ADVERTISEMENT

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവിനാഷിന്റെ ഹൃദയത്തിൽ പിന്നീടൊരിക്കലും മായ്ക്കാനാവാത്ത വിധം ആ ചിത്രം പതിഞ്ഞത്. മനോരമയുടെ ‘ദ് വീക്ക്’ മാഗസിനിൽ ഒരു ലേഖനത്തോടൊപ്പം വന്ന ഒരു ഫോട്ടോ. ലോകത്തിൽ ആദ്യമായി മനുഷ്യന്റെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്ന ഹൃദയ ശസ്ത്രക്രിയ ചെയ്ത ഡോ. ക്രിസ്റ്റ്യൻ ബർണാഡിന്റെ ചിത്രമായിരുന്നു അത്. ഹൃദയമെന്തെന്നോ സർജറി എന്തെന്നോ ശാസ്ത്രീയമായി അറിവില്ലാത്ത അക്കാലത്ത്, ഡോക്ടർമാരാണ് അതു ചെയ്യുന്നതെന്ന ഒറ്റ സ്പാർക്കിൽ അവിനാഷ് തന്റെ ജീവിതത്തിന്റെ ഭാഗധേയം തീരുമാനിച്ചു കഴിഞ്ഞിരുന്നു. വർഷങ്ങൾക്കു ശേഷം കണ്ണൂർ മെഡിക്കൽ കോളജിലെ എംബിബിഎസ് ഹൗസ് സർജൻസി ഏകദേശം അവസാനിക്കാറായ കാലം. സർജറിയോടുള്ള അവിനാഷിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ ഡോ.ആനന്ദ് കുമാർ ഒരു ബൈപാസ് സർജറിയുടെ ടീമിൽ സഹായിയായി കൂടാൻ ഡോ.അവിനാഷിന് അവസരം നൽകുന്നു.

തുറന്ന നെഞ്ചിൽ ഒരു മനുഷ്യന്റെ ഹൃദയം മിടിക്കുന്നതും കൈക്കുള്ളിൽ അത് സ്പന്ദിക്കുന്നതും അവിനാഷ് അന്ന് ഹൃദയം കൊണ്ടും കരങ്ങൾ കൊണ്ടും സ്പർശിച്ചറിഞ്ഞു. ഹൃദയ ശസ്ത്രക്രിയകളിലേക്കെത്താനുള്ള അടുത്ത പടിയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ജനറൽ സർജറിയിൽ ഡോ.അവിനാഷ് പിന്നീട് പിജി നേടി. 2024 ജനുവരി ഒന്നിന് തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ സൂപ്പർ സ്പെഷ്യാലിറ്റി പഠനത്തിനായി ഡോ.അവിനാഷ് അരവിന്ദ് ചേർന്നു. വിഷയം – കാർഡിയോ തൊറാസിക് സർജറി.

ശ്രീചിത്തിരയിലേക്ക്
2023 ഒക്ടോബറിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നടത്തിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ ഇംപോർട്ടൻസ് സൂപ്പർ സ്പെഷ്യാലിറ്റി എക്സാമിനേഷൻ (INI - SS ) എന്ന ദേശീയതലത്തിലുള്ള സംയുക്ത സൂപ്പർ സ്പെഷ്യാലിറ്റി പ്രവേശന പരീക്ഷയിൽ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ ഡോ.അവിനാഷ് അരവിന്ദ് മൂന്നാം റാങ്ക് നേടി. ഇന്ത്യയിലെ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (എയിംസ്, ജിപ്മർ, പിജി. ഐ, നിംഹാൻസ്, ശ്രീ ചിത്തിര തിരുനാൾ തുടങ്ങിയവ) സൂപ്പർ സ്പെഷ്യാലിറ്റി പഠനത്തിനുള്ള അവസരം നൽകുന്ന പരീക്ഷയാണിത്. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗത്തിലാണ് ഡോ.അവിനാഷ് ചേർന്നിരിക്കുന്നത്. മുതിർന്നവരുടെയും കുട്ടികളുടെയും ഹൃദയസംബന്ധമായ അസുഖങ്ങളും അവയുടെ സർജിക്കൽ ഇടപെടലുകളും സംബന്ധിച്ച മൂന്നു വർഷത്തെ പഠനപരിശീലനമാണ് ഇവിടെ ലഭിക്കുക.

dr-avinash-aravind-004
ഡോ. അവിനാഷ് അരവിന്ദ് ശസ്ത്രക്രിയ ചെയ്യുന്നു.

മെഡിക്കൽ പഠനകാലം
2008 ൽ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ മെറിറ്റിൽ അവിനാഷ് എംബിബിഎസ് പ്രവേശനം നേടി. അഞ്ചു വർഷത്തെ കോഴ്സ് പഠനവും ഒരു വർഷം നിർബന്ധിത ഹൗസ് സർജൻസിയും. സർജറിയോടുള്ള താൽപര്യം കാരണം പിന്നീട് ഒന്നര വർഷം വയനാട് ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ ജൂനിയർ റസിഡന്റായി ജോലി നോക്കി. അതിനിടയിലും പഠിച്ച് നീറ്റ് പിജി -2018 എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ എംഎസ് ജനറൽ സർജറി പഠിക്കാൻ 3 വർഷം. ഒരു വർഷം ബോണ്ടുള്ളതിനാൽ സീനിയർ റസിഡന്റ് ആയി ജോലി ചെയ്തു. പിന്നീട് പാലക്കാട് കരുണ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുന്ന സമയത്ത് പഠിച്ച് സൂപ്പർ സ്പെഷ്യാലിറ്റി പ്രവേശനവും നേടി.

പാലക്കാടൻ അനുഭവങ്ങൾ
ജോലി ചെയ്യാൻ പാലക്കാടെത്തുമ്പോൾ ഒരു മികച്ച ടീമിന്റെ ഭാഗമാകാൻ ഡോ. അവിനാഷിന് കഴിഞ്ഞു. സമപ്രായക്കാരായ ഡോ.സലിം ഉൾപ്പെടെയുള്ളവരുടെ സംഘം. ആ വൈബ്രന്റ് ഡൈനാമിക് ഡോക്ടർമാരുടെ സംഘം 2 വർഷമായി ഉറക്കത്തിലായിരുന്ന ലാപ്രോസ്കോപ്പിക് സർജറി യൂണിറ്റിനെ ഉണർത്തിയെടുത്തു. സങ്കീർണ്ണമായ പല തൈറോയിഡ്, ബ്രെസ്റ്റ് ശസ്ത്രക്രിയകളും ചെയ്യാൻ സാധിച്ചു. പല ഡോക്ടർമാരും ചെയ്യാൻ സാധ്യമല്ലെന്നു പറഞ്ഞുപേക്ഷിച്ച ഒരാളുടെ വയറ്റിലെ ഒൻപതരകിലോ വലുപ്പമുള്ള ട്യൂമർ ചെറുപ്പത്തിന്റെ ധൈര്യത്തിലും ഒരു നല്ല ടീം കൂടെ നിൽക്കുന്നതിന്റെ പിന്തുണയിലും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ കഴിഞ്ഞത് ഡോക്ടർ ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നു.

dr-avinash-aravind-003
ഡോ. അവിനാശ് അരവിന്ദ്

എന്തുകൊണ്ട് ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്
എന്തുകൊണ്ട് ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനും ഡോ.അവിനാഷ് മറുപടി നൽകുന്നു. പീഡിയാട്രിക് കാർഡിയാക് സർജറിയാണ് തന്റെ ഇഷ്ടവിഷയം. കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങൾ റിപ്പയർ ചെയ്യുന്ന സങ്കീർണമായ സർജറിയാണ് കൺജറൈറ്റൽ ഹാർട്ട് റിപ്പയർ. കേവലം അഞ്ചു ദിവസം മുതൽ ഒരു മാസം വരെ മാത്രം പ്രായമുള്ള കുഞ്ഞിന്റെ നെഞ്ചു തുറന്ന്,  ഹൃദയം തുറന്ന് വൈകല്യങ്ങളെ തുന്നിച്ചേർത്ത് പരിഹരിക്കേണ്ട നീണ്ട പ്രക്രിയ. നോർമലായി ജീവിതത്തിൽ ഒരു പിറന്നാൾ പോലും ആഘോഷിക്കാൻ സാധ്യതയില്ലായിരുന്ന ഒരു കുഞ്ഞ് സർജറിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന് 80 വയസ്സു വരെയൊക്കെ ജീവിക്കുന്ന സാഹചര്യം ഇന്നുണ്ട്. ഈ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വിദഗ്ധർ നമ്മുടെ ശ്രീ ചിത്തിരയിലുണ്ട്. സാധാരണയായി ചെയ്യുന്ന മുതിർന്നവരിലെ ശാസ്ത്രക്രിയയായ ബൈപാസ് സർജറി മുതൽ സങ്കീർണമായ വാൽവ് റിപ്പയറിങ് വരെ ഇവിടെ ചെയ്യുന്നുണ്ട്. NIFR റാങ്കിങ്ങിൽ പത്തു റാങ്കിനുള്ളിൽ വരുന്ന സ്ഥാപനവുമാണിത്.

ഒരു ഡോക്ടറും സർജനും ആവുകയെന്നാൽ
ഒരു സർജൻ എന്ന നിലയിൽ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ, അതായത് രോഗികളോടുള്ള സമീപനം, ചികിത്സാരീതി. ശസ്ത്രക്രിയാ നൈപുണ്യം എന്നിവയിലൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നത് കോഴിക്കോട് മെഡിക്കൽ കോളജാണെന്ന് ഡോ.അവിനാഷ് പറഞ്ഞു. കേരളത്തിൽവഏറ്റവും മികച്ച സർജറി ഡിപ്പാർട്ട്മെന്റ് ഉള്ള സ്ഥലമാണത്. ഒരുപാട് മികച്ച അധ്യാപകരുള്ള, ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ച, ഒരുപാട് ഓർമകൾ ഉള്ള ഒരു സ്ഥലമാണത്. ഡോക്ടറായി കുറച്ചു കാലം ജോലി ചെയ്തിട്ടാണ് സർജറി പിജിക്ക് എത്തുന്നത്. എന്നാലും പഠനത്തിന്റെ ആദ്യത്തെ വർഷം എന്നു പറയുന്നത് രോഗിയുടെ രക്തം എടുക്കാനും ലാബിൽ കൊണ്ടു കൊടുക്കാനും ട്രോളി തള്ളാനുമൊക്കെ കൂടിയുള്ളതാണ്. രോഗിയുടെ കൂടെ മുഴുവൻ സമയവും ഉണ്ടാകുന്ന ആൾ പിജി വിദ്യാർഥി ആയിരിക്കും. സർക്കാർ മെഡിക്കൽ കോളജിൽ എല്ലാത്തിനും സ്റ്റാഫ് ഉണ്ടാവില്ല. പേഷ്യന്റ് വരുമ്പോൾ തൊട്ട് അഡ്മിഷൻ സമയത്തും ശസ്ത്രക്രിയയ്ക്കു കയറ്റുന്ന സമയത്തും, തിരിച്ച് ഇറക്കുമ്പോളുമൊക്കെ അവർ കാണുന്നത് നമ്മളെയായിരിക്കും. രോഗം മാറി ഡിസ്ചാർജ് ആകുമ്പോൾ കൈകളിൽ തൊട്ട്, “ഈ കൈ അല്ലേ ഞങ്ങളെ രക്ഷിച്ചത്’’ എന്നു പറയുന്നത് കേൾക്കാനുള്ള മഹാഭാഗ്യമുണ്ടാകും. ഒരു ഡോക്ടർക്ക് മാത്രം കിട്ടുന്ന ഒരു റിവാർഡ് ആണത്. ടെക്നിക്കലി ഡിമാൻഡിങ് ആണ് സർജറി എന്ന വിഷയം. നമ്മുടെ ചികിത്സ വഴി ഒരാളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ സാധിക്കുന്നു. കീമോതെറാപ്പിയോട് ചേർത്ത് 90% കാൻസറുകൾ വരെ സർജറി വഴി പരിഹരിക്കാൻ ഇന്ന് കഴിയുന്നുണ്ട്.

dr-avinash-aravind-005
ഡോ. അവിനാഷ് അരവിന്ദ് ശസ്ത്രക്രിയാ മുറിയിൽ

ഡോക്ടറെന്നാൽ ആജീവനാന്ത പഠനവും ജോലിയും
പ്ലസ് ടു കഴിഞ്ഞ് നീറ്റ് പഠിച്ചെഴുതി  അഞ്ചു വർഷം എംബിബിഎസ്. ഒരു വർഷത്തെ ഹൗസ് സർജൻസി. 2 ലക്ഷം കുട്ടികൾ എഴുതുന്ന പിജി എൻട്രൻസ് മത്സരം. മൂന്നുവർഷം പിജി പഠനം. ഇഷ്ട വിഷയം പിജിക്ക് പഠിക്കാൻ വർഷങ്ങൾ കളയുന്നവരുമുണ്ട്. മൂന്നുവർഷം പിജി എടുത്താലും പിന്നെ ഒരു വർഷം ബോണ്ട്. വീണ്ടും സൂപ്പർ സ്പെഷ്യാലിറ്റി മൂന്ന് വർഷം. ജീവിതത്തിന്റെ ഒരു പ്രൈം പീരീഡ് , 12 - 14 വർഷം ഇൻവെസ്റ്റ് ചെയ്തു കഴിയുമ്പോഴാണ് ഒരു കൺസൽറ്റന്റ് ഡോക്ടറായി മാറാൻ കഴിയുന്നത്. അതുകൊണ്ടും തീരുന്നില്ല. ഇപ്പോൾ കൂടുതൽ അഡ്വാൻസ്മെൻസ് വരുന്നത് കാരണം ട്രെയിനിങ്ങുകൾ വരും. ഈ സമയത്ത് വളരെ തുച്ഛമായ ശമ്പളത്തിൽ ആയിരിക്കും ജോലി ചെയ്യുന്നുണ്ടാവുക. സോഷ്യൽ സ്റ്റാറ്റസ് കിട്ടാനും പൈസ ഉണ്ടാക്കാനും വേണ്ടി ഡോക്ടർ ആകാൻ വേണ്ടി ആരും ശ്രമിക്കേണ്ടതില്ല. പക്ഷേ നമ്മൾ ചെയ്യുന്ന ജോലിക്ക് കിട്ടുന്ന റിവാർഡ് എന്നത് ഒരാളുടെ ഹൃദയമിടിപ്പ് തുടരുമ്പോഴുള്ള, ചികിൽസ കഴിഞ്ഞിട്ട് താൻ ബെറ്റർ ആണ് എന്ന്  പറയുന്നത് കേൾക്കുന്നതാണ്. അതാണ് ഒരു ഡോക്ടറെ മുന്നോട്ടുകൊണ്ടുപോകുന്ന ഡ്രൈവിങ് ഫോഴ്സ്. അല്ലാതെ ഇത് വലിയ പൈസയോ സിനിമയിൽ കാണുന്നതു പോലെയോ ഒന്നും അല്ല. പ്രഫഷനോടുള്ള പാഷനാണ് ഡോക്ടർമാരെ ഇതിൽ നിലനിർത്തുന്നത്. നല്ലൊരു പെയിന്റിങ് വരയ്ക്കുമ്പോൾ ഒരു ആർട്ടിസ്റ്റിന് ഉണ്ടാകുന്ന സന്തോഷം. ഒരു പാട്ടുപാടുമ്പോൾ, ഡാൻസ് ചെയ്യുമ്പോൾ ഒരു കലാകാരനുണ്ടാകുന്ന സന്തോഷമാണ് ഇവിടെ നമുക്കുള്ളത്. നമ്മുടെ പഴ്സനൽ ലൈഫ് നോക്കുക. രാവിലെ 5 - 6 മണിക്ക് ഹോസ്പിറ്റലിൽ എത്തണം സർജറികൾ, റൗണ്ട്സ്, എമർജൻസികൾ. രാത്രി എട്ടു മണിയാകുമ്പോൾ വീട്ടിൽ എത്തിയാലായി. പഴ്സനൽ ലൈഫിൽ കോംപ്രമൈസ് ഒത്തിരി ചെയ്തിട്ടുണ്ട്. പക്ഷേ കിട്ടുന്ന സംതൃപ്തി അമൂല്യമാണ്.

എന്തുകൊണ്ട് ഹൃദയം
അധികം ആൾക്കാർ തിരഞ്ഞെടുക്കാത്ത സ്പെഷാലിറ്റിയാണ് കാർഡിയോ സർജറി. എന്നിട്ടും എന്തുകൊണ്ടാണ് താനതു തിര‍ഞ്ഞെടുത്തതെന്ന് ഡോ.അവിനാഷ് വിശദീകരിക്കുന്നു. രണ്ടു കാരണങ്ങൾ കൊണ്ടാണ്. വളരെ ഡിമാൻഡിങ് ആയിട്ടുള്ള ഒന്നാണ് ഹൃദയ ശസ്ത്രക്രിയ. സാധാരണയായി ചെയ്യുന്ന കൊറോണറി ബൈപാസ് സർജറി നോക്കുക. മൂന്നാല് മണിക്കൂർ മാത്രം സമയമെടുക്കുന്ന സർജറിയാണ്. പക്ഷേ ഓപ്പറേഷന് മുമ്പും ശേഷവും ഏറെ ശ്രദ്ധ വേണം. ഹൃദയത്തെ മുഴുവനായിട്ട് നിർത്തി അതിൽ രക്തക്കുഴൽ തുന്നി പിടിപ്പിക്കണം. ഹൃദയം തുറക്കുന്ന ഒരു അരമണിക്കൂർ ഹൃദയം മരിക്കുക തന്നെ ചെയ്യുന്നു. പൾസ് ഉണ്ടാവില്ല. ഹാർട്ട് ലങ്ങ് മെഷീനാണ് പമ്പിങ് ഒക്കെ നടത്തുന്നത്. ഒരാളെ കൊന്നു ജീവിപ്പിക്കാനുള്ള ഭാഗ്യമാണ് ലഭിക്കുകയെന്നു പറയാം. ശസ്ത്രക്രിയയ്ക്കിടയിൽ പല പ്രശ്നങ്ങളും വരാം. സ്ട്രോക്ക് വരാം, കിഡ്നി പോകാം. ടെക്നിക്കലി വളരെ ഡിമാൻഡ് ആണ്. മെന്റലി എക്സ്ഹോസ്റ്റിങ്ങും ആണ്. അതിനാൽ കേരളത്തിലെ പല മെഡിക്കൽ കോളജുകളിലും കാർഡിയാക് സർജറി സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. പഴ്സനൽ ലൈഫിൽ ഉള്ള കോംപ്രമൈസ് ഇതിന് ഏറെ ആവശ്യമാണ്. സർജറി കഴിഞ്ഞാലും ബ്ലീഡിങ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ ഹൃദയ ശസ്ത്രക്രിയ പഠിക്കാൻ വളരെ കുറച്ച് ആളുകൾ മാത്രമേയുള്ളൂ എന്നാലും ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഹൃദയരോഗങ്ങളുടെ കേന്ദ്രമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടു മരിക്കുന്നത്. രോഗികളുടെ ഡിമാൻഡ് കൂടുകയാണ്. പക്ഷേ അതിനനുസരിച്ച് ഡോക്ടർമാർ വരുന്നില്ല.

dr-avinash-aravind
ഡോ. അവിനാശ് അരവിന്ദ്

കുടുംബം
ജനനം തൃശൂർ ജില്ലയിൽ. അച്ഛൻ ഡോ.അരവിന്ദൻ വല്ലച്ചിറ. മണ്ണുത്തി വെറ്ററിനറി കോളജ് ഫാർമക്കോളജി വിഭാഗം മേധാവിയായിരുന്നു. ചലച്ചിത്ര നിരൂപകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. അമ്മ ശാന്തി ഹോംമേക്കർ. സഹോദരി അപർണ അരവിന്ദ് ഫെഡറൽ ബാങ്കിൽ. ഭാര്യ ഡോ.അനഘ പാലക്കാട് മെഡിക്കൽ കോളജിൽ ലക്ചറർ ആണ്.

Content Summary:

From a Childhood Spark to Saving Hearts: Dr. Avinash Arvind's Journey to Becoming a Top Cardio Thoracic Surgeon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com