ADVERTISEMENT

കൽപറ്റ ∙ കടുവകൾ വ്യാപകമായി ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന സാഹചര്യത്തിൽ ബത്തേരി കുപ്പാടിയിലെ ആനിമൽ ഹോസ്പെയ്സ് ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ കൂടുതൽ കടുവകളെ പാർപ്പിക്കാൻ അനുമതി തേടി വനംവകുപ്പ് സർക്കാരിനു ശുപാർശ നൽകി. 1.40 കോടി രൂപ മുതൽ മുടക്കിൽ പുതിയ യൂണിറ്റ് ആരംഭിക്കാനാണു ശുപാർശ. 5 കടുവകൾക്കായുള്ള സ്ക്യൂസ് കേജും പെഡോക്കുകളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്താനാണ് വയനാട് വന്യജീവി സങ്കേതം അധികൃതർ അനുമതി തേടിയിരിക്കുന്നത്. വയനാട്ടിലും കണ്ണൂർ ആറളത്തും പരിസരത്തുമായി അടുത്തുതന്നെ പത്തോളം കടുവകൾ നാട്ടിലിറങ്ങാൻ സാധ്യതയുണ്ടെന്നാണു വനംവകുപ്പിന്റെ വിലയിരുത്തൽ.

ഒരു വർഷം മുൻപു  തുടങ്ങിയ കുപ്പാടിയിലെ കേന്ദ്രത്തിൽ 2 കടുവകളെയും 2 പുലികളെയും പാർപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഉള്ളത്. എന്നാൽ, പുതുശ്ശേരിയിൽ കർഷകനെ കൊന്ന കടുവ കൂടി എത്തിയതോടെ അന്തേവാസികളുടെ എണ്ണം 5 ആയി. വയനാട്ടിൽ പൊന്മുടിക്കോട്ട ഉൾപെടെയുള്ള പ്രദേശങ്ങളിൽ ഒന്നിലേറെ കടുവകൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടുകയും മനുഷ്യജീവനു പോലും ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. പലയിടത്തും വനംവകുപ്പ് കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ ഏതെങ്കിലും കൂട്ടിൽ കടുവ കുടുങ്ങിയാൽ പാർപ്പിക്കാൻ ഇനി സ്ഥലമില്ല. അടിയന്തിരമായി ഒരു യൂണിറ്റ് എങ്കിലും തുടങ്ങിയാൽ പ്രതിസന്ധിക്കു താൽക്കാലിക പരിഹാരമാകും.

ഉടനെ കൂടുതൽ കടുവകളെത്തിയാൽ നിലവിലെ കടുവകളെ‍ മറ്റെവിടേക്കെങ്കിലും മാറ്റിപ്പാർപ്പിക്കുന്ന കാര്യവും കാര്യവും പരിഗണനയിലാണ്. പരുക്കേറ്റു വേട്ടയാടാനാകാതെയും ടെറിറ്ററിയിൽനിന്നു പുറത്തായും ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കടുവയെ പിടികൂടി കാട്ടിലേക്കു തന്നെ വിട്ടാലും അവ തിരിച്ചെത്തും.  ഈ സാഹചര്യത്തിലാണു വനംവകുപ്പ് മറ്റു മാർഗങ്ങൾ തേടുന്നത്. പുതിയ യൂണിറ്റിന് എത്രയും വേഗം അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ് പറഞ്ഞു. 2022 ഫെബ്രുവരി 26നാണ് ജനവാസകേന്ദ്രങ്ങളിൽനിന്നു പിടികൂടുന്ന കടുവയെയും പുലിയെയും ചികിത്സ നൽകി സംരക്ഷിക്കാൻ സംസ്ഥാനത്തെ ആദ്യ പാലിയേറ്റിവ് കേന്ദ്രം കുപ്പാടിക്കു സമീപം തുറന്നത്.

ദേശീയ കടുവ സംരക്ഷണ അതോറ്റിയുടെ മാർഗനിർദേശങ്ങൾ പാലിച്ച് 1.14 കോടി രൂപ ചെലവിൽ 2 ഹെക്ടർ വനഭൂമിയിലാണു കേന്ദ്രം. പിടികൂടുന്ന കടുവകളെ പ്രാഥമിക ചികിത്സ നൽകാനായി  ആദ്യം പാർപ്പിക്കുന്നത് സ്ക്യൂസ് കേജുകളിലാണ്. ഇത്തരത്തിൽ 5 സെല്ലുകൾ ഉള്ളതിനാൽ 5 കടുവകളെ ഇവിടെ പരിചരിക്കാം. പെഡോക്കുകളിൽ ഒരേസമയം രണ്ടു കടുവകൾക്ക് ഇറങ്ങിനടക്കാം. പെഡോക്കുകളിൽ ചെറിയ പൊയ്കയും കയറിക്കിടക്കാൻ മരത്തടികൊണ്ടുള്ള തട്ടുകളുമുണ്ട്. എല്ലാ ദിവസവും വെറ്ററിനറി സംഘം പരിശോധന നടത്തും. വനഭൂമിയിലായതിനാൽ പുതിയ യൂണിറ്റിനു സ്ഥലമേറ്റെടുക്കൽ പ്രതിസന്ധിയാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com