ADVERTISEMENT

തൊടുപുഴ മാർക്കറ്റിലെ പച്ചക്കറിക്കടയിൽ അക്കൗണ്ടന്റായ ഉപ്പയുടെ കണക്കെഴുത്ത് കണ്ടുകണ്ടാണു ഫൗസിയയ്ക്ക് അക്കങ്ങളോടൊരു ഇഷ്ടം തോന്നിത്തുടങ്ങിയത്. കുട്ടിക്കാലത്ത് മനസ്സിൽ ഇടംപിടിച്ച ആ ഇഷ്ടത്തിനൊപ്പം ഉറച്ച തീരുമാനവും കഠിനാധ്വാനവും കൂടി ചേർത്തുവച്ചപ്പോൾ തൊടുപുഴ സ്വദേശി എൻ.ഫൗസിയയെത്തേടി എസ്എസ്സി കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എന്ന, രാജ്യത്തെതന്നെ പ്രധാന മത്സരപ്പരീക്ഷകളിലൊന്നിന്റെ ഒന്നാം റാങ്കെത്തി. സ്റ്റാഫ് സില‌ക്ഷൻ കമ്മിഷൻ സംഘടിപ്പിച്ച സിജിഎൽ പരീക്ഷയിലെ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ തസ്തികയിലാണു ഫൗസിയയുടെ റാങ്ക് നേട്ടം. 

Read Also : ആദ്യ പിഎസ്‌സി പരീക്ഷയിൽ തന്നെ ഒന്നാം റാങ്ക്; വിജയ രഹസ്യം പങ്കുവച്ച് റിൻഷ

വഴിമാറി നടത്തിയ പരിശ്രമം

 

സഹപാഠികളിൽ പലരും ടീച്ചർ, നഴ്സ് ജോലികൾ തിരഞ്ഞെടുത്തപ്പോൾ കണക്കിന്റെവഴിയേ നടന്ന ഫൗസിയ തൊടുപുഴ ന്യൂമാൻ കോളജിൽ നിന്നു ബിഎസ്സി മാത്തമാറ്റിക്സ് പൂർത്തിയാക്കി 2021ലാണു മത്സരപ്പരീക്ഷാ 

രംഗത്തെത്തിയത്. ബിരുദം നേടി പിഎസ്സി പരീക്ഷയ്ക്കു തയാറെടുക്കുന്ന ട്രെൻഡിൽനിന്നു വഴിമാറി നടക്കാനായിരുന്നു ഫൗസിയയുടെ തീരുമാനം. ലക്ഷ്യം കേന്ദ്ര സർക്കാർ ജോലിയും മാർഗം എസ്എസ്സിയുമായി ഉറപ്പിച്ച ഫൗസിയ സിലബസ് മനസ്സിലാക്കി പഠനം തുടങ്ങി. ഇപ്പോൾ പിഎസ്സി നടത്തുന്നതു പോലെ പത്താം ക്ലാസ്, ഹയർ സെക്കൻഡറി, ബിരുദം എന്നിങ്ങനെ യോഗ്യതകൾ തിരിച്ചുള്ള പരീക്ഷകളായതിനാൽ സിലബസ് കൃത്യമായി പിന്തുടർന്നാൽ വിജയം ഉറപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളേ ക്കാൾ കണക്കിനു പ്രാധാന്യം നൽകുന്നതാണ് എസ്എസ്സി പരീക്ഷകളെന്നതും ഫൗസിയയുടെ ആത്മവിശ്വാസം

ഇരട്ടിപ്പിച്ചു. പരിശീലനത്തിനു പോയിത്തുടങ്ങി നാലാം മാസം ആദ്യ പരീക്ഷയെഴുതിയെങ്കിലും പരാജയമായിരുന്നു ഫലം. പക്ഷേ, പിൻമാറിയില്ല. കണക്കിനൊപ്പം റീസണിങ്, ഇംഗ്ലിഷ്, പൊതുവിജ്ഞാനം എന്നിങ്ങനെ സിലബസിലെ ഓരോ മേഖലയും നന്നായി മനസ്സിലാക്കി ചിട്ടയോടെ പഠിച്ച ആ രണ്ടാമത്തെ പരിശ്രമമാണു റാങ്കിന്റെ

തിളക്കം സമ്മാനിച്ചത്.

 

എസ്എസ്‌സി പരീക്ഷയെന്നു കേട്ടു ഭയപ്പെടേണ്ട കാര്യമില്ല. പരീക്ഷകളുടെ കാഠിന്യം എസ്‌എസ്‌സി കുറച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടാൽ ജോലി കിട്ടാൻ സാധ്യത കൂടുതലാണ്. സിലബസ് നന്നായി മനസ്സിലാക്കി ചിട്ടയോടെ തയാറെടുത്തതാണ് വിജയരഹസ്യം. പൊതുവിജ്ഞാനത്തിന്റെയും കറന്റ് അഫയേഴ്സിന്റെയും കാര്യത്തിൽ തൊഴിൽവീഥി ഏറെ പ്രയോജനപ്പെട്ടു. പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളും പരീക്ഷയിൽ സ്കോർ ചെയ്യാൻ തുണച്ചു.

 

ഷോർട് കട്ട്, പഠനത്തിനും ജോലിക്കും

 

പിഎസ്സിയിലേതു പോലെ വിജ്ഞാപനവും പരീക്ഷയും മുതൽ ഫലപ്രഖ്യാപനവും നിയമനവും വരെ നീളുന്ന കാലതാമസം എസ്എസ്സി പരീക്ഷകൾക്കില്ലെന്നതാണു ഫൗസിയയെ സിജിഎൽ ലക്ഷ്യമിടാൻ പ്രേരിപ്പിച്ചത്. വിജ്ഞാപനം വന്ന് എട്ടാം മാസം ജോലിയെന്നതു വലിയൊരു ആകർഷണവും പ്രചോദനവുമാണെന്നാ ണു ഫൗസിയ പറയുന്നത്. 

 

എസ്എസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കും മുൻപേയെഴുതിയ പിഎസ്സി പരീക്ഷയുടെ മെയിൻസ് ഈയിടെ കഴിഞ്ഞ തേയുള്ളൂ. കൂട്ടുകാർക്കൊപ്പമുള്ള കംബൈൻഡ് സ്റ്റഡിയായിരുന്നു എസ്എസ്സി പരീക്ഷയ്ക്കുള്ള പ്രധാന തയാറെടുപ്പ്. പത്താം ക്ലാസ് വരെയുള്ള എൻസിഇആർടി പാഠപുസ്തകങ്ങളിൽ പഠനം കേന്ദ്രീകരിച്ചു. പൊതുവിജ്ഞാനത്തിൽ പണ്ടേ അൽപം ‘വീക്ക്’ ആയിരുന്നതിനാൽ ഓർത്തിരിക്കാനായി ചില കോഡുകൾ തയാറാക്കി. തൊഴിൽവീഥിയും പതിവായി വായിച്ചതു പ്രയോജനം ചെയ്തു. കണക്കുകൾ ചെയ്തുതന്നെ പഠിച്ചു. കണക്കിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും ചില ഷോർട് കട്ടുകൾ പ്രയോഗിച്ചു. മുൻവർഷ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയെഴുതി വേഗം കൈ വരിച്ചു. ആ വേഗം എസ്എസ്സി പരീക്ഷയിൽ ഏറെ നിർണായകമായെന്നാണു ഫൗസിയയുടെ വിലയിരുത്തൽ. തൊടുപുഴ കുമ്പങ്കല്ല് സ്വദേശി നിസാമുദ്ദീനിന്റെയും സലീലയുടെയും മകളായ ഫൗസിയ കേരളത്തിൽത്തന്നെ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണിപ്പോൾ.

 

Content summary : Fouzia  who got first rank in the SSC CGL junior statistical officer examination, shares her success story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com