പൊട്ടിക്കരഞ്ഞ് പ്രതികൾ, കൂസലില്ലാതെ അൽഅമീൻ; പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലും മൂവരും പ്രതികൾ
![police-arrested വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാലക്കാട് പട്ടാമ്പി വിളയൂർ
വള്ളികുന്നത്തു വീട്ടിൽ അൽഅമീനിനെയും വിഴിഞ്ഞം ടൗൺഷിപ് കോളനി ഹൗസ് നമ്പർ 44ൽ
ഷെഫീഖിനെയും പൊലീസ് ജയിലിലേക്ക് കൊണ്ടു പോകുന്നു](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
നെയ്യാറ്റിൻകര ∙ മൂന്നുപേർക്ക് വധശിക്ഷ ലഭിച്ച ശാന്തകുമാരി കൊലപാതകക്കേസിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത് 34 സാക്ഷികളെ. 61 രേഖകളും 34 വസ്തു വകകളും കോടതിയിൽ ഹാജരാക്കി. അമ്മയും മകനും ഉൾപ്പെടെ ചേർന്നു നടത്തിയ കൊലപാതകം ക്രൂരമെന്നു കോടതി കണ്ടെത്തി. പ്രതികളായ റഫീക്കയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും റഫീക്കയുടെ മകൻ ഷെഫീക്ക്, അൽഅമീൻ എന്നിവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റി. ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന ഒരേ ഒരു വനിതയാണ് റഫീക്ക.
വിധി കേട്ട റഫീക്കയും ഷെഫീക്കും പൊട്ടിക്കരഞ്ഞു. അൽഅമീൻ നിർവികാരനായിരുന്നു.കൊലപാതകം നടത്തിയ ശേഷം വാടകവീടിന്റെ തട്ടിൻപുറത്ത് മൃതദേഹം ഒളിപ്പിച്ചു കടന്ന പ്രതികൾ വിഴിഞ്ഞത്തെ ജ്വല്ലറിയിൽ സ്വർണം വിറ്റ് പണവുമായി തലസ്ഥാനത്തെ ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു. അന്നു രാത്രി തൃശൂരിലേക്കുള്ള ബസിൽ കയറിയ പ്രതികളെ വിഴിഞ്ഞം പൊലീസ് കഴക്കൂട്ടത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. വിൽക്കാൻ സൂക്ഷിച്ചിരുന്ന ബാക്കി സ്വർണം പ്രതികളുടെ പക്കൽ നിന്നു പൊലീസ് കണ്ടെത്തി. ജ്വല്ലറിയിൽ വിറ്റ സ്വർണവും പൊലീസ് പിടിച്ചെടുത്തു.
സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തിൽ നിർണായക തെളിവായത്.ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിന് ഒരു വർഷം മുൻപ് 2021 ജനുവരി 14ന് കോവളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ മൂവരും പ്രതികളാണ്. ഇരുമ്പ് ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഈ കേസിലെ വിചാരണ തിരുവനന്തപുരം പോക്സോ കോടതിയിൽ ഉടൻ തുടങ്ങും. ഈ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കൂടിയാണ് ഷെഫീക്ക്.
ബലാത്സംഗ വിവരം പുറത്തറിയാതിരിക്കാനാണ് അയൽവാസികളായ മൂന്നു പ്രതികളും ചേർന്നു പെൺകുട്ടിയെ കൊലപ്പെടുത്തിയത്.തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിധുകുമാരൻ തമ്പിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലാണ് ഇതിനു മുൻപ് ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഭാര്യ ബിബിതകുമാരിക്കും മുൻ കാമുകനും കൊല്ലം അഡീഷനൽ ഡിസ്‌ട്രിക്‌ട് (അഡ്‌ഹോക്) സെഷൻസ് കോടതിയാണു വധ ശിക്ഷ വിധിച്ചത് 2006 മാർച്ചിലായിരുന്നു ഇത്. കേരളത്തിൽ ആദ്യമായാണ് അന്ന് ഒരു വനിതയ്ക്ക് വധശിക്ഷ വിധിച്ചത്. ഈ ശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചു.
പൊട്ടിക്കരഞ്ഞ് പ്രതികൾ; കൂസലില്ലാതെ അൽഅമീൻ
നെയ്യാറ്റിൻകര ∙ ദയവുണ്ടാകണമെന്നും കോടതി കനിയണമെന്നും പ്രതികളുടെ അപേക്ഷ. വധശിക്ഷ വിധിച്ചതു കേട്ട് റഫീക്കയും മകൻ ഷെഫീക്കും പൊട്ടിക്കരഞ്ഞു. കൂസലില്ലാതെ രണ്ടാം പ്രതി അൽഅമീൻ. ശിക്ഷ വിധിക്കുന്നതിനു മുൻപ് കോടതിയിൽ എത്തിച്ചപ്പോഴും അൽഅമീനിന്റെ മുഖത്ത് ഭാവഭേദം ഇല്ലായിരുന്നു. ഭീതിയുടെ നിഴലിലായിരുന്നു റഫീക്കയും മകൻ ഷെഫീക്കും. വിധിക്കു ശേഷം കോടതി നടപടികൾ പൂർത്തിയാക്കി മൂവരെയും വൈകിട്ട് നാലരയോടെ ജയിലുകളിലേക്കു കൊണ്ടു പോയി. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചിരുന്നതിനാൽ മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നില്ല. റഫീക്ക അട്ടക്കുളങ്ങരയിലെ ജില്ലാ ജയിലിലും, ഷെഫീക്കും അൽഅമീനും നെയ്യാറ്റിൻകര ജില്ലാ ജയിലിലുമായിരുന്നു.