ADVERTISEMENT

തൃശൂർ∙ ശ്രീ നാരായണ ഗുരു കൃതിയായ ‘ജാതി നിർണയം’ ഡോ. ആർഎൽവി രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചാരുതയാർന്ന ചുവടുകളോടെ അവതരിപ്പിക്കും. ഗുരുദേവ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മ ‘എന്റെ ഗുരു’ പദ്ധതിയുടെ ഭാഗമായാണ് ജാതി നിർണയം അരങ്ങിൽ എത്തിക്കുന്നത്. ‘മനുഷ്യന് മനുഷ്യത്വമാണ് ജാതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നീ വിഖ്യാതമായ സന്ദേശങ്ങൾ നൽകുന്ന കൃതിയാണ് ജാതി നിർണയം.

ശ്രീ നാരായണ ഗുരുദേവന്റെ വിശ്വമാനവിക ദർശനം നൽകുന്ന ദൈവദശകം 104 ഭാഷകളിൽ മൊഴിമാറ്റുകയും മോഹിനിയാട്ടത്തിൽ അവതരിപ്പിക്കുകയും ചെയ്ത് ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മറ്റു ഗുരു കൃതികളും വിവിധ കലകളിലൂടെ യാഥാർഥ്യമാക്കുന്നത്. ‘കലയിൽ നിറവും ജാതിയും ഇല്ല, കലയിൽ സ്നേഹവും സാഹോദര്യവും മാത്രം’ എന്ന സന്ദേശവും നൽകിയാണ് ദൈവദശകം കൂട്ടായ്മ ആർഎൽവി രാമകൃഷ്ണനെ ചേർത്തു നിർത്തുന്നതെന്ന് ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു. 

1914 ൽ രചിച്ച ‘ജാതി നിർണയം’ നൃത്താവിഷ്കാരത്തിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ ഈ കാവ്യാസുധാമൃതത്തിന്റെ മാധുര്യം ഭൂപടങ്ങളുടെ അതിരുകളെ മായ്ക്കുന്ന ഒരു ഏകലോക ദർശനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുക തന്നെ ചെയ്യും. മാനവരാശിയുടെ സമാധാനത്തിനും സ്വൈര്യ ജീവിതത്തിനും ഏവരും ഒരുമയോടെ മുന്നോട്ടു പോകാനുള്ള ഊർജം പകരുന്നവയാണ് എല്ലാ ഗുരു കൃതികളും. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വംശീയവും വർഗീയവുമായ സംഘർഷങ്ങളുടെ കേന്ദ്രങ്ങളിലേക്ക് ഗുരു സന്ദേശം എത്തിക്കാനാകും.

ദൈവദശകം, കുണ്ഡലിനി പാട്ട്, ചിദംബരാഷ്ടകം, ജാതി ലക്ഷണം, ജനനീ നവരത്നമഞ്ജരി, അനുകമ്പാദശകം, ശിവശതകം, പിണ്ഡനന്ദി, കാളീ നാടകം, ഭദ്രകാളഷ്ടകം, അറിവ് എന്നീ കൃതികളാണ് അരങ്ങിൽ എത്തിക്കുന്നത്. ദൈവദശകം (കലാമണ്ഡലം ഹൈമവതി), കുണ്ഡലിനി പാട്ട് (ഡോ. കലാമണ്ഡലം രചിത രവി) എന്നീ കൃതികൾ മോഹിനിയാട്ടത്തില്‍ പൂർത്തിയായി. ചിദംബരാഷ്ടകം ഭരതനാട്യത്തിൽ ഒറ്റപ്പാലം സ്വദേശി രമ്യ അനൂപ് പൂർത്തിയാക്കുകയാണ്. ഗുരുവിന്റെ അരുവിപ്പുറം സന്ദേശം ആർഎൽവി രാമകൃഷ്ണൻ ദൈവദശകം കൂട്ടായ്മയ്ക്കു വേണ്ടി അവതരിപ്പിച്ചിരുന്നതായി ഗിരീഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com