ADVERTISEMENT

1999 ജൂലൈ 20ന് ഒരു വാർത്ത  മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർച്ചയായി രണ്ടു മണിക്കൂർ ഇന്ത്യൻ ശാസ്ത്രീയനൃത്തമായ ഒഡീസി അവതരിപ്പിച്ച നിത്യ ഏബ്രഹാം എന്ന മലയാളി പെൺകുട്ടിയെ സ്റ്റാംഫഡ് നഗരത്തിലെ മേയർ അഭിനന്ദിച്ചതിനെക്കുറിച്ചുള്ള വാർത്തയായിരുന്നു അത്. 3 വർഷം നീണ്ട പരിശീലനത്തിനു ശേഷമാണ് സ്റ്റാംഫഡ് ഹൈസ്കൂളിൽ എന്ന് നിത്യ ഏബ്രഹാം അരങ്ങേറ്റം നടത്തിയത്.

Read Also : ഐടി ജോലി ഉപേക്ഷിച്ച് ജപ്പാനിൽ വഴുതനങ്ങ കൃഷി! ഇപ്പോൾ ഇരട്ടി ശമ്പളം

അന്ന് വളരെ നന്നായി നൃത്തം ചെയ്തെങ്കിലും ഒരു നർത്തകിയാകുകയായിരുന്നില്ല നിത്യയുടെ നിയോഗം. മറിച്ച് മികച്ച ഒരു ഡോക്ടറും യൂറോളജിസ്റ്റുമായി മാറുകയായിരുന്നു പിൽക്കാലത്ത് നിത്യ. അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ ഈ വർഷത്തെ യങ് യൂറോളജിസ്റ്റ് അവാർഡ് ഡോ. നിത്യ ഏബ്രഹാമിന് ലഭിച്ചത് ഈ മികവിന്റെ അടയാളമായി മാറി. ആൽബർട്ട് ഐൻസ്റ്റൈൻ കോളജ് ഓഫ് മെഡിസിനിൽ അസോഷ്യേറ്റ് പ്രഫസറും മോണ്ടിഫിയോർ യൂറോളജി റസിഡൻസി പ്രോഗ്രാം ഡയറക്ടറുമാണ് ഇപ്പോൾ നിത്യ. 

family-002
നിത്യ കുടുംബത്തോടൊപ്പം

 

ഇന്ത്യൻ വംശജരുടെ ഗ്ലോബൽ ഓർഗനൈസേഷൻ ചെയർമാൻ ഡോ. തോമസ് ഏബ്രഹാമിന്റെയും ഡോ. സൂസി ഏബ്രഹാമിന്റെയും മകളാണ്. അതീവമായ തിരക്കുകളുള്ള ഒരു കരിയറിലായതിനാലാകാം, താൻ ഇപ്പോൾ ചിലങ്ക അണിയാറില്ലെന്ന് നിത്യ പറയുന്നു. എന്നാൽ ഒരു സർജനു വേണ്ട അച്ചടക്കവും, പാടവവും വഴക്കവും തന്നിൽ നിറയ്ക്കാൻ നൃത്തം തന്നെ സഹായിച്ചെന്ന് അവർ പറയുന്നു.

 

നവീന സാങ്കേതിക വിദ്യകൾ ഏറെ ഉപയോഗിക്കപ്പെടുന്നതിനാലും ഒരുപാട് ചികിത്സാരീതികളുള്ളതിനാലുമാണ് യൂറോളജി തന്റെ പ്രവർത്തന മേഖലയാക്കാൻ നിത്യ തീരുമാനിച്ചത്. സ്ത്രീകളുടെ പെൽവിക് റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയയിലാണ് നിത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ കിഡ്നി സ്റ്റോൺ, പ്രോസ്ട്രേറ്റ് പ്രശ്നങ്ങൾ, മൂത്രനാളീ വ്യവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര ചികിത്സ വേണ്ട അവസ്ഥകൾ എന്നിവയെല്ലാം ഇപ്പോഴും നിത്യ ചികിത്സിക്കാറുണ്ട്.

family
നിത്യ കുടുംബത്തോടൊപ്പം

 

പല സാമ്പത്തിക, സാമൂഹിക ചുറ്റുപാടുകളുള്ളവരിൽ യൂറോളജി രോഗങ്ങൾ എങ്ങനെ ബാധിക്കപ്പെടുന്നു എന്നത് നിത്യ ഗവേഷണ വിഷയമാക്കിയിരുന്നു. ദാരിദ്ര്യം യൂറോളജിക്കൽ രോഗങ്ങളുടെ ആഘാതം കൂട്ടുന്ന ഒരു ഘടകമാണെന്ന് അവർ പറയുന്നു.

 

പത്തനംതിട്ടയിലെ തെള്ളീരേത്താണ് നിത്യയുടെ കുടുംബവീട്. കേരളത്തിൽ ദീർഘകാലം താമസിക്കുകയോ പഠനം നടത്തുകയോ നിത്യ ചെയ്തിട്ടില്ല. എന്നാൽ ചെങ്ങന്നൂരിലും പത്തനംതിട്ടയിലുമായി വേനലവധികൾ ചെലവിട്ടതിന്റെ മനോഹരമായ ഓർമകൾ അവർക്കുണ്ട്. കേരളം മനോഹരമാണ്. ഇന്ത്യൻ സംസ്കാരം തന്നിൽ കഠിനാധ്വാനം, അച്ചടക്കം, നേട്ടങ്ങൾ നേടാനുള്ള ആഗ്രഹം, കുടുംബസ്നേഹം തുടങ്ങിയവ നിറച്ചിട്ടുണ്ടെന്നും അവർ പറയുന്നു. 

 

അമേരിക്ക ധാരാളം അവസരങ്ങളുള്ള മണ്ണാണ്. ഏത് മേഖലയിലും മികവ് നേടാനും ഒരു ബഹുസംസ്കാര സമൂഹത്തിന്റെ ഭാഗമാകാനും ഇവിടെ അവസരമുണ്ട്. ക്രിയേറ്റിവിറ്റി, സംരംഭകത്വം, സ്വാതന്ത്ര്യം, ആത്മവിശ്വാസം തുടങ്ങിയ ഗുണങ്ങൾ അമേരിക്കൻ സംസ്കാരത്തിൽ നിന്നും താൻ ആർജിച്ചെന്ന് നിത്യ പറയുന്നു.

 

സംഗീതമാണ് ഇപ്പോൾ നിത്യയുടെ പ്രധാന ഹോബി. മകൾക്കൊപ്പം സംഗീതക്ലാസുകളിൽ നിത്യയും പങ്കെടുക്കുന്നു ണ്ട്. എല്ലാ ഞായറാഴ്ചയും പള്ളിയിൽ ഗീതങ്ങൾ ആലപിക്കാറുമുണ്ട്. നാഗർകോവിൽ സ്വദേശിയായ ടെറൻസാണ് നിത്യയുടെ ഭർത്താവ്. ലീല, അനിയ എന്നിവർ മക്കളും. തിരക്കേറിയ കരിയറിന്റെയും കുടുംബജീവിതത്തിന്റെയു മിടയിൽ സിനിമകളൊന്നും കാണാൻ നിത്യയ്ക്ക് സാധിക്കുന്നില്ല. റിട്ടയർ ചെയ്ത ശേഷം ധാരാളം സിനിമ കാണുമെന്ന് അവർ പറയുന്നു.

 

Content Summary : Indian-American physician Dr. Nitya Abraham honoured with young urologist of the year award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com