അന്ന് ‘നിനക്കൊക്കെ വല്ല പണിക്കും പൊയ്ക്കൂടേടാ?’ എന്ന് പരിഹാസം; ഇന്ന് സിനിമാഭിനയം ഉൾപ്പടെ 3 ജോലികൾ ചെയ്യുന്നു

HIGHLIGHTS
  • 2013ൽ ഒരു സുഹൃത്തുമായി പന്തയം വച്ചതാണ് സ്റ്റാൻഡ് അപ്പ് കോമഡിയിലേക്ക് എത്തിച്ചത്.
  • 2022ൽ ആവാസവ്യൂഹം എന്ന ചലച്ചിത്രത്തിലൂടെ സിനിമാഭിനയത്തിലും തുടക്കം കുറിച്ചു.
 George Vivian Paul
ജോർജ് വിവിയൻ പോൾ.
SHARE

എൻജിനീയറിങ് കഴിഞ്ഞവർ പല മേഖലകളിലും ജോലി നോക്കുന്നുണ്ട്, ബാങ്കിൽ, സർക്കാർ സർവീസിൽ അങ്ങനെ പല രംഗങ്ങളിൽ. എന്നാൽ ജോർജ് വിവിയൻ പോൾ വളരെ വ്യത്യസ്തമായ  മേഖലയിലേക്കാണ് വിവിയൻ സിവിൽ എൻജിനീയറിങ്ങിനു ശേഷം തിരിഞ്ഞത്. തമാശ പറച്ചിലാണ് ഈ മേഖല. വെറും തമാശയല്ല, സ്റ്റാൻഡ് അപ്പ് കോമഡിയാണ്. സിംപിളായി പറഞ്ഞാൽ നമ്മുടെ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയവ പോലെ ഒരു രസികൻ കലാരൂപം. ഒരാൾ സ്റ്റേജിൽ നിന്നു തമാശകൾ പറയും. ഇതു കേട്ടു കേട്ട് സദസ്യർ ചിരിച്ചുമറിയണം. തമാശ പറഞ്ഞത് ഏറ്റില്ലെങ്കിൽ തമാശക്കാരന്റെ ചീട്ടുകീറും.

Read Also : എഴുതിയ പിഎസ്‌സി പരീക്ഷകളിലെല്ലാം മുൻനിര റാങ്കുകൾ; സ്വപ്നംകണ്ട ബാങ്ക്ജോലിയും സ്വന്തമാക്കി രാജേഷ്

സൈനിക ഉദ്യോഗസ്ഥരുടെ കുടുംബത്തിലാണു വിവിയൻ ജനിച്ചത്. അച്ഛൻ കേണൽ പോൾ വർഗീസ് സർവീസിലിരിക്കെ അന്തരിച്ചു. അമ്മ നെല്ലി പോൾ വർഗീസ് നേവി ചിൽഡ്രൻസ് സ്കൂൾ പ്രിൻസിപ്പലായിരുന്നു. മുത്തച്ഛനും സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു. താൽപര്യമില്ലാതിരുന്നിട്ടും സിവിൽ എൻജിനീയറിങ് പഠിക്കാൻ ചേരേണ്ടിവന്നു വിവിയന്. കോതമംഗലത്തെ മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ്ങിലാണ് വിവിയൻ പഠനത്തിനു ചേർന്നത്. 2011ൽ ബിടെക് പാസായി. ജോലിയിലും പ്രവേശിച്ചു. പക്ഷേ, വൈകാതെ ജോലിയുപേക്ഷിച്ചു.

 George Vivian Paul
ജോർജ് വിവിയൻ പോൾ.

ക്രിയേറ്റീവായ മേഖലയിലാണ് തന്റെ താൽപര്യമെന്ന് തിരിച്ചറിഞ്ഞ വിവിയൻ പല രംഗങ്ങളിൽ ഭാഗ്യം പരീക്ഷിച്ചു. അപ്പാരൽ ഡിസൈനിങ്,സിനിമയിൽ ഒരു മൃഗപരിശീലകന്റെ അസിസ്റ്റന്റ്, തിയറ്റർ വർക്‌ഷോപ്പുകളുടെയും സംഗീതപരിപാടികളുടെയും സംഘാടകൻ തുടങ്ങിയ ഒട്ടേറെ റോളുകൾ. 2013ൽ ഒരു സുഹൃത്തുമായി പന്തയം വച്ചതാണ് സ്റ്റാൻഡ് അപ്പ് കോമഡിയിലേക്ക് എത്തിച്ചത്. നാട്ടിൽ ഇതിന് വേണ്ടത്ര പ്രചാരമില്ലാത്തതിനാൽ കൊൽക്കത്തയിലേക്ക് തട്ടകം മാറ്റി. അവിടെ കൊൽക്കത്ത കൊമേഡിയൻസ് എന്ന ക്ലബിൽ അംഗവുമായി. ഇന്ത്യയിൽ പല നഗരങ്ങളില‍ും ഷോ ചെയ്തു. 

സ്റ്റാൻഡ് അപ്പ് കൊമേഡിയനാണെന്ന് പറയുമ്പോൾ ‘നിനക്കൊക്കെ വല്ല പണിക്കും പൊയ്ക്കൂടേടാ?’ എന്ന മട്ടിലായിരുന്നു നാട്ടുകാരുടെ പ്രതികരണമെന്ന് വിവിയൻ പറയുന്നു. ഏറ്റവും സങ്കടം അമ്മയ്ക്കായിരുന്നു. കല്യാണാലോചനയുമായി പോകുമ്പോൾ പയ്യനെന്തു ചെയ്യുന്നുവെന്ന് ചോദ്യം വന്നാൽ തമാശക്കാരനാണെന്നു പറഞ്ഞാൽ മതിയോ എന്നായിരുന്നു അമ്മയുടെ ചോദ്യം. 

2016ൽ കൊച്ചിൻ കൊമേഡിയൻസ് എന്ന പേരിൽ സ്റ്റാൻഡ് അപ്പ് കോമഡി ക്ലബ് വിവിയന്റെ നേതൃത്വത്തിൽ തുടങ്ങി. കേരളത്തിൽ സ്റ്റാൻഡ് അപ്പ് കോമഡി പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. കോവിഡ് സമയത്ത് പോഡ്കാസ്റ്റിങ് തുടങ്ങിയ വിവിയൻ 2022ൽ ആവാസവ്യൂഹം എന്ന ചലച്ചിത്രത്തിലൂടെ സിനിമാഭിനയത്തിലും തുടക്കം കുറിച്ചു.

ഇതിനിടയിൽ സ്ഥിര ജോലി എന്ന നിലയിൽ മിറം ഇന്ത്യ എന്ന സ്ഥാപനത്തിൽ കോപ്പിറൈറ്ററുമാണ് വിവിയൻ. ഇൻഫോപാർക്കിലെ ഫിൻജന്റ് എന്ന സ്ഥാപനത്തിൽ ബിസിനസ് അനലിസ്റ്റായ ജീവ ജോസാണ് ഭാര്യ.

Content Summary : inspirational life story of a stand-up comedian George Vivian Paul

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA