പാർശ്വഭിത്തി തകർന്നു; അപകടം പതിയിരിക്കുന്നു
Mail This Article
പാൽച്ചുരം∙ ബോയ്‌സ് ടൗൺ ചുരത്തിലെ റോഡിന്റെ പാർശ്വഭിത്തി തകർന്ന ഭാഗത്ത് കാർ കൊക്കയിൽ വീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരത്തിലെ കയറ്റത്തിൽ നിന്നുപോയ കാർ പിന്നോട്ട് ഉരുണ്ടപ്പോൾ പിന്നാലെ വാഹനങ്ങളിൽ എത്തിയവർ ഓടിയെത്തി കല്ല് വച്ച് തടയുകയായിരുന്നു. കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ഈ അപകട സാധ്യത ഉരുത്തിരിഞ്ഞിട്ട് രണ്ടാഴ്‌ച കഴിഞ്ഞു. പാർശ്വഭിത്തി തകർന്നതിനാൽ അപകട സാധ്യതയുണ്ട് എന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ചുവന്ന റിബൺ കെട്ടാൻപോലും റോഡ് ഫണ്ട് ബോർഡ് തയാറായിട്ടില്ല.
ബോയ്‌സ് ടൗൺ ചുരം റോഡിന്റെ അപകട മേഖലയിൽ സംരക്ഷണത്തിനായി സ്‌ഥാപിച്ചിരുന്ന പാർശ്വഭിത്തി രണ്ടാഴ്‌ച മുൻപ് അജ്‌ഞാത വാഹനമിടിച്ചാണ് തകർന്നത്. ചെകുത്താൻ തോടിന് സമീപം ചുരത്തിലെ ഏറ്റവും ഇടുങ്ങിയതും വളവുകളുള്ളതും കയറ്റമുള്ളതുമായ ഭാഗത്തെ പാർശ്വഭിത്തിയാണ് തകർന്നത്. ഇവിടെ റോഡിന് പരമാവധി വീതി 3.8 മീറ്റർ മാത്രമാണ്. രണ്ട് വാഹനങ്ങൾ ഒന്നിച്ച് എത്തിയാൽ സധൈര്യം വശം കൊടുക്കാൻ സാധിക്കില്ല. അതിനാൽ അകലെനിന്നു ഹോൺ മുഴക്കിയാണ് വാഹനങ്ങൾ ഇവിടേക്ക് എത്താറുള്ളത്. ഇറക്കത്തിൽ നിയന്ത്രണം നഷ്‌ടപ്പെട്ടാലും കയറ്റം കയറി വരുന്ന വാഹനം ഓഫായി പോയാലും കൊക്കയിലേക്ക് പതിക്കാനുള്ള സാധ്യതയും ഏറെയാണ്. തകർന്ന പാർശ്വഭിത്തി എത്രയും പെട്ടെന്ന് പുനർനിർമിക്കണം എന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് അനങ്ങിയിട്ടില്ലെന്നാണ് ആക്ഷേപം.