ADVERTISEMENT

നേമം ∙ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് മരിച്ച ഷമീറ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചത് ഭർത്താവ് ഉപേക്ഷിക്കുമെന്ന ഭയത്തിൽ. 3 സിസേറിയൻ കഴിഞ്ഞതിനാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടത് ആവശ്യമാണെന്നു കാട്ടി ബോധവൽക്കരണം നടത്തിയതിനെത്തുടർന്ന് ഷമീറ അതിനു തയാറായിരുന്നെന്ന് ആർസിഎച്ച് ഓഫിസർ ഡോ.കൃഷ്ണവേണി പറഞ്ഞു.

എന്നാൽ ഭർത്താവ് ഉപേക്ഷിക്കുമെന്ന ഭയമാണെന്നും തങ്ങളുടെ കാര്യത്തിൽ ദയവു ചെയ്ത് ഇടപെടരുതെന്നും പിന്നീട് വിളിച്ചറിയിച്ചു. ഒരു മാസത്തിലേറെയായി ആരോഗ്യപ്രവർത്തകരും പൊലീസും ഉൾപ്പെടെ ഇക്കാര്യം അവതരിപ്പിക്കാനായി ഇവരുടെ വീട്ടിൽ പലതവണ എത്തിയെങ്കിലും നയാസ് പറഞ്ഞയച്ചു. നയാസിൽ ഇവർക്ക് നേരത്തെ 2 മക്കളുണ്ട്. ആദ്യ പ്രസവം ഷമീറയുടെ നാടായ പാലക്കാടും രണ്ടാം പ്രസവം ഇവർ മുൻപ് താമസിച്ചിരുന്ന നെടുമങ്ങാടും ആയിരുന്നു. രണ്ടാമത്തെ പ്രസവത്തിലും ഇതുപോലുള്ള ശ്രമം നടത്തിയിരുന്നുവെന്നു പൊലീസ് സംശയിക്കുന്നു.

പൊലീസ് കസ്റ്റഡിയിലുള്ള നയാസ്
നയാസ്

ഒരു മാസം മുൻപും സമാന സംഭവം
നേമം ∙ പൂർണഗർഭിണിയായ ഷമീറയ്ക്ക് ഒരു മാസം മുൻപും കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി അയൽക്കാരി പറഞ്ഞു. തുടർന്ന് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഏത് ആശുപത്രിയിലേക്കെന്ന് അറിയില്ല. തിരിച്ചെത്തിയതിനു ശേഷം ഷമീറ ഉൾപ്പെടെ വീട്ടിലെ ആരും അയൽക്കാരുമായി സംസാരിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. ഈ സംഭവത്തിനു ശേഷവും ആശാ വർക്കർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരും നേമം എസ്എച്ച്ഒയും വീട്ടിലെത്തി. എന്നാൽ അവരെയും പറഞ്ഞയച്ചു. തനിക്ക് എന്തു ചെയ്യണമെന്ന് അറിയാമെന്നാണ് നയാസ് മറുപടി നൽകിയത്. ആ സംഭവത്തിനു ശേഷം നയാസിന്റെ ആദ്യഭാര്യ പതിവായി വീട്ടിലെത്തിയിരുന്നതായി അയൽക്കാർ പറയുന്നു. 8 മാസത്തോളമായി വാടകയ്ക്കു താമസിക്കുന്നെങ്കിലും പ്രദേശത്തെ ആരുമായും നയാസ് ഇടപെടാറില്ല.

വീട്ടിൽ നിന്ന് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ഷമീറയ്ക്കു ബോധമില്ലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. മുകൾ നിലയിലെ വീട്ടിൽ നിന്നു താഴേക്ക് ഇറക്കാൻ പ്രയാസമായതിനാൽ സഹായത്തിനെത്തിയവർ വീടിനുള്ളിൽ രക്തം കണ്ടതായി അറിയിച്ചു. ഉച്ചകഴിഞ്ഞ് ഏകദേശം 3ന് ഷമീറയ്ക്കു പ്രസവവേദന തുടങ്ങിയെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിശദീകരണം. എന്നാൽ യാതൊരു ശബ്ദവും വീടിനു പുറത്തേക്ക് കേട്ടിട്ടില്ലെന്ന് അയൽക്കാർ പറയുന്നു. വൈകിട്ട് ആംബുലൻസ് വന്നപ്പോൾ മാത്രമാണ് സംഭവം അറിയുന്നത്. അമ്മയും കുഞ്ഞു മരിച്ച വിവരം നാട്ടുകാർ അറിയുന്നത് രാത്രി വൈകിയാണ്. പൊലീസിന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവു സംഭവിച്ചെന്നും നാട്ടുകാർ ആരോപിച്ചു.

‘‘സാധാരണ നിലയിൽ 2 സിസേറിയൻ കഴിഞ്ഞാൽ പ്രസവം നിർത്തും. നേരത്തേ ജനിച്ച കുഞ്ഞുങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മൂന്നാമത്തെ പ്രസവം വേണമെന്ന ആവശ്യം ‍ഡോക്ടർമാർ അംഗീകരിക്കുകയുള്ളൂ. അതിനു മുൻപ് അമ്മയുടെ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തും. നാലാമത്തെ സിസേറിയൻ ഡോക്ടർമാർ അംഗീകരിക്കില്ല. വിദേശത്തു നാലിലേറെ സിസേറിയൻ നടക്കാറുണ്ട്. എന്നാൽ ഇന്ത്യൻ സ്ത്രീകൾക്ക് സിസേറിയൻ കഴിഞ്ഞാൽ മുറിവ് ഉണങ്ങാൻ സമയം എടുക്കും. അണുബാധ്യയ്ക്കും സാധ്യത ഏറെയാണ്. ഒരിക്കൽ സിസേറിയൻ നടത്തിയവർ പിന്നീടു സ്വാഭാവിക പ്രസവം നിറവേറ്റുന്നതിൽ കുഴപ്പമില്ല. ഇത് 75 മുതൽ 80 ശതമാനംവരെ സാധ്യമാണ്. പക്ഷേ, അമ്മയുടെ ആരോഗ്യവും മുൻ പ്രസവത്തിൽ സിസേറിയൻ നടത്തിയപ്പോഴുള്ള സാഹചര്യങ്ങളുമൊക്കെ വിലയിരുത്തും. സ്വാഭാവിക പ്രസവം അനുവദിച്ചാൽ തന്നെ 24 മണിക്കൂറും ശസ്ത്രക്രിയ സൗകര്യമുള്ള ആശുപത്രിയിലായിരിക്കണമെന്നു നിർബന്ധമുണ്ട്. എന്തെങ്കിലും തരത്തിൽ സാഹചര്യം ഗുരുതരമായാൽ സിസേറിയൻ നടത്തുന്നതിനുവേണ്ടിയാണിത്.’’

നയാസിന് എതിരെ ഷമീറയുടെ മാതാപിതാക്കൾ
തിരുവനന്തപുരം ∙ ഒരു മാസം മുൻപ് മാത്രമാണ് മകൾ ഗർഭിണിയാണെന്ന് അറിയുന്നതെന്നും ചികിത്സിക്കണമെന്നു നയാസിനോടു പറഞ്ഞെങ്കിലും താൻ തീരുമാനിച്ചോളാം എന്നാണു മറുപടി നൽകിയതെന്നും ഷമീറയുടെ പിതാവ് കുഞ്ഞുമരയ്ക്കാർ പറഞ്ഞു. ഷമീറയെ ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നയാസ് ഫോൺ എടുത്താൽ തിരക്കാണെന്നു പറഞ്ഞു വയ്ക്കും. ചൊവ്വാഴ്ച രാത്രി 7ന് ഷമീറയ്ക്കു പ്രസവത്തെത്തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വേഗം എത്തണമെന്നും അറിയിച്ചു. എറണാകുളത്ത് എത്തിയപ്പോൾ അമ്മയും കുഞ്ഞും മരിച്ചെന്നു പറഞ്ഞു. അക്യുപംക്ചർ ചികിത്സ നയാസിന്റെ ആദ്യ ഭാര്യയുടെയും മകളുടെയും നിർബന്ധത്തെ തുടർന്നാണെന്നും അദ്ദേഹം ആരോപിച്ചു.

യുവതിയുടെയും ശിശുവിന്റെയും ‌മരണത്തിൽ ഭർത്താവ് അറസ്റ്റിൽ 
തിരുവനന്തപുരം ∙ വിദഗ്ധ ചികിത്സ തേടാതെ വീട്ടിൽ പ്രസവത്തിന് ശ്രമിച്ചതിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് പൂന്തുറ പള്ളിത്തെരുവിൽ നയാസിനെ (47) നേമം പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് തിരുമിറ്റക്കോട് പുത്തൻപീടികയിൽ ഷമീറ ബീവിയും (36) നവജാതശിശുവുമാണ് നേമം കാരയ്ക്കാമണ്ഡപത്തെ വാടകവീട്ടിൽ മരിച്ചത്. ഷമീറയ്ക്ക് അക്യുപംക്ചർ ചികിത്സയാണ് താൻ നൽകിയിരുന്നതെന്ന് നയാസ് പൊലീസിനോടു പറഞ്ഞു.സംഭവസമയത്ത് നയാസിന്റെ ആദ്യഭാര്യയും മകളുമാണ് ഷമീറയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ആദ്യഭാര്യയുടെ മകൾ അക്യുപംക്ചർ വിദ്യാർഥിയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യ പ്രവർത്തകരും പറഞ്ഞു. ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്നാണു മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. ഇതിനു കൂട്ടുനിന്നെന്നു കരുതുന്ന വെഞ്ഞാറമൂട് സ്വദേശിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകും എന്നാണു പൊലീസ് സൂചന.

മനഃപൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നയാസിന്റെ അറസ്റ്റ്. 8 മാസം മുൻപാണ് ഇവർ കാരയ്ക്കാമണ്ഡപത്തെ തിരുമംഗലം ലെയ്നിൽ വാടകവീട്ടിൽ താമസമാരംഭിച്ചത്. ഷമീറയുടെ നാലാമത്തെ പ്രസവമാണിത്. മുൻപത്തെ മൂന്നും സിസേറിയനായിരുന്നു. ഷമീറയ്ക്കു ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആശാ വർക്കർ പലതവണ വീടു സന്ദർശിച്ചെങ്കിലും ചികിത്സ ആവശ്യമില്ലെന്നറിയിക്കുകയായിരുന്നു.ഭർത്താവ് ഉപേക്ഷിച്ചു പോകുമെന്ന ഭയമാണ് ഷമീറ ചികിത്സ വേണ്ടെന്നു വയ്ക്കാൻ കാരണമായി ആരോഗ്യപ്രവർത്തകരെ അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.45ന് ആംബുലൻസ് എത്തിയതോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. അയൽക്കാരുടെ സഹായത്തോടെ ഷമീറയെ കരമനയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നയാസ് ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്ന് ഷമീറയുടെ മാതാപിതാക്കൾ ആരോപിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ പാലക്കാട്ടേക്കു കൊണ്ടുപോയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com