പിഎസ്‌സി പരീക്ഷകൾക്കു മുൻപ് ഇനി ബയോമെട്രിക് പരിശോധന
Mail This Article
ആൾമാറാട്ടമുൾപ്പെടെയുള്ള ക്രമക്കേടുകൾ തടയുന്നതിന് പിഎസ്‌സി പരീക്ഷകളിൽ ബയോമെട്രിക് പരിശോധന നിർബന്ധമാക്കുന്നു. മാർച്ച് 15 മുതലുള്ള ഒാൺലൈൻ പരീക്ഷകളിലാണ് പുതിയ നിബന്ധന ബാധകമാകുക. തുടക്കത്തിൽ പിഎസ്‌സിയുടെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധനയ്ക്കു ശേഷമേ ഉദ്യോഗാർഥികളെ ഹാളിൽ പ്രവേശിപ്പിക്കൂ. ഇതിന്റെ ഭാഗമായി ഒാൺലൈൻ പരീക്ഷ എഴുതുന്ന മുഴുവൻ ഉദ്യോഗാർഥികളും ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിക്കണം. ഇപ്പോൾ ഒാൺലൈൻ പരീക്ഷകൾക്കു മാത്രം ബാധകമാക്കുന്ന ബയോമെട്രിക് പരിശോധന ക്രമേണ ഒഎംആർ പരീക്ഷകളിലേക്കും വ്യാപിപ്പിക്കും.
ബയോമെട്രിക് പരിശോധന ഇങ്ങനെ
പിഎസ്‌സിയുടെ ഒാൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാർഥികൾ റേഷൻ കടകളിൽ ഉപയോഗിക്കുന്ന ഇ പോസ് മെഷീനു സമാനമായ ഉപകരണത്തിൽ വിരൽ പതിക്കണം. മെഷീൻ ഉദ്യോഗാർഥിയുടെ വിരലടയാളം ആധാർ വഴി പരിശോധിച്ച് യഥാർഥ ആൾതന്നെയാണ് പരീക്ഷ എഴുതാനെത്തിയതെന്ന് ഉറപ്പാക്കും. ഒരു ഒാൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ 2 മെഷീൻ വീതമാണ് തുടക്കത്തിൽ തയാറാക്കുക.
പരീക്ഷ എഴുതാനെത്തുമ്പോൾ മാത്രമല്ല, വിവിധ തസ്തികകളുടെ ഷോർട്/ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനാ സമയത്തും നിയമനശുപാർശ നൽകുമ്പോഴും ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുമ്പോഴും ബയോമെട്രിക് പരിശോധന നടത്താൻ പിഎസ്‌സി ആലോചിക്കുന്നുണ്ട്.