ADVERTISEMENT

തിരുവനന്തപുരം∙ പരീക്ഷാഫലം വേഗത്തിലാക്കാൻ ഓൺലൈൻ മൂല്യനിർണയം നടപ്പാക്കുമെന്ന് കേരള സർവകലാശാല ബജറ്റിൽ പ്രഖ്യാപനം. സർവകലാശാലയെ ആഗോള മികവിന് സജ്ജമാക്കാൻ ഇതര സ്ഥാപനങ്ങളുമായി കൈകോർക്കുന്നതിന് അരക്കോടി. നൃത്ത നൃത്ത നാട്യ മേഖലകളിൽ ഗവേഷണത്തിനും പരിശീലനത്തിനുമായി കാര്യവട്ടം ക്യാംപസിൽ നൃത്ത വിദ്യാലയം തുടങ്ങും. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി. കാര്യവട്ടം ക്യാംപസിൽ നീന്തൽക്കുളം ഉൾപ്പെടെയുള്ള അക്വാറ്റിക് കോംപ്ലക്സ് സ്ഥാപിക്കാൻ അരക്കോടി ചെലവഴിക്കും.

സർവകലാശാല ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച്. ബാബുജാനാണ് ബജറ്റ് അവതരിപ്പിച്ചത്. ഓൺലൈൻ മൂല്യനിർണയത്തിന് ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യുന്നതിന് സ്കാനിങ് സെന്റർ തുടങ്ങാൻ 25 ലക്ഷം രൂപ നീക്കി വച്ചു. ഇതു നടപ്പായാൽ വിദ്യാർഥികൾക്ക് എൻറോൾമെന്റ് മുതൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് വരെയുള്ള സേവനങ്ങൾ പൂർണമായും ഓൺലൈനിൽ ലഭ്യമാകും.

810.13 കോടി രൂപ വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഈ സാമ്പത്തിക വർഷം പദ്ധതിയിതര ഗ്രാന്റ് ഇനത്തിൽ 398 കോടി രൂപയും ആഭ്യന്തര വരുമാന ഇനത്തിൽ 186.17 കോടി രൂപയും ചേർത്ത് ആകെ 584.17 കോടി രൂപയുടെ വരവാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് അവതരണ സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രഫ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായിരുന്നു.

പഠനവകുപ്പുകളിലും കാര്യവട്ടം സെൻട്രൽ ലബോറട്ടറി ഫോർ ഇൻസ്ട്രമന്റേഷനിലും കാലിക പ്രാധാന്യമുള്ള കോഴ്സുകൾ റഗുലർ/ഈവനിങ്/വീക്കെൻഡ് സംവിധാനത്തിൽ ക്രെഡിറ്റ് ആനുപാതികമായി നിശ്ചയിച്ച് ഓൺലൈൻ/ഓഫ്‍ലൈൻ രീതിയിൽ നടത്തും. ഇന്റർനാഷനൽ സെന്ററുകളിൽ ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേഷനും ചേർന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ തുടങ്ങാനും അനുമതി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് കൊച്ചി പ്രദേശത്തെ വെള്ളത്തിനും മറ്റു പ്രകൃതി വിഭവങ്ങൾക്കും ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാലയുടെ ജിയോളജി പഠന വകുപ്പ് പദ്ധതി തയാറാക്കി. ശ്രീനാരായണ ദർശനത്തിന്റെ സമഗ്രപഠനത്തിന് ഡിപ്ലോമ കോഴ്സുകൾ നടത്തും.

മറ്റു പ്രധാനപ്രഖ്യാപനങ്ങൾ

∙ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് തുക 20,000 രൂപയിൽ നിന്ന് 30,000 രൂപയാക്കി വർധിപ്പിക്കും.
∙ ഗവേഷണ മേഖലയെ ക്രിയാത്മകമാക്കാൻ സ്കോളേഴ്സ് വാലി സ്ഥാപിക്കും.
∙ എ.ആർ.രാജരാജവർമ സ്മാരക ട്രാൻസ്‌ലേഷൻ സ്റ്റഡി സെന്റർ സ്ഥാപിക്കുന്നതിന് അരക്കോടി.
∙ മഹാകവി കുമാരനാശാന്റെ പഠനങ്ങൾ സമാഹരിക്കുന്നതിന് സർവകലാശാല പ്രകാശന വിഭാഗത്തിന് 8 ലക്ഷം രൂപ
∙ കേരള സർവകലാശാല റേഡിയോ തുടങ്ങുന്നതിന് അരക്കോടി രൂപ
∙ അടുത്ത അക്കാദമിക വർഷം മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എംബിഎ(ബിസിനസ് അനലിറ്റ്ക്സ്)പിജി ഡിപ്ലോമ സായാഹ്ന കോഴ്സ് ആരംഭിക്കും. എംബിഎ(ജനറൽ)ഒരു ബാച്ച് കൂടി ഈ അധ്യയന വർഷം ആരംഭിക്കും.
∙ കാര്യവട്ടം ക്യാംപസിന് കവാടം നിർമിക്കുന്നതിന് 1 കോടി.
∙ സംഗീത വിഭാഗത്തിൽ സ്വാതി തിരുനാൾ സ്മാരക റെക്കോർഡിങ് സ്റ്റുഡിയോ സ്ഥാപിക്കും.
∙ കാര്യവട്ടം ക്യാംപസിൽ അധ്യാപകർക്കും ജീവനക്കാർക്കുമായി ഒരു ഫ്ലാറ്റു കൂടി നിർമിക്കും. ആദ്യഘട്ടത്തിലേക്ക് 1 കോടി.
∙ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനഃനിർമിക്കാൻ അരക്കോടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com