ADVERTISEMENT

പാർവതിയുടെയും ലക്ഷ്മിയുടെയും വിജയത്തിന്റെ ഭേരിയായിരുന്നു അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. നിർഭാഗ്യവശാൽ അവർക്കു രണ്ടു പേർക്കും ‘കേൾക്കാൻ’ കഴിയാത്തതാണല്ലോ, ആ വിജയത്തുടിപ്പ്. 

 

യഥാർഥത്തിൽ ഈ വിജയം പാർവതിയുടേതും ലക്ഷ്മിയുടേതും മാത്രമല്ല, അവരുടെ അമ്മ സീതയുടേതുമാണ്. ജൻമനാ കേൾവിശക്തിയില്ലാത്ത പാർവതിയും ലക്ഷ്മിയുമെന്ന ഇരട്ട പെൺകുട്ടികൾക്കു മാത്രമല്ല, ഇവരുടെ മൂത്ത സഹോദരൻ വിഷ്ണുവിനും കേൾവി നഷ്ടപ്പെട്ടതാണ്. അമ്മയ്ക്കും ഭാഗികമായേ കേൾവിയുള്ളൂ. 

 

തിരുവനന്തപുരം ‘നിഷി’ലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്) ഏർളി ഇന്റർവെൻഷൻ സെന്ററിൽ പാർവതിയെയും ലക്ഷ്മിയെയും അമ്മ ചേർക്കുന്നത് ഒന്നര വയസ്സിലാണ്. രണ്ടു വയസ്സായപ്പോൾ ഈ കുട്ടികളുടെ അച്ഛൻ മരിച്ചു. സീതയ്ക്കു ജോലിയില്ലായിരുന്നു. ഇൻഷുറൻസ് ഏജന്റായി ആദ്യം പ്രവർത്തിച്ചു. പിന്നീടു സ്പെഷൽ റിക്രൂട്മെന്റ് വഴി സർക്കാർ ജോലി കിട്ടി. ഇപ്പോൾ, ലക്ഷ്മിയും പാർവതിയും ഇന്ത്യൻ എൻജിനീയറിങ് സർവീസിലേക്കു ചുവടുവയ്ക്കുമ്പോൾ അത് ആ അമ്മയുടെ സമർപ്പണത്തിനുള്ള അംഗീകാരം കൂടിയാണ്. 

 

നാട്ടിലെ സ്കൂളിൽ പ്രാഥമികപഠനത്തിനു ശേഷം തിരുവനന്തപുരത്തെ ഏബ്രഹാം മെമ്മോറിയൽ സ്കൂളിലായിരുന്നു പാർവതിയുടെയും ലക്ഷ്മിയുടെയും ആറാം ക്ലാസ് മുതലുള്ള പഠനം. പത്താം ക്ലാസ് കഴിഞ്ഞ കാലത്ത് ‘നിഷി’ൽ വന്നപ്പോൾത്തന്നെ രണ്ടു പേരും പറഞ്ഞത് സിവിൽ സർവീസിനു പോകണമെന്നാണ്. പരിമിതികളെ അതിജീവിച്ച് ഇരുവർക്കും അതു സാധിക്കുമോയെന്നു സംശയിച്ചവർ ഏറെ. പക്ഷേ, അവർക്കതു സാധിക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അവരുടെ വളർച്ച അടുത്തുകണ്ട ‘നിഷി’ലെ അധ്യാപകരും അവരുടെ അമ്മയും ആ ഉറപ്പിനു കരുത്തുള്ള പിന്തുണയായി.  

 

ഇരുപതാം വയസ്സിൽ എഴുതിയ ഒരു കുറിപ്പിൽ ഈ സഹോദരിമാർ പറയുന്നത്, ‘സിവിൽ സർവീസ് നേടിക്കഴിഞ്ഞ് ഞങ്ങളുടെ അമ്മയുടെ മുഖത്തെ ചിരി കാണണം’ എന്നാണ്. ഒരർഥത്തിൽ അമ്മയ്ക്ക് അവർ തിരികെ നൽകുന്ന സ്നേഹാർപ്പണമാണ് ഈ സിവിൽ സർവീസിലേക്കു വഴിതുറക്കൽ. 

 

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കിയ പാർവതിക്കും ലക്ഷ്മിക്കും കേരള പൊതുമരാമത്തു വകുപ്പിലും കേന്ദ്ര പൊതുമരാമത്ത് വകുപ്പിലുമായി ജോലി കിട്ടുന്നു. ജൻമനാലുള്ള പരിമിതികളെ തോൽപിച്ച് അത്രയും ഉയരങ്ങളിലെത്തുന്നതുതന്നെ അവരെ സംബന്ധിച്ചു വലിയ വിജയമായിരുന്നു. പക്ഷേ, അവർ മോഹങ്ങൾ അവിടെ അവസാനിപ്പിച്ചില്ല. ഇന്ത്യൻ എൻജിനീയറിങ് സർവീസ് എന്ന ലക്ഷ്യത്തിനായി കഠിനമായി പ്രയത്നം തുടർന്നു. കോച്ചിങ് സെന്ററുകളിൽ പോകാൻ അവർക്കു സാധിക്കില്ലായിരുന്നു. നോട്ടുകൾ ഉപയോഗിച്ചു തയാറെടുത്തു. ഒടുവിൽ റാങ്ക് ലിസ്റ്റ് വന്നപ്പോൾ അടുത്തടുത്തുള്ള റാങ്കുകളിൽ ഇരുവരും! 

 

ഒന്നല്ല, ഒരുപാടു സന്ദേശങ്ങളാണ് ഈ ഇരട്ടകളും അമ്മയും നൽകുന്നത്. അതിന്റെ പ്രതിഫലനമാണ് അടുത്ത ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്, മലയാള മനോരമ മുഖപ്രസംഗംതന്നെ എഴുതി ഇവരുടെ നേട്ടത്തെ ആദരിച്ചത്. ലക്ഷ്യത്തിലേക്കു നീങ്ങുമ്പോഴുള്ള ചെറിയ ഇടർച്ചകളിൽ തളർന്നുപോകുന്നെങ്കിൽ, ഈ മൂന്നു മുഖങ്ങളെ നമുക്ക് എല്ലായ്പോഴും ഓർത്തുകൊണ്ടിരിക്കാം. 
 

Content Summary: Success Story Of Lakshmi And Parvathy Indian Engineering Service Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com