ADVERTISEMENT

കൽപറ്റ∙ ലോകത്തിന്റെയാകെ പൊതുപൈതൃകം എന്ന നിലയിൽ വയനാടൻ കാർഷിക സംസ്കൃതിയെ നോക്കിക്കണ്ട ശാസ്ത്രജ്ഞനായിരുന്നു ഇന്നലെ അന്തരിച്ച ഡോ.എം.എസ്.സ്വാമിനാഥൻ. അതിന്റെ തനിമ നിലനിർത്താനും കാർഷിക വൈവിധ്യങ്ങളെ സംരക്ഷിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങിയതും അതുകൊണ്ടു തന്നെ. 

കൃഷിമേഖലയുടെ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യ നിർമാർജനം, ഗ്രാമീണ ജനതയുടെ ഉന്നതി, ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണം എന്നിവ ലക്ഷ്യംവച്ച് ഗവേഷണകേന്ദ്രം തുടങ്ങാൻ ആലോചിച്ചപ്പോൾ ആദ്യം സ്വാമിനാഥന്റെ മനസ്സിലേക്ക് ഓടിയെത്തിയ ഇടവും വയനാടായിരുന്നു. കൽപറ്റയിൽ ഒട്ടേറെ ബന്ധുക്കളും സ്വാമിനാഥനുണ്ട്. 

1997ൽ ആണു പുത്തൂർവയലിൽ എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷന്റെ  ഗവേഷണ നിലയം ആരംഭിച്ചത്. പാരമ്പര്യ സ്വത്തായി ലഭിച്ച 13.5 ഏക്കർ ഭൂമി ഇതിനു സൗജന്യമായി നൽകുകയായിരുന്നു. പിന്നീട് 28.5 ഏക്കർ ഭൂമി കൂടി വിലയ്ക്കു വാങ്ങി. 42 ഏക്കറിലാണ് ഇപ്പോൾ സാമൂഹിക കാർഷിക ജൈവ വൈവിധ്യ കേന്ദ്രം നിലയം പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി നിലയം തുടങ്ങിയത് വയനാട്ടിലാണ്. പിന്നീടു പദ്ധതി പ്രവർത്തനങ്ങൾക്കു മാത്രമായി ഇടുക്കി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ ആരംഭിച്ചു. 

ബൊട്ടാണിക്കൽ ഗാർഡൻ സെൻട്രൽ ഇന്റർനാഷനൽ (ബിജിസിഐ) എന്ന രാജ്യാന്തര ജൈവവൈവിധ്യ ഉദ്യാനത്തിന്റെ കേന്ദ്രം കൂടിയാണു പുത്തൂർവയലിലേത്. ഗവേഷണ നിലയം ആരംഭിച്ച ശേഷം രണ്ടു പതിറ്റാണ്ടോളം മിക്ക വർഷങ്ങളിലും ഡോ.സ്വാമിനാഥൻ വയനാട്ടിൽ എത്തിയിരുന്നു. ഏറ്റവും ഒടുവിൽ 2017ലാണു ഗവേഷണ നിലയം സന്ദർശിച്ചത്.

ജൈവവൈവിധ്യ സംരക്ഷണത്തിന് മാതൃകയായി ഗവേഷണ നിലയം 

200ൽ അധികം പരമ്പരാഗത ഇനം വിളകൾ, വംശനാശ ഭീഷണി നേരിടുന്ന ഇരുനൂറോളം സസ്യ ഇനങ്ങൾ, നാനൂറോളം ഇനം വംശീയ-ഔഷധ സസ്യങ്ങൾ എന്നിവയുടെ സംരക്ഷണം, അധികം അറിയപ്പെടാത്ത പോഷകാഹാരങ്ങളുടെ പ്രചാരണം എന്നിവ നിലയം നടത്തി വരുന്നുണ്ട്. കേരളത്തിൽ ആദ്യമായി  21 ഇനം നെൽവിത്തുകൾ കർഷകരുടേതായി അംഗീകരിക്കാൻ ശുപാർശ ചെയ്തതു പുത്തൂർവയൽ നിലയമാണ്. 80 ഇനം പക്ഷികളുടെയും 13 തരം ഉരഗങ്ങളുടെയും 11 ഇനം സസ്തനികളുടെയും 93 തരം ശലഭങ്ങളുടെയും സാന്നിധ്യവും ഉദ്യാനത്തിന്റെ പ്രത്യേകതയാണ്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com