ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്രസർക്കാർ കേരളത്തിന്റെ കടമെടുക്കൽ പരിധി വെട്ടിച്ചുരുക്കിയതു സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതം ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തമ്പാനൂർ മാഞ്ഞാലിക്കുളത്തു നിർമിച്ച സംസ്ഥാന വ്യാപാര ഭവന്റെയും ബിസിനസ് എജ്യുക്കേഷൻ സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 വ്യാപാരി സമൂഹത്തെ സംരക്ഷിക്കുന്ന നില നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നില്ല. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തികനയം കാരണം ചെറുകിട വ്യാപാര സമൂഹം കടുത്ത വെല്ലുവിളി നേരിടുന്നു. ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുകയും ചെറുകിട വ്യാപാര മേഖലയെ അവഗണിക്കുകയും ചെയ്യുന്നു. നോട്ടുനിരോധനം, ജിഎസ്ടി, ഓൺലൈൻ വ്യാപാരം എന്നിവ ചെറുകിട കച്ചവടക്കാരുടെ ദുരിതം വർധിപ്പിച്ചു. നോട്ട് നിരോധനത്തിന്റെ ദുരിതങ്ങൾ മാറും മുൻപാണ് 2000 രൂപ നോട്ട് പിൻവലിച്ചത്.

രാജ്യത്തെ കറൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നടപടിയാണിത്.ഏതൊരു നാടിന്റെയും സാമ്പത്തിക രംഗത്തെ വളർച്ചയുടെ ചാലകശക്തി വ്യാപാരി സമൂഹമാണ്. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം വ്യാപാരി സമൂഹം നാടിനു സഹായകരമായി പ്രവർത്തിച്ചു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ ക്യാംപുകളിലും വ്യാപാരി സമൂഹം നടത്തിയ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.എൻ.ബാലഗോപാൽ, സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ, ട്രഷറർ എസ്.ദേവരാജൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com