതായി മെഡിക്കൽ കോളജിലെ രേഖകളിൽ ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. 2012 ലും 2016 ലും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യുവതി ശസ്ത്രക്രിയകൾക്കു വിധേയയായിരുന്നു. എന്നാൽ താലൂക്ക് ആശുപത്രിയിൽ ഉപകരണങ്ങൾ സംബന്ധിച്ച റജിസ്റ്റർ ഇല്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

ഇത് പരിഹസിക്കുന്നതിനു തുല്യം, സമരം തുടരും: ഹർഷിന

കോഴിക്കോട്∙ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അംഗീകരിക്കില്ലെന്നു കെ.കെ.ഹർഷിന. തനിക്കു 2 ലക്ഷം രൂപ നൽകാനുള്ള തീരുമാനം പരിഹസിക്കുന്നതിനു തുല്യമാണ്. നേരത്തേ പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് സമരവുമായി മുന്നോട്ടു പോകാൻ തന്നെയാണു തീരുമാനം. സമരത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നാളെ ചേരുന്ന സമര സമിതി പ്രഖ്യാപിക്കുമെന്നും ഹർഷിന പറഞ്ഞു. ‘5 വർഷം കത്രിക വയറ്റിൽ കുടുങ്ങിയതിന്റെ വേദന മാത്രമല്ല സഹിച്ചത്. ഇക്കാലത്ത് ചികിത്സയ്ക്കു തന്നെ ലക്ഷങ്ങൾ ചെലവാക്കേണ്ടി വന്നിട്ടുണ്ട്. അതെല്ലാം മന്ത്രി അടക്കമുള്ളവരോടു പലവട്ടം പറഞ്ഞതാണ്. അതൊന്നും പരിഗണിക്കാതെയാണ് തുച്ഛമായ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.

കത്രിക എവിടെ നിന്നു വന്നു എന്ന് ആരോഗ്യവകുപ്പിന്റെ 2 അന്വേഷണങ്ങളിലും കണ്ടെത്താൻ കഴിയാത്തതിനാൽ ആഭ്യന്തര വകുപ്പും അന്വേഷിക്കുമെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാൻ നേരത്തേ തന്നെ പൊലീസിൽ പരാതി നൽകിയതാണ്. മെഡിക്കൽ കോളജിൽ നിന്നാണു കത്രിക കുടുങ്ങിയത് എന്ന് എനിക്കുറപ്പാണ്, ആരോഗ്യവകുപ്പിന് അക്കാര്യം ഉറപ്പു വരുന്നതു വരെ അന്വേഷിക്കട്ടെ’– ഹർഷിന പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS