ലൈഫിൽ വീടില്ല; നാട്ടുകാർ കൈകോർത്തു സഹായത്തിനൊരുങ്ങിയപ്പോൾ ഗൃഹനാഥനെ കാണാനില്ല
Mail This Article
കൊടുങ്ങല്ലൂർ ∙ ലൈഫ് ഭവന പദ്ധതിയിൽ വീടു നിർമിക്കാമെന്ന മോഹം ലക്ഷ്യം കണ്ടില്ല. നാട്ടുകാരുടെ സഹായത്തോടെ വീടു നിർമിക്കാൻ ഫണ്ട് ശേഖരണം നടത്താനിരിക്കെ ഗൃഹനാഥനെ കാണാതായി.പുല്ലൂറ്റ് കോഴിക്കട വി.ടി. നന്ദകുമാർ റോഡിൽ താമസിക്കുന്ന പഴംപള്ളത്ത് മുകുന്ദനെ ആണ് കാണാതായത്. വീട്ടുകാരും നാട്ടുകാരും പല ദിവസങ്ങളിലും അന്വേഷണം നടത്തിയിട്ടും ആളെ കണ്ടെത്തിയില്ല.
കാലപ്പഴക്കം ചെന്ന വീട് നഗരസഭ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ നടപടി തുടങ്ങിയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പണം എത്തിയിട്ടില്ലെന്നു പറഞ്ഞ് നീണ്ടുപോവുകയായിരുന്നു. ഇവർ താമസിക്കുന്ന വീട് കാലപ്പഴക്കം മൂലം താമസ യോഗ്യമല്ലാതായി. ദുരവസ്ഥ കണ്ടു നാട്ടുകാർ ചേർന്നു വീട് നിർമിച്ചു നൽകാൻ തീരുമാനം എടുക്കുന്നതിനിടെയാണ് മുകുന്ദനെ കാണാതായത്. വീട് നിർമിക്കാൻ പറ്റാത്ത വിഷമം സഹോദരനെ അലട്ടിയിരുന്നതായി സഹോദരി വിമല പറഞ്ഞു.
വിമലയും മുകുന്ദനും മാത്രമാണ് ഈ വീട്ടിൽ കഴിയുന്നത്. പെൻഷനും നാട്ടുകാരുടെ ചെറു സഹായവും കൊണ്ടാണു ഇൗ കുടുംബം ജീവിക്കുന്നത്. അതിനിടെ പെൻഷൻ കിട്ടിയിട്ട് അഞ്ചു മാസത്തിലേറെയായി. സഹോദരനെ കണ്ടെത്താൻ പരസഹായം തേടുകയാണ് സഹോദരി വിമല. പൊലീസിൽ പരാതി നൽകി. അതേസമയം, വീട് നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു നഗരസഭ കൗൺസിലർ പി.എൻ. വിനയചന്ദ്രൻ പറഞ്ഞു.