ADVERTISEMENT

പാലപ്പിള്ളി ∙ ഏതുനിമിഷവും ആനകൾക്കു മുന്നിൽ അകപ്പെടുമോയെന്ന ഭീതിയിലാണ് പാലപ്പിള്ളി മേഖലയിലെ യാത്രക്കാരും തോട്ടം തൊഴിലാളികളും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തോട്ടങ്ങളിലും വഴികളിലും ആനകളാണെന്നു തൊഴിലാളികൾ പറയുന്നു.

അതും ഒന്നും രണ്ടുമല്ല, 20 മുതൽ 40 വരെ കാട്ടാനകളുടെ കൂട്ടമാണ്. ചില ആനകൾ തൊഴിലാളികളെയും തിരിച്ചും കാര്യമാക്കാതെ തങ്ങളുടെ ജോലികളിൽ തുടരും. കൂട്ടങ്ങളിലില്ലാതെ നടക്കുന്ന കൊമ്പന്മാരും മോഴകളുമാണ് ആക്രമണകാരികളെന്നും പറയുന്നു.

പിള്ളത്തോട് കടക്കുന്നത് ഭയന്ന്

രാത്രിയിൽ പാലപ്പിള്ളിയിലേക്ക് ജോലി കഴിഞ്ഞ് തിരിച്ചുപോകുന്നവർ ഭീതിയോടെയാണ് പിള്ളത്തോട് കടക്കുന്നത്. പിള്ളത്തോട് ഭാഗത്താണ്  ആനത്താരയുള്ളത്. ഇവിടെ അവിചാരിതമായിട്ടായിരിക്കും ആനകൾ പ്രത്യക്ഷപ്പെടുക.

ഇരുട്ടിനെ മറികടക്കാൻ വെളിച്ചം കൂടിയ ലൈറ്റുകൾ ജനപങ്കാളിത്തത്തോടെ ഇപ്പോൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആനകളെ പേടിച്ച് തോട്ടങ്ങളിലെ മോഷണത്തിനു കുറവ് വന്നിട്ടുണ്ടെന്നു ജീവനക്കാർ പറയുന്നത്. 

ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ റബര്‍ തോട്ടത്തില്‍ നിരീക്ഷണം നടത്തുന്ന വാച്ചര്‍മാരും നാട്ടുകാരും. ഇലയനക്കം പോലുമില്ലാതെ മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ആനക്കൂട്ടത്തെ കണ്ടെത്താന്‍ ഈ സെര്‍ച്ച് ലൈറ്റ് മാത്രമാണ് ഇവര്‍ക്ക് ആശ്രയം.
ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ റബര്‍ തോട്ടത്തില്‍ നിരീക്ഷണം നടത്തുന്ന വാച്ചര്‍മാരും നാട്ടുകാരും. ഇലയനക്കം പോലുമില്ലാതെ മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ആനക്കൂട്ടത്തെ കണ്ടെത്താന്‍ ഈ സെര്‍ച്ച് ലൈറ്റ് മാത്രമാണ് ഇവര്‍ക്ക് ആശ്രയം.

കൃഷിനാശം പതിവ് 

പാലപ്പിള്ളി പിള്ളത്തോടിനു സമീപം 1.4 ഏക്കറിൽ കൃഷി ചെയ്തിരുന്നു അലി മുച്ചിക്കലും കുടുംബവും. 7 വർഷം മുൻപു വരെ 600 കവുങ്ങും 48 തെങ്ങുകളുമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 കവുങ്ങും 7 തെങ്ങുകളുമാണുള്ളത്. കാട്ടാന നശിപ്പിച്ചവായണ് ഇവയെല്ലാം.

ഒരുതവണ 3 തെങ്ങ് നശിച്ചപ്പോൾ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി കാത്തിരുന്നു കിട്ടിയത് 1500 രൂപയാണ്. അതോടെ ആ കാത്തിരിപ്പ് അനവസാനിപ്പിച്ചു. സമീപത്തെ ഒട്ടേറെ പേർക്ക് ഇതേ കഥയാണ് പറയാനുള്ളത്. 

പാലപ്പിള്ളി - ചിമ്മിനി റോഡില്‍ റബര്‍ തോട്ടത്തില്‍ നടക്കുന്ന ആനക്കൂട്ടം. നാല്‍പതോളം ആനകളാണ് ഈ തോട്ടങ്ങളില്‍ ഉള്ളത്.
പാലപ്പിള്ളി - ചിമ്മിനി റോഡില്‍ റബര്‍ തോട്ടത്തില്‍ നടക്കുന്ന ആനക്കൂട്ടം. നാല്‍പതോളം ആനകളാണ് ഈ തോട്ടങ്ങളില്‍ ഉള്ളത്.

ഇപ്പോൾ തേടുന്നത് വാഴയും ചക്കയും 

ഏതാനും വർഷംമുൻപ് ഒന്നോ രണ്ടോ കാട്ടാനകൾ തോട്ടങ്ങളിലെത്തിയപ്പോൾ നാട്ടുകാർക്ക് കൗതുകമായിരുന്നു. ഇത് നിയന്ത്രിച്ചില്ലെങ്കിൽ അപകടമാകുമെന്നും പാലപ്പിള്ളിയിൽ വരെ ഇനി കാട്ടാനകൾ എത്തുമെന്നും ആദിവാസി സമൂഹങ്ങൾ മുന്നറിയിപ്പ് നൽകിയപ്പോഴും പലരും കാര്യമാക്കിയില്ല.

ഇന്നിപ്പോൾ വേലൂപ്പാടം വരെ കാട്ടാനകളെത്തി. വാഴയും ചക്കയും തിന്നാണ് ഇവ ഇവിടെയെത്തുന്നത്. ആനശല്യം തടയാൻ പാലപ്പിള്ളി മേഖലയിലെ പ്ലാവുകളിലെ ചക്കമുഴുവൻ വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചക്ക പറിച്ചു നീക്കിയ  സംഭവവുമുണ്ടായിരുന്നു. 

ആനകൾ ഇറങ്ങുന്നത് തടയണം

ആനകൾ ജനജീവിതം ദുസഹമാക്കാൻ തുടങ്ങിയിട്ട് 4 വർഷത്തിലേറെയായി. അരനൂറ്റാണ്ടിനിടെ ഇത്രയും രൂക്ഷമായ ആനശല്യം ഇതാദ്യമായാണെന്നു നാട്ടുകാർ പറയുന്നു. ആനകൾ കൂട്ടമായി ഇറങ്ങുന്നതിനെതിരെ വനപാലകർ ഒന്നും ചെയ്യുന്നില്ലെന്നു വന്യജീവിശല്യം സാധാരണ സംഭവമായണ് ഇവർ കാണുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. 

വരന്തരപ്പിള്ളി - ചിമ്മിനി റോഡില്‍ പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം റബര്‍ തോട്ടത്തില്‍ നിന്നു റോഡിലേക്ക് ആനകള്‍ സ്ഥിരമായി ഇറങ്ങുന്ന ഭാഗത്ത് നാട്ടുകാര്‍ ശക്തികൂടിയ വഴിവിളക്കുകള്‍ സ്ഥാപിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
വരന്തരപ്പിള്ളി - ചിമ്മിനി റോഡില്‍ പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം റബര്‍ തോട്ടത്തില്‍ നിന്നു റോഡിലേക്ക് ആനകള്‍ സ്ഥിരമായി ഇറങ്ങുന്ന ഭാഗത്ത് നാട്ടുകാര്‍ ശക്തികൂടിയ വഴിവിളക്കുകള്‍ സ്ഥാപിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ജീവൻ തിരിച്ചു പിടിച്ചവർ ഒട്ടേറെ

ഒരാഴ്ചയ്ക്കിടെ മാത്രം റോഡിൽ കാട്ടാനകൾക്കു മുന്നിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയത് 6 പേർക്ക്. ടാപ്പിങ് ജോലിക്കായി ബൈക്കിൽ പോകുകയായിരുന്ന 2 ദമ്പതികൾ 2 വ്യത്യസ്ത സംഭവങ്ങളിൽ ആനകൾക്കു മുന്നിൽ കുടുങ്ങി. ഇവർ ബൈക്ക് ഉപേക്ഷിച്ചു ഓടിരക്ഷപ്പെടുകയായിരുന്നു.

ബൈക്ക് മറിഞ്ഞു 2 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആനയെ കണ്ടോടി കാനായിൽ വീണു കിടക്കുന്നയാളെ ആന കവച്ചുവച്ച് കടന്നുപോയി. ഒന്നരവർഷം മുൻപ് ആന രണ്ട് യാത്രികരെ കൊലപ്പെടുത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com