ADVERTISEMENT

സ്കൂൾ കാലം മുതൽ ജിജേഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പൊലീസ് യൂണിഫോം. കാക്കിയും തൊപ്പിയും ബൂട്ടുമൊക്കെയായി പൊലീസ് ജീപ്പിൽ സ്റ്റൈലിൽ വന്നിറങ്ങുന്നത് സ്വപ്നം കണ്ടതിനു കണക്കില്ല. എന്നാൽ, ബിടെക് കോഴ്സിനു ചേരാൻ മംഗലാപുരത്തേക്കു വണ്ടി കയറിയതോടെ ജിജേഷിന് പൊലീസിന്റെ ആ മോഹത്തൊപ്പി ഊരിവയ്ക്കേണ്ടിവന്നു. വിധി പക്ഷേ, ജിജേഷിന്റെ ആഗ്രഹത്തിനൊപ്പമായിരുന്നു. സിവിൽ പൊലീസ് ഓഫിസർ പരീക്ഷ 3–ാം റാങ്കോടെ പാസായി നിയമന ശുപാർശയും കൈപ്പറ്റി ജോലിക്കു പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ് കണ്ണൂർ പയ്യന്നൂർ സ്വദേശി സി.പി.ജിജേഷ് ഇപ്പോൾ. 

Read Also : രണ്ട് ഒന്നാം റാങ്കുകൾ, ഏതു സർക്കാർ ജോലി തിരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിൽ സ്വാതി

സമയം തന്നെ നിക്ഷേപം

മെക്കാനിക്കൽ എൻജിനീയറിങ് പഠനം കഴിഞ്ഞ് പുണെയിൽ പ്രൊഡക്‌ഷൻ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് ജിജേഷ് പൊലീസ് സ്വപ്നം വീണ്ടും പൊടിതട്ടിയെടുത്തത്. 2017ൽ സിപിഒ വിജ്ഞാപനത്തിന് അപേക്ഷിച്ചെങ്കിലും ജോലിക്കിടെ കാര്യമായി പഠിക്കാനൊന്നും സാധിച്ചില്ല. എങ്കിലും ഫിസിക്കൽ ടെസ്റ്റിനു തയാറെടുക്കാൻ രണ്ടും കൽപിച്ച് ജോലി രാജിവച്ചു നാട്ടിലെത്തി. ലിസ്റ്റ് വന്നപ്പോൾ 1213–ാം റാങ്ക്. ഇതിനു വേണ്ടിയാണോ ജോലി കളഞ്ഞതെന്ന ചോദ്യങ്ങളായിരുന്നു എങ്ങും. കടുത്ത നിരാശ തോന്നിയ ദിവസങ്ങൾ. ജോലി നഷ്ടപ്പെടുത്തിയതിന്റെ മാനസികസമ്മർദം വേറെയും. പരിഹാസങ്ങൾക്കിടയിലും ആ ജോലിനഷ്ടം പോസിറ്റീവ് ആയി കാണാനാണു ജിജേഷ് ശ്രമിച്ചത്. ‘ജോലി ഇല്ലാത്തപ്പോൾ നമുക്ക് ഒന്നും ചെയ്യാനില്ല. ഒരുപാടു സമയം കിട്ടും. സമയം ഏറ്റവും വലിയ നിക്ഷേപമാണ്’. ജോലിയില്ലാതെ വെറുതെയിരുന്ന ആ സമയമാണ് താൻ പഠനത്തിനു നീക്കിവച്ചതെന്നും അതാണു തന്നെ സർക്കാർ ഉദ്യോഗസ്ഥനാക്കിയതെന്നും ജിജേഷ്. സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ നിയമന ശുപാർശയും ലഭിച്ചിട്ടുണ്ടെങ്കിലും സിപിഒ തിരഞ്ഞെടുക്കാനാണ് ജിജേഷിന്റെ തീരുമാനം. 

 

ഫോൺ ഇൻ പഠനം !

പഠിക്കുന്നതും ജോലി വാങ്ങുന്നതും മത്സര ബുദ്ധിയോടെ കാണണം. വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും അത്യാവശ്യമാണ്. എന്നെ നിരന്തരം പഠനത്തിനു പ്രേരിപ്പിച്ചതിൽ തൊഴിൽവീഥിക്കു പ്രധാന പങ്കുണ്ട്. തൊഴിൽവീഥിയിലെ മോക് ടെസ്റ്റുകളും സ്പെഷൽ ടോപിക്കുകളും റാങ്ക് നേട്ടത്തിന് ഏറെ സഹായിച്ചിട്ടുണ്ട്.

എഴുതിയ മിക്ക പരീക്ഷകളിലും മികച്ച റാങ്ക് നേടിയാണ് ജിജേഷ് തന്റെ വഴി മുന്നോട്ടു നടന്നത്. സിപിഒ മൂന്നാം റാങ്കിനു പുറമേ സിവിൽ എക്സൈസ് ഓഫിസർ 5–ാം റാങ്ക്, അസിസ്റ്റന്റ് സെയിൽസ്മാൻ 10–ാം റാങ്ക്, സബ് ഇൻസ്പെക്ടർ 86–ാം റാങ്ക്, എൽഡി ക്ലാർക്ക് 305–ാം റാങ്ക്, ഫയർമാൻ 412–ാം റാങ്ക് എന്നിങ്ങനെ നീളുന്നു തിളക്കമാർന്ന നേട്ടങ്ങൾ. 

 

പയ്യന്നൂർ ബ്രില്ല്യൻസ് കോളജിലെ കോച്ചിങ്ങാണ് പിഎസ്‌സി പഠനത്തിനുള്ള അടിത്തറ പാകിയത്. പക്ഷേ  കോവിഡ് കാലത്തു പഠനം വീണ്ടും വീട്ടിലൊതുങ്ങി. തനിച്ചിരുന്നുള്ള പഠനം മനംമടുപ്പിച്ചപ്പോഴാണു കംബൈൻഡ് സ്റ്റഡിയുടെ കൂട്ടു തേടിയത്. സുഹൃത്ത് നവീനൊപ്പമായി പിന്നീടുള്ള പഠനം. കള്ളനും പൊലീസും കളിക്കുന്നതുപോലെയായിരുന്നു ആ പഠനം. ഓരോ ദിവസവും പരസ്പരം പരീക്ഷ നടത്തിയും പുതിയ വിവരങ്ങൾ കണ്ടെത്തി പങ്കുവച്ചും ഒരുതരം മത്സരബുദ്ധി നിലനിർത്തി. വൺഡേ മാച്ച് കളിക്കുംപോലെ ഓരോ ദിവസവും ഒന്നാമനാകാൻ ഇരുവരും മത്സരിച്ചു. കംബൈൻഡ് സ്റ്റഡിയാണെങ്കിലും, തമ്മിൽ കാണാതെ ഫോണിൽക്കൂടി വിവരങ്ങൾ കൈമാറിയാണ് പഠിച്ചത്. ഒറ്റവാക്കിൽ ജിജേഷ് വിശേഷിപ്പിക്കുന്നു: പഠനം രസകരമായൊരു  ‘ഫോൺ ഇൻ പ്രോഗ്രാം’ ആയിരുന്നു!  

 

കളിയല്ല, മോക്ടെസ്റ്റ്

സിലബസ് അനുസരിച്ചു നോട്ടുകൾ തയാറാക്കി കൃത്യമായ ഇടവേളകളിൽ റിവിഷൻ ചെയ്തായിരുന്നു പഠനം. ഓരോ വിഷയവും ആഴത്തിൽ പഠിച്ചത് എല്ലാ പരീക്ഷകൾക്കും ഉപകരിച്ചു. മോക് ടെസ്റ്റുകൾ ആവേശത്തോടെ ചെയ്തു തീർക്കാൻ ഓരോ ആഴ്ചയും തൊഴിൽവീഥിക്കായി കാത്തിരുന്നു. തൊഴിൽവീഥിയിലെ സ്കോർഷീറ്റുകളുടെ സഹായത്തോടെ മാർക്ക് മനസ്സിലാക്കി, കൂടുതൽ മെച്ചപ്പെടേണ്ട വിഷയങ്ങൾ കണ്ടെത്തി. സ്പെഷൽ ടോപിക്സ് പഠനത്തിനും പ്രധാനമായി ആശ്രയിച്ചത് തൊഴിൽവീഥിതന്നെ. പൊലീസ് ജോലിയായിരുന്നു സ്വപ്നമെങ്കിലും ആയിടയ്ക്കു നടന്ന മിക്ക പരീക്ഷകളും എഴുതിനോക്കി. ഈ പരീക്ഷകൾക്കുവേണ്ടി നടത്തിയ തയാറെടുപ്പുകളുടെ ഫലമാണു സിപിഒ പരീക്ഷയിലെ ഉയർന്ന റാങ്ക്. 

 

Content Summary : Jijesh Left a mechanical engineer job and became a PSC rank holder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com