ADVERTISEMENT

തിരുവനന്തപുരം∙ കല്യാണ വീടായി മാറാനുള്ള തയാറെടുപ്പിനിടയിലാണ് ആര്യയുടെ വീട്ടിൽ ദുഃഖം തളംകെട്ടിയത്. അടുത്ത മാസം ഏഴിനാണ് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇക്കഴിഞ്ഞ 27ന് കാണാതാകുന്നതു വരെയും ആര്യ സന്തോഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതിശ്രുത വരനുമായി പുറത്തു പോവുകയും ഫോണി‍ൽ സംസാരിക്കുകയും ചെയ്തിരുന്നു. വിവാഹ ക്ഷണക്കത്ത് തയാറാക്കിയ ആര്യ സുഹൃത്തുക്കളെ ക്ഷണിക്കുന്ന തിരക്കിലുമായിരുന്നു. വസ്ത്രവും സ്വർണവും ആര്യയുടെ ഇഷ്ടാനുസരണമാണ് വാങ്ങിയത്.

വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു നേരത്തേ ആര്യ. എന്നാൽ മനസ്സുമാറ്റം പെട്ടന്നായിരുന്നു. ഇതിൽ അച്ഛനും അമ്മയും സന്തോഷിക്കുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തു. പൊതുപ്രവർത്തകനായ പിതാവ് അനിൽകുമാറിനോടും കുടുംബത്തോടും നാട്ടുകാർക്കും ആദരവും അടുപ്പവുമായിരുന്നു. ആര്യ മികച്ച അധ്യാപികയായിരുന്നുവെന്ന് സ്വകാര്യ സ്കൂളിലെ സഹ അധ്യാപകർ പറഞ്ഞു. നല്ല പരിചയമുള്ളവരോടു മാത്രമേ അടുത്ത് ഇടപഴകിയിരുന്നുള്ളൂ. ആര്യയുടെ മുടി മുറിച്ച നിലയിലായിരുന്നു എന്ന് ഉറ്റ ബന്ധു പറഞ്ഞു. മുഖത്ത് വരഞ്ഞ പാടുകളുണ്ട്.

നവീൻ,ദേവി,ആര്യ
നവീൻ,ദേവി,ആര്യ

ദേവിക്കും ആര്യയ്ക്കും അന്ത്യാഞ്ജലി
തിരുവനന്തപുരം∙ അരുണാചലിൽ  മരിച്ച നിലയിൽ കണ്ടെത്തിയ വട്ടിയൂർക്കാവ് സ്വദേശികളായ മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ–സിആർഎ കാവിൽ ദേവി, എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ എന്നിവരുടെ സംസ്കാരം നടന്നു. ഇന്നലെ ഉച്ചയ്ക്കു 12.30നാണ് മൃതദേഹങ്ങൾ വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് എംബാം ചെയ്ത ശേഷം വീടുകളിലെത്തിച്ചു. ആര്യയുടെ മൃതദേഹം ഉച്ചയ്ക്കു രണ്ടരയോടെ വീട്ടിലെത്തിച്ചു. അച്ഛൻ കെ.എം. അനിൽകുമാറും അമ്മ ജി.ബാലാംബികയും അന്ത്യാഞ്ജലി അർപ്പിച്ചത് കണ്ണീർക്കാഴ്ചയായി.

ആര്യയുടെ അമ്മ ബാലാംബികയെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്നു (Photo: ശ്രീലക്ഷ്മി∙ മനോരമ)
ആര്യയുടെ അമ്മ ബാലാംബികയെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്നു (Photo: ശ്രീലക്ഷ്മി∙ മനോരമ)

വി.കെ. പ്രശാന്ത് എംഎൽഎയടക്കം ഒട്ടേറെപ്പേർ എത്തിയിരുന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു ശേഷം 3.30 നു സംസ്കാര ചടങ്ങുകൾക്കായി ശാന്തികവാടത്തിലേക്കു കൊണ്ടുപോയി. 4.30നു സംസ്കാരം നടന്നു. അനിൽകുമാറിന്റെ സഹോദരപുത്രി ശ്രീക്കുട്ടിയാണ് അന്ത്യകർമങ്ങൾ നടത്തിയത്.

ആര്യയുടെ വീട്ടിലെത്തിയ ബന്ധുക്കൾ (Photo: ശ്രീലക്ഷ്മി∙ മനോരമ)
ആര്യയുടെ വീട്ടിലെത്തിയ ബന്ധുക്കൾ (Photo: ശ്രീലക്ഷ്മി∙ മനോരമ)

ദേവിയുടെ മൃതദേഹവും 2.30നു വീട്ടിലെത്തിച്ചു. ഏക മകളുടെ വിയോഗം താങ്ങാനാവാത്ത നിലയിലായിരുന്നു പിതാവും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുമായ ബാലൻ മാധവൻ. വിവാഹത്തിനുടുത്ത സാരി ധരിപ്പിച്ചാണ് വീട്ടുകാർ ദേവിയെ യാത്രയാക്കിയത്. ശാന്തികവാടത്തിൽ വൈകിട്ട് 5.30നായിരുന്നു സംസ്കാരം. ഭർത്താവ് കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസിന്റെ മൃതദേഹം   കോട്ടയത്തേക്കു കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com