ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ കഴിഞ്ഞ 20 ദിവസത്തിനിടെ പ്രസവത്തെ തുടർന്ന് മൂന്നാമത്തെ യുവതിയും മരിച്ചതോടെ വെളിവാകുന്നത് ജില്ലയിൽ ആധുനിക ചികിത്സാരംഗത്തെ അപര്യാപ്തതയും അധികൃതരുടെ അവഗണനയും. ജനുവരി 19നു മൈലാടി പുഴക്കംവയൽ വൈശ്യൻ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത്,ജനുവരി 29നു വെള്ളമുണ്ട ഐക്കാരൻ ഷഫീഖിന്റെ ഭാര്യ ഫസ്ന എന്നിവർ മരിച്ചു.

കൽപറ്റ മാർക്കറ്റ് റോഡ് ഗീതാലയം വീട്ടിൽ ഗ്രിജേഷിന്റെ ഭാര്യ കെ.ഗീതുവിന്റെ മരണമാണ് ഏറ്റവും ഒടുവിലത്തേത്. ഇവരിൽ നുസ്റത്ത്, ഗീതു എന്നിവർ കൽപറ്റ ജനറൽ ആശുപത്രിയിലെ പ്രസവത്തിനു ശേഷംആരോഗ്യനില വഷളായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.

പ്രസവശേഷം ആരോഗ്യനില വഷളാകുമ്പോൾ വിദഗ്ധ ചികിത്സ നൽകുന്നതിന് ആവശ്യമായ ഡോക്ടർമാരോ ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ കൽപറ്റ ജനറൽ ആശുപത്രിയിലില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനുശേഷമാണു ഫസ്ന‍ മരിച്ചത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് ഫസ്നയെ പിന്നീടു മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.യുവതിക്ക് ചികിത്സ കിട്ടിയില്ലെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു അനാസ്ഥയുണ്ടായതായും പരാതി ഉയർന്നിരുന്നു.

ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഡോക്ടർമാരും സജ്ജീകരണങ്ങളും ഇല്ലാത്തതാണു സ്ഥിതി ഗുരുതരമാക്കുന്നത്.  കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ പുതുശേരിയിലെ കർഷകൻ തോമസിന്റെ മരണത്തിന് ഇടയാക്കിയത് മാനന്തവാടി ഗവ.മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാപ്പിഴവാണെന്നും

ആംബുലൻസ് ഉൾപെടെയുള്ള സൗകര്യങ്ങൾ സമയബന്ധിതമായി ഏർപെടുത്താനായില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സിടി സ്കാൻ പ്രവർത്തനരഹിതമായി രണ്ടുമാസത്തിലേറെയായിട്ടും പരിഹരിക്കാൻ നടപടിയില്ല. കാത്ത് ലൗബ് സൗകര്യം എത്രയും വേഗം ഏർപെടുത്തുമെന്ന മന്ത്രി വീണാ ജോർജിന്റെ വാഗ്ദാനവും നടപ്പിലായില്ല. മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയിട്ടും ട്രോമോ കെയർ സംവിധാനം ഏർപെടുത്തിയിട്ടില്ല. 

kasargod-district-health-again-in-court

ജീവനക്കാർ കുറവ് പരിമിതികളിൽ ജനറൽ ആശുപത്രി

കൽപറ്റ ∙ ആവശ്യത്തിനു ജീവനക്കാരില്ലാത്തതു കൈനാട്ടി ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു. ദിവസവും ആയിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. ആശുപത്രിയിൽ 250 കിടക്കകൾ അനുവദിച്ചിട്ടുണ്ടെങ്കിലും നിലവിൽ 118 കിടക്കകൾക്കുള്ള സൗകര്യമേയുള്ളൂ.

2022 ജൂൺ ഒന്നു മുതൽ സായാഹ്ന ഒപിയും പ്രവർത്തനം തുടങ്ങിയതോടെ  പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലായി. ഡോക്ടർമാരും നഴ്സുമാരും അടക്കം ആകെ 210 ജീവനക്കാരാണു ആശുപത്രിയിലുള്ളത്. ജനറൽ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് സംസ്ഥാനത്തു തന്നെ ഏറ്റവും കുറവ് ജീവനക്കാരുള്ള ജനറൽ ആശുപത്രിയാണു കൈനാട്ടിയിലേത്.

ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ 24 മണിക്കൂറും പ്രവർത്തിക്കാൻ സൗകര്യമുള്ള ലാബ്, ഫാർമസി, എക്സ്റേ യൂണിറ്റ് എന്നിവയുടെ പ്രവർത്തനം വൈകിട്ടോടെ അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. 2022 ജൂൺ–ജൂലൈ മാസങ്ങളിൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു. 

ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ചുള്ള ജീവനക്കാർ ഇല്ല. നഴ്സിങ് സൂപ്രണ്ട് തസ്തിക ഇല്ലാത്ത, സംസ്ഥാനത്തെ ഏക ജനറൽ ആശുപത്രിയാണിത്. ആശുപത്രിയിലെ ഹെഡ് നഴ്സിന് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ തസ്തികയില്ലാത്തതിനാൽ മാത്രം എറണാകുളത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു സ്ഥലംമാറി പോവേണ്ടിവന്നു.

ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ചുള്ള സ്റ്റാഫ് നഴ്സുമാരും ഇവിടെയില്ല. 60 പേർ വേണ്ടിടത്തു ആകെ 30 സ്റ്റാഫ് നഴ്സുമാർ മാത്രമേയുള്ളു. പുതുതായി 10 പേരെയെങ്കിലും നിയമിച്ചാലേ ആശുപത്രി പ്രവർത്തനം സുഗമമാകൂ. 20 നഴ്സിങ് അസിസ്റ്റന്റുമാർ വേണ്ടിടത്ത് 3 പേരെ നിലവിലുള്ളു.

ആവശ്യത്തിന് ലാബ് ടെക്നീഷ്യന്മാർ ഇല്ലാത്തതിനാൽ ലാബിന്റെ പ്രവർത്തനം വൈകിട്ട് 6 വരെയാക്കി കുറച്ചു. 24 മണിക്കൂറും പ്രവർത്തിക്കാൻ സൗകര്യമുള്ള ലാബാണിത്. 7 പേരെയെങ്കിലും പുതുതായി നിയമിക്കണം. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ഫാർമസിയുടെ പ്രവർത്തനം രാത്രി 7 വരെയാക്കി.

നിലവിൽ 6 പേരാണു ഫാർമസിയിൽ ജോലി ചെയ്യുന്നത്. 5 പേരെയെങ്കിലും ഉടൻ നിയമിക്കണം. എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം വൈകിട്ട് 4 വരെയാണ്. 3 പേരാണു നിലവിലുള്ളത്. പുതുതായി 3 പേരെ കൂടി നിയമിച്ചാൽ 24 മണിക്കൂറും പ്രവർത്തിപ്പിക്കാനാകും. ട്രോമോ കെയർ ഉൾപെടെയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഇവിടെയുണ്ട്. 

bjp-protest
പ്രസവത്തെ തുടർന്നു യുവതി മരിക്കാനിടയായത് ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബിജെപി കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൈനാട്ടി ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞപ്പോൾ. ചിത്രം: മനോരമ.

പ്രതിഷേധ  മാർച്ചുമായി  ബിജെപി 

പ്രസവത്തെ തുടർന്ന് യുവതി മരിക്കാനിടയായത് ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബിജെപി കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൈനാട്ടി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ഇന്നലെ വൈകിട്ടു മൂന്നരയോടെയാണു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

ആശുപത്രി ഗേറ്റിനു മുന്നിൽ മാർച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ യോഗത്തിനുശേഷം നേതാക്കൾ ആശുപത്രി സൂപ്രണ്ടുമായി ചർച്ച നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ടി.എം.സുബീഷ്, കെ.ശ്രീനിവാസൻ, പ്രശാന്ത് മലവയൽ, ശിവദാസൻ വിനായക, പി.വി.ന്യൂട്ടൺ, മനോജ് വി. നരേന്ദ്രൻ, സുനിൽ പുത്തുമല തുടങ്ങിയവർ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com