ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതികപ്പിഴവു മൂലം പുക പരിശോധനയിൽ പരാജയപ്പെടുന്നതിനാൽ സംസ്ഥാനത്തെ ആയിരക്കണക്കിന് ഇരുചക്ര പെട്രോൾ വാഹനങ്ങൾ റോഡിൽ ഇറക്കാനാകുന്നില്ല. വാഹന ഉടമകളും പുക പരിശോധനാകേന്ദ്രം ഉടമകളും തുടർച്ചയായി ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹരിക്കാൻ മോട്ടർ വാഹന വകുപ്പിനു കഴിഞ്ഞിട്ടില്ല. പുതിയ മന്ത്രിയും ഓഫിസും ഇക്കാര്യത്തിൽ അനങ്ങിയിട്ടുമില്ല. 

അവസരം മുതലെടുത്ത് പൊലീസ് വാഹന പരിശോധയ്ക്കിറങ്ങിയതോടെ, സർക്കാരിന്റെ കുഴപ്പം മൂലം പിയുസി (പൊല്യൂഷൻ അണ്ടർ കൺട്രോൾ) സർട്ടിഫിക്കറ്റ് ലഭിക്കാത്തവരും പിഴ  അടയ്ക്കേണ്ട ഗതികേടിലാണ്. അഞ്ചും ആറും തവണ പരിശോധന നടത്തി പരാജയപ്പെട്ട് ഇരുചക്രവാഹനങ്ങൾ വീട്ടിൽ തന്നെ വച്ചിരിക്കുകയാണു പലരും. ചില പുക പരിശോധനാ കേന്ദ്രങ്ങളിൽ പരാജയപ്പെട്ട പരിശോധനയ്ക്കും ഫീസ് വാങ്ങുന്നതു തർക്കത്തിന് ഇടയാക്കുന്നു. കേന്ദ്രം കൊണ്ടുവന്ന ചട്ടഭേദഗതിയിലൂടെയാണു പുതിയ പുക പരിശോധനാരീതി വന്നത്. 

പരിശോധനാ കേന്ദ്രത്തിൽനിന്ന് അപ്‍ലോഡ് ചെയ്യുന്ന യഥാർഥ റീഡിങ് പ്രത്യേക ഫോർമുല ഉപയോഗിച്ച് മാറ്റം വരുത്തി മലിനീകരണത്തോത് നിർണയിക്കുകയാണു രീതി. ബിഎസ് 6 വാഹനങ്ങളിലും കാറ്റലിറ്റിക് കൺവർട്ടറുള്ള 2007നു മുൻപുള്ള കാറുകളിലുമാണ് ഇതു നടപ്പാക്കേണ്ടതെന്നു ചട്ടഭേദഗതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  എന്നാൽ കേരളത്തിൽ ഇതു പരിഗണിക്കാതെ എല്ലാ വാഹനങ്ങൾക്കും പുതിയ രീതി ബാധകമാക്കുകയായിരുന്നു. 

സൈലൻസറിൽ മലിനീകരണ നിയന്ത്രണ സംവിധാനം കുറവായ ഇരുചക്ര പെട്രോൾ വാഹനങ്ങളെയാണ് ഇതു കൂടുതൽ ദോഷകരമായി ബാധിച്ചിരിക്കുന്നത്. വർക്‌ഷോപ്പുകളിലെത്തിച്ച് പ്രത്യേക ട്യൂണിങ് നടത്തിയശേഷം പരിശോധിച്ചാൽ ടെസ്റ്റ് പാസാവുമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ വിശദീകരണം. എന്നാൽ ട്യൂണിങ് നടത്തിയശേഷവും പരിശോധനയിൽ പരാജയപ്പെടുന്നതായാണ് അംഗീകൃത വാഹന സർവീസ് സെന്ററുകളിൽനിന്നുള്ള വിവരം. മാത്രമല്ല, ട്യൂൺ ചെയ്യുമ്പോൾ വാഹനങ്ങളുടെ ഇന്ധന ക്ഷമത കുറയുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com