ADVERTISEMENT

മലയാളം ഹൈസ്കൂൾ ടീച്ചർ പരീക്ഷയിൽ അഞ്ചാം റാങ്കിന്റെ തിളക്കത്തോടെ സർക്കാർ ജോലി സ്വന്തമാകുമ്പോൾ ദിവ്യയുടെയും അമ്മയുടെയും കണ്ണുകളിലുണ്ട്, നീണ്ട ദുരിതകാലത്തോടു പോരടിച്ചുനേടിയ സന്തോഷത്തിന്റെ നനവ്. കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.എം.ദിവ്യ അഞ്ചു വർഷത്തെ പഠനത്തിനൊടുവിലാണ് എച്ച്എസ്ടി പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയത്.

ബിഎ മുതൽ നെറ്റ് വരെ
ദിവ്യയുടെ അമ്മ ഗർഭിണിയായിരിക്കെ അച്ഛൻ ഉപേക്ഷിച്ചുപോയതാണ്. പിന്നെ അമ്മാവന്മാരായി ആശ്രയം. എന്നിട്ടും നിത്യച്ചെലവുകൾക്കുവേണ്ടി അമ്മ കൂലിപ്പണിയെടുത്തു. എല്ലാ ക്ലാസിലും മിടുക്കിയായി പഠിച്ചു നല്ല മാർക്കോടെ പാസായി ദിവ്യ. ബിഎഡ് പഠിക്കുന്നതിനിടെ ആയിരുന്നു വിവാഹനിശ്ചയം. വിവാഹശേഷവും തുടർന്നു പഠിക്കണമെന്ന ഒറ്റക്കാര്യത്തിൽ ദിവ്യ ഉറച്ചുനിന്നു. ആ നിശ്ചയദാർഢ്യത്തെ കണ്ടില്ലെന്നു നടിക്കാൻ ഭർത്താവ് പ്രമോദിനും സാധിച്ചില്ല. കുന്നരു എ.യു.പി സ്കൂൾ അധ്യാപകനാണ് പ്രമോദ്. തന്റെ പിഎസ്‌സി പരീക്ഷാവിജയത്തിന്റെ ക്രെഡിറ്റ് ഭർത്താവിനുകൂടി അവകാശപ്പെട്ടതാണെന്നു പറയുന്നു ദിവ്യ. ബിഎഡ് കഴിഞ്ഞ തോടെ പഠനം ഏതാണ്ടു നിന്നപോലെയായി. എന്നാൽ അപ്പോഴേക്കും ദിവ്യയുടെ ലക്ഷ്യം പ്രമോദ് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

ബിഎഡിൽ തൃപ്തിപ്പെടാതെ ദിവ്യയെ എംഎഡിനുചേർത്തു. ആ കോഴ്സും ഫസ്റ്റ് ക്ലാസോടെ വിജയിച്ചതോടെ സമീപത്തെ സ്കൂളുകളിൽ താൽക്കാലിക ജോലിക്കു ചേരാമെന്ന നിലയിലായി. പക്ഷേ അമ്മയ്ക്കു നൽകിയ വാക്ക് പാലിക്കാൻ ഏതെങ്കിലുമൊരു താൽക്കാലിക ജോലി പോരാ, സ്ഥിരവരുമാനം ഉറപ്പാക്കുന്ന സർക്കാർ ജോലി തന്നെ നേടണമെന്നു പറഞ്ഞ് പ്രമോദ് തന്നെയാണ് ദിവ്യയെ കണ്ണൂരുള്ള ബ്രില്യൻസ് കോളജിൽ പിഎസ്‌സി കോച്ചിങ്ങിനായി ചേർത്തത്. അവിടെനിന്നു ലഭിച്ച പരിശീലനം ദിവ്യയുടെ സർക്കാർ ജോലിയെന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറച്ചു. എന്തു പഠിക്കണം എങ്ങനെ പഠിക്കണമെന്നതിനെക്കുറിച്ച് നല്ല ധാരണയുണ്ടാക്കാനും സാധിച്ചു. അധ്യാപക യോഗ്യതാ പരീക്ഷകളായ സെറ്റ്, നെറ്റ് എന്നിവ എഴുതിയെടുക്കുന്നതിനു കഴിഞ്ഞതും ദിവ്യയുടെ ജീവിതത്തിൽ വഴിത്തിരിവായി.

ഫോൺകോളിലും പഠനം! 
അതിരാവിലെ ഒറ്റയിരിപ്പിൽ മണിക്കൂറുകൾ വായിച്ചുപഠിക്കുന്നതാണു ദിവ്യയുടെ രീതി. ഉറക്കമിളച്ചു പഠിക്കുമ്പോൾ കട്ടൻ ചായയിട്ടു കൊടുത്ത് പ്രമോദേട്ടൻ ‘കട്ട സപ്പോർട്ടായി’. കോച്ചിങ് ക്ലാസ് ഇല്ലാത്തപ്പോൾ സ്വയം പഠനവും ഓൺലൈൻ ക്ലാസുകളുമുണ്ടായിരുന്നു. പത്രമുൾപ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിച്ച് നോട്ടുകൾ തയാറാക്കിയത് കറന്റ് അഫയേഴ്സ്, പൊതുവിജ്ഞാനം ചോദ്യങ്ങൾക്ക് ഉപകാരപ്പെട്ടു. ഒഴിവുനേരങ്ങളിൽ അന്നൂർ സഞ്ജയൻ സ്മാരക വായനശാലയിലിരുന്നു പഠനം തുടർന്നു. ബ്രില്യൻസിലെ കോച്ചിങ്ങിനുശേഷം മുടങ്ങാതെ ദിവസവും വായനശാലയിൽ പോയിരുന്നായിരുന്നു പഠനം. മൂന്നു കൂട്ടുകാരികൾ കൂടെക്കൂടി. വീട്ടിലെത്തി ജോലി തീർത്ത് നാലു പേരും ഒരു മണിക്കൂർ നീളുന്ന കോൺഫറൻസ് കോൾ വിളിച്ച് വീണ്ടും പഠനം!

‘‘എച്ച്എസ്ടി മലയാളം പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ എനിക്കു തൊഴിൽവീഥി ഏറെ സഹായപ്രദ മായിരുന്നു. സിലബസ് അനുസരിച്ചു പഠനഭാഗങ്ങൾ വിശദീകരിച്ചു നൽകിയ ഓരോ ലക്കവും ഞാൻ സൂക്ഷിച്ചുവച്ചു. പരീക്ഷ യ്ക്കുമുൻപു പലവട്ടം അതു വായിച്ചു പഠിക്കുകയും ചെയ്തു. പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ നമ്മെ പിന്തിരി പ്പിക്കാൻ പലരുമുണ്ടാകും. അത്തരം നെഗറ്റീവ് സുഹൃത്തുക്കളെ ഒഴിവാക്കാൻ ശ്രദ്ധിക്കണം’’.

ഓരോ പരീക്ഷയെഴുതിയപ്പോഴും റാങ്ക് ലിസ്റ്റിൽ ഇടം കിട്ടാത്തതിന്റെ നിരാശയാണ് കൂടുതൽ വാശിയോടെ അടുത്ത പരീക്ഷയ്ക്കു പഠിക്കാൻ ദിവ്യ പ്രചോദനമാക്കിയത്. ടൈം ടേബിൾ തയാറാക്കി സിലബസ് ‘അരിച്ചുപെറുക്കി’ പഠിച്ചതു വെറുതെയായില്ല; നാലു കൂട്ടുകാരികളും പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്കുകളിൽ കയറി. ദിവ്യയുടെ അടുത്ത ലക്ഷ്യം എച്ച്എസ്എസ്ടി പരീക്ഷയിലെ മികച്ച വിജയമാണ്. അതിനു തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 

Content Summary:

Triumph After Tribulation: Divya's Journey to Secure Top Rank in Malayalam High School Teacher Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com